ADVERTISEMENT

ജനറൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റും എടുത്ത് രണ്ടു മണിക്കൂർ ആയി ഡോക്ടറെ കാണാൻ കാത്തിരിക്കുന്നു. ഒരു പൂരത്തിന്റെ തിരക്കാണ് എല്ലായിടത്തും. രശ്മി കൈയ്യിലിരുന്ന തുണ്ട് പേപ്പർ എടുത്ത് വീശി വീശി ഇരിക്കാൻ ഒരു കസേര കിട്ടിയ സന്തോഷത്തിൽ ഒന്നു മയങ്ങി. അതു പോലുമില്ലാതെ ക്യൂ നിൽക്കുകയാണ് ബാക്കിയുള്ളവർ. പേരുകേട്ട നല്ലൊരു ഡോക്ടറാണ് ഇദ്ദേഹം. രോഗിക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ കേട്ട് മരുന്ന് ആവശ്യമെങ്കിൽ മാത്രം കുറിക്കും. അതും ഇവിടത്തെ ഫാർമസിയിൽ വിളിച്ച് അന്വേഷിച്ച് അവിടെ ഉണ്ടെങ്കിൽ മാത്രം. അവസാനത്തെ ആളെയും നോക്കിയിട്ടേ ഡോക്ടർ ഊണ് കഴിക്കാൻപോലും പോവുകയുള്ളൂ. രശ്മി 54 വയസ്സ്.. സിസ്റ്ററുടെ വിളി കേട്ട് ഞെട്ടിയുണർന്ന് ഡോക്ടറുടെ മുറിയിലെത്തി. "ഇതെന്താ രശ്മി, കഴിഞ്ഞ മൂന്നുമാസമായി കൃത്യം ഓരോരോ അസുഖങ്ങളുമായി എന്റെയടുത്ത് എത്തുന്നുണ്ടല്ലോ, ഇപ്പോൾ എന്താ പ്രശ്നം?" കാൽ തറയിൽ കുത്താൻ വയ്യ നീര് കൊണ്ട്. ഡോക്ടറുടെ വിശദ പരിശോധനയ്ക്ക് ശേഷം മരുന്നും വാങ്ങി വീട്ടിലെത്തി. അപ്പോഴാണ് രശ്മി ഡോക്ടർ പറഞ്ഞ കാര്യം ശ്രദ്ധിച്ചത്. കഴിഞ്ഞ മൂന്നുമാസം ആയിട്ടാണ് ശമ്പളം കിട്ടിയാൽ ഉടനെ അതിന്റെ ഒരു ഭാഗം ഡോക്ടറിനും മരുന്നിനുമായി മുടക്കുന്നത്. 

കഴിഞ്ഞ എട്ടൊമ്പത് വർഷമായി മൂന്ന് പെൺമക്കളുടെയും കല്യാണം കഴിഞ്ഞതോടെ സ്വസ്ഥമായി വീട്ടിലിരിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ഒരു ഹോം നഴ്സിന്റെ ജോലി എത്തുന്നത്. മക്കളൊക്കെ പോകണ്ട എന്ന് പറഞ്ഞെങ്കിലും ഒരു മാസം പോയി നോക്കട്ടെ നല്ലതാണെങ്കിൽ തുടരാം അല്ലെങ്കിൽ വീട്ടിൽ വന്ന് വെറുതെ ഇരിക്കാം എന്ന് കരുതി പുറപ്പെട്ടത്. അധികം ദൂരെയല്ലാത്ത ഒരു വീട്ടിലെ അടുക്കള ജോലി. വലിയ ഒരു തറവാട്ടിൽ വയസ്സായ ഒരു അമ്മ മാത്രം. മക്കളൊക്കെ വിദേശത്ത്. ആണ്ടിൽ ഒന്നോ രണ്ടോ തവണ എല്ലാവരും കൂടി വരും. അല്ലാത്ത സമയത്ത് അവിടെ ആരുമില്ല. രശ്മിക്ക് ആ വീട്ടിലെ ജോലി വളരെ ഇഷ്ടപ്പെട്ടു. രാവിലെ ഒമ്പതുമണിയോടെ പോയാൽ വൈകുന്നേരം 5 മണിക്ക് തിരികെ വീട്ടിൽ എത്താം. ഭക്ഷണവും പാകം ചെയ്ത് അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി. പാചകത്തിലും വീട്ടുജോലികളിലും അതിനൈപുണ്യമുള്ള രശ്മിക്ക് അതൊരു ജോലിയായി പോലും തോന്നിയില്ല. ഉച്ചയ്ക്ക് പതിനൊന്നരയോടെ എല്ലാ ജോലികളും തീർത്ത് സ്മാർട്ട് ഫോൺ എടുത്ത് മാറിയിരുന്ന് മക്കളെയും കൂട്ടുകാരികളെയും ബന്ധുക്കളെയും ഫോൺ ചെയ്യും. അല്ലെങ്കിൽ യൂട്യൂബ് വീഡിയോയോ കൊച്ചു മക്കളുടെ ഡാൻസിന്റെ വീഡിയോയോ എന്തെങ്കിലും ഇരുന്ന് കണ്ടു രസിക്കും. അതുമല്ലെങ്കിൽ അമ്മച്ചിയെ കാണാൻ വരുന്നവർ കൊണ്ടുവരുന്ന വിലകൂടിയ ഫ്രൂട്ട്സും നട്സും പിസ്തയും ഫ്രിഡ്ജിൽ നിന്നെടുത്ത് അമ്മച്ചിക്കും കൊടുത്ത് രണ്ടുപേരുംകൂടി സീരിയലും കണ്ട് അതൊക്കെ കഴിക്കും.

