ADVERTISEMENT

പതിയെ കണ്ണുകൾ ചിമ്മി ആലസ്യത്താൽ മെല്ലെ മിഴികൾ തുറന്നെഴുന്നേൽക്കുന്ന പുലരി. മഴ തോർന്നു. അക്കരേക്ക് ആളുകളേയും കൊണ്ട് നീങ്ങുന്ന വഞ്ചിയിൽ കാറ്റ് പിടിച്ചു. ആളുകൾ പരിഭ്രാന്തരായെങ്കിലും തുടർന്ന് ശാന്തരായി. മഴത്തുള്ളികൾ മെല്ലെ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. അതോരോന്നും പുഴയിൽ വൃത്തം വരക്കുന്നത് ശ്രദ്ധിച്ചു. ബസ് പാലത്തിൽ കയറി. നീളെ മഴനൂലുകളിൽ ചിന്തകൾ ഓരോന്നായി എടുത്ത് നെയ്തുകൊണ്ടിരുന്നു. ‘ഐ ആം ഗെറ്റിംഗ് മാരീഡ്’ ഒരു ഞെട്ടലോടെയാണ് ഞാൻ ആ മെസ്സേജ് വായിച്ചത്. ഹൈദരാബാദിൽ നിന്നുമുള്ള എന്റെ സഹപാഠി. ഓൺലൈൻ കോഴ്സിലൂടെയാണ് പരിചയപ്പെടുന്നത്. ഞങ്ങൾ പരസ്പരം പഠനകാര്യങ്ങളിൽ സഹായിച്ചിരുന്നു. ഇനി അടുത്ത കോഴ്സ് നോക്കുന്ന തിരക്കിനിടയിൽ ‘വാട്ട് ഈസ് യുവർ പ്ലാൻ’ എന്ന് ഞാൻ അയച്ച വാട്ട്സാപ്പ് മെസേജിന്റെ റിപ്ലൈ ആയിരുന്നു അത്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് നിസ്സഹായതയാണ് തോന്നിയത്. വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും മറുപടി തന്നത് അവൾ തന്നെയാണോയെന്ന് സംശയിച്ചു.. "ബെസ്റ്റ് വിഷസ്" മാത്രം പറഞ്ഞു ഞാൻ ആ ചാറ്റ് അവസാനിപ്പിക്കുകയായിരുന്നു.

"വേറെ വീട്ടിൽ പോകേണ്ടതാണ്.. അടുക്കും ചിട്ടയും വേണം.. അധികം വണ്ണം പാടില്ല.. ഉച്ചത്തിൽ സംസാരിക്കരുത് ചിരിക്കരുത്.. നീ ഒരു പെണ്ണാണെന്ന ഓർമ്മ വേണം." ഇതൊന്നും കേൾക്കാതെ ഒരു പെൺകുട്ടിയും വളർന്നിട്ടുണ്ടാവില്ല. പെൺകുട്ടികളോട് സമൂഹം പറയുന്നത് "നിങ്ങൾക്ക് സ്വപ്നം കാണാം" പക്ഷേ, അതിനൊരു പരിധിയുണ്ടെന്നാണ്. ജനിച്ചയുടൻ എല്ലാത്തിനും തന്നെ ഒരു വേർതിരിവാണ്. മുഖഭംഗി, വസ്ത്രം, കളിപ്പാട്ടം, ഇഷ്ടമുള്ള നിറം, എന്തിന് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമാക്കപ്പെട്ടിരിക്കുന്നു.

