ADVERTISEMENT

അന്ന് ഡോ.വന്ദനയുടെ മുപ്പത്തിയഞ്ചാമത്  ജന്മദിനാഘോഷമായിരുന്നു. പതിവ്പോലെ അനാഥമന്ദിരത്തിലെത്തി അന്തേവാസികൾക്ക് ഭക്ഷണവിതരണം നടത്താൻ തുടങ്ങി. പലരോടും കുശലം ചോദിച്ചു മുന്നേറവേ തന്റെ മുന്നിൽ കൈ നീട്ടിയ വൃദ്ധന്റെ മുഖത്തേക്ക് അപ്രതീക്ഷിതമായി കണ്ണുകളുടക്കി.  

 

പെട്ടെന്ന്  അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. എവിടെയോ കണ്ടു മറന്ന മുഖം. എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ല.

അന്ന് കോർട്ടേസിൽ തിരിച്ചെത്തിയിട്ടും അയാളെപ്പറ്റിത്തന്നെയാണ് അവൾ ആലോചിച്ചത്.

 

അമ്മ മരിക്കുമ്പോൾ തന്നെയേല്പിച്ച ആ പഴയ ആൽബം അവൾ പരതാൻ തുടങ്ങി. അച്ഛനെപ്പറ്റി അവൾക്ക് നേരിയ ഒരോർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ഓർമ്മ വെക്കുന്ന പ്രായത്തിൽത്തന്നെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയിരുന്നു. ഒരു സഞ്ചാരിയായിരുന്ന അച്ഛൻ ദിവസങ്ങൾ അവരെ പിരിഞ്ഞിരിക്കുമായിരുന്നു.  ഒരിക്കൽ യാത്ര പോയ അദ്ദേഹം പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല.

 

അച്ഛനെപ്പറ്റി പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് അവൾ കാണാറുണ്ടായിരുന്നു. അശരണരായ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച യുവ ഡോക്ടർക്കുള്ള പുരസ്ക്കാരം ചില്ലലമാരയിൽ നിന്നും അവളെ നോക്കി പുഞ്ചിരിച്ചു.

 

അവൾക്കന്ന് ഒരു പോള കണ്ണടക്കാനായില്ല.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഉടനെ പതിവിന് വിവരീതമായി അവൾ നേരെ പോയത് അനാഥമന്ദിരത്തിലേക്കാണ്. 

 

ഡോ. വന്ദനയുടെ പെരുമാറ്റത്തിലെ പന്തികേട് ശ്രദ്ധയിൽപ്പെട്ട ഹെഡ് നേഴ്‌സ് അവരോടൊപ്പം ചെന്നു. "ഡോക്ടർ  ആരെയാണ് തെരയുന്നത്?"

 

അതിന് പ്രത്യേകിച്ചു മറുപടിയൊന്നും പറയാതെ അവൾ തിരിച്ചു ചോദിച്ചു. "അയാളെവിടെ?, ഇന്നലെ വന്ന ആ പുതിയ അന്തേവാസി?"

 

ഒന്നും മനസ്സിലാവാതെ മറ്റുള്ളവർ മുഖത്തോട് മുഖം നോക്കി.

 

പെട്ടെന്ന് ഡോ. വന്ദന,  ആശുപത്രി മതിലിനരികിൽ ഇരിക്കുന്ന വൃദ്ധന്റെയടുത്തേക്ക് ഓടിച്ചെല്ലുന്നതാണ് മറ്റുള്ളവർ കണ്ടത്.

 

അയാളെ കെട്ടിപിടിച്ചുകൊണ്ട് അവൾ വിതുമ്പി. അവളുടെ ചുടുകണ്ണീർ വീണ് അയാളുടെ നഗ്‌നമായ ചുമൽ നനഞ്ഞു.

 

"ഇതാരാണ് ഡോക്‌ടർ ?"

 

ആരുടെയോ ആ ചോദ്യത്തിന് മുന്നിൽ അവൾ മന്ത്രിച്ചു. 

 

"അച്ഛൻ".

Content Summary: Malayalam Short Story 'Achan ' Written by K P Ajithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com