ഒരു പൊടിക്കുഞ്ഞിനെ കാണുമ്പോൾ ആ നൈർമല്യമായ മുഖം നോക്കി "ഓ അച്ഛനെ പോലെ തന്നെ നിറമില്ല" എന്ന് പറയുന്നവരും നമ്മുടെയിടയിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുമ്പോൾ കുത്തുവാക്കുകൾ പറയുന്ന സമൂഹം. "അയ്യേ ആൺകുട്ടി കരയില്ല" എന്ന് അവരോടും "നീ ഒരാൺകുട്ടിയാണ്" എന്ന് പെൺകുട്ടികളോടും പറയുന്ന സമൂഹം. ഇനി പഠിച്ചിറങ്ങി ആഗ്രഹിക്കുന്ന ജോലി തിരഞ്ഞെടുക്കുമ്പോൾ "കുടുംബം മാറ്റിനിർത്താതെ നോക്കാൻ കഴിയുന്നൊരു ജോലി ആയിരിക്കണം" എന്ന് കേൾക്കുന്നതും ഒരു പുതുമയല്ല. ഓരോ പെൺകുട്ടിയും വളരുമ്പോൾ അവർ എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. ചുറ്റുമുള്ളവരുടെ നിരന്തരമായ നിരീക്ഷണത്തിൽ അകപ്പെട്ടിരിക്കുകയാണവർ.

ഓർമ്മകളുടെ ഉറവിടം പൊട്ടി ചെറു മിഴിനീർ അരുവികൾ ഇരുകണ്ണുകളിൽ നിന്നും ഒഴുകി. ചുറ്റിനും നോക്കി. സാരി ചുളിയാതെ അവിടെ വരേം എത്താൻ എന്ത് പാടാണെന്നോ? കടയിൽ എത്തിയപ്പോൾ പതിവ് പോലെ താമസിച്ചിരുന്നു. ഫ്ലോർ സൂപ്പർവൈസറിന്റെ സ്ഥിരം കുറ്റപ്പെടുത്തലുകൾ അന്നും ഞങ്ങൾ കേട്ടു. 'അവിടെ കസ്റ്റമറെ വേണോ?' എന്ന് ചോദ്യവും കേട്ട് ഓരോ കസ്റ്റമറെയും സ്വീകരിക്കാൻ ആയി എല്ലാ തുണികളും വൃത്തിക്ക് മടക്കി വെക്കുമ്പോഴാണ് മറ്റെന്തോ ചിന്തയിലാണ്ട് നിൽക്കുന്ന ലതയെ കണ്ടത്. പാവം. ആദ്യ ഭർത്താവുമായി നിയമപരമായി വേർപെട്ടിരുന്നു. നാട്ടുകാരെല്ലാം കൂടി ചേർന്ന് വീണ്ടും കല്യാണം കഴിപ്പിച്ചതാണ്. ഊരാക്കെട്ട് കല്യാണം.

അതൊന്നിനും പരിഹാരമാവില്ലെന്ന് അറിഞ്ഞിട്ടും. ഇറങ്ങി പോയാലും അവളെ സ്വീകരിക്കാൻ ആരുമില്ല. എല്ലാം ഒരു ചിരിയിൽ ഒതുക്കി  വെച്ച് കസ്റ്റമറിനെ സ്വാഗതം ചെയ്യുന്നു. ഇവിടെ എല്ലാവരുടെയും കാര്യം ഇങ്ങനെയാണ്. ഓരോരുത്തർക്കും ഓരോരോ കഥകൾ. എല്ലാം ഒരു ചിരിയിൽ ഒതുക്കപ്പെടുന്നു. ജീവിക്കാൻ പലരും കണ്ട മാർഗ്ഗമാണിത്. കാരണമാണിത്. ചില ജോലികൾ അങ്ങനെയാണ്.. നമ്മൾ ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കേണ്ടതല്ല.. നമ്മളെ ഇഷ്ടപ്പെട്ട് അത് നമ്മളെ തന്നെ തിരഞ്ഞെടുക്കും. ലതക്ക് പറ്റിയത് പോലെ... അതുമൊരു ഊരാക്കെട്ട്. "സമയം 7:30 ആയി താൽപര്യമുള്ളവർക്ക് വീട്ടിൽ പോവാം.." ആർക്കാ വീട്ടിൽ പോവാൻ താൽപര്യമില്ലാത്തത്?

Content Summary: Malayalam Short Story ' Oorakkettu ' Written by Sana Fathima Sakkeer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com