"അതിഥി ദേവോ ഭവ:" എന്ന സിദ്ധാന്തക്കാരിയായതുകൊണ്ട് സ്ഥിരമായി ഇവർ രണ്ടുപേരെ ഉള്ളു എങ്കിലും മൂന്നാലു പേർക്കുള്ള ഭക്ഷണം അപ്രതീക്ഷിത അതിഥിയെ സൽക്കരിക്കാൻ ഉണ്ടാക്കി കൊള്ളണം എന്നാണ് അമ്മച്ചിയുടെ ഓർഡർ. മിക്കവാറും അത് പൊതിഞ്ഞു കെട്ടി വൈകുന്നേരം വീട്ടിൽ കൊണ്ടുപോയി ഭർത്താവും ഒന്നിച്ചിരുന്ന് അത്താഴത്തിനത് കഴിച്ച് കിടന്നുറങ്ങും. പേരകുട്ടികളുടെ ഡാൻസോ പാട്ടോ അങ്ങനെ എന്തെങ്കിലും സ്കൂളിൽ ഉണ്ടെന്ന് പറഞ്ഞാൽ ഉടനെ അമ്മച്ചി പറയും. "നീ പൊക്കോ പെണ്ണേ, ഇനി ജോലി ഒന്നും ഇല്ലല്ലോ, ഇവിടെ പറമ്പിൽ പണിക്കാർ ഉണ്ടല്ലോ. എന്തെങ്കിലും അത്യാവശ്യം വന്നാൽ ഞാൻ അവരെ വിളിച്ചു കൊള്ളാം" എന്ന്. അല്ലെങ്കിലും ഊണു കഴിഞ്ഞാൽ അടുക്കളയിൽ പായ വിരിച്ച് സുന്ദരമായി ഉറങ്ങാറാണ് രശ്മിയുടെ പതിവ്. വിദേശത്തുനിന്ന് അമ്മച്ചിയുടെ മക്കൾ വരുമ്പോഴോ ഒരു വർഷം കുളിക്കാനുള്ള സോപ്പും സ്പ്രേയും ഫോറിൻ സാരികളും കൈനിറയെ കാശും കിട്ടും. അതുപോലെ അമ്മച്ചിയെ കാണാൻ വരുന്ന ബന്ധുക്കളും കൈവെള്ളയിൽ ഞങ്ങളുടെ അമ്മായിയെ അല്ലെങ്കിൽ പേരമ്മയെ പൊന്നുപോലെ നോക്കിക്കോളണേ എന്നും പറഞ്ഞു കാശ് വച്ചു തരും. ഒരു മൂക്കിൽ പനി വന്നു പോലും ലീവ് എടുക്കേണ്ടി വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും അത്യാവശ്യം വന്നാൽ തന്നെ അമ്മച്ചി പറയും രാത്രി അമ്മച്ചിക്ക് കൂട്ടുകിടക്കാൻ വരുന്ന പെണ്ണിനോട് ഞാൻ രണ്ടു ദിവസം പകൽ വരാൻ പറഞ്ഞോളാം എന്ന്. ഒരു അല്ലലും ഇല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ചെകുത്താന്റെ രൂപത്തിൽ അയൽവക്കത്തെ ഒരു സുന്ദരി എത്തിയത്.

വീടിനടുത്ത് പുതിയ കെട്ടിടത്തിൽ കുറേ പെൺകുട്ടികൾ താമസത്തിന് എത്തിയിരുന്നു. ഏതോ ജൗളി കടയിലെ സെയിൽസ് ഗേൾസിന് താമസിക്കാൻ അവരുടെ മുതലാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം. ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ ഉള്ള സ്ത്രീകൾ ഒന്നിച്ചു പാചകം ചെയ്യുന്നതും സിനിമാ നടികളെ പോലെ ഒരുങ്ങി അവരുടെ കടയിൽ നിന്ന് എത്തുന്ന വണ്ടിയിൽ കയറി പോകുന്നതും വരുന്നതുമൊക്ക കുറച്ചുദിവസമായി കാണുന്നുണ്ടായിരുന്നു. അന്നാണ് അതിൽ ഒരാളെ രശ്മിക്ക് പരിചയപ്പെടാൻ അവസരം കിട്ടിയത്. അവരുടെ ജീവിതരീതികളും ജോലിസ്ഥലത്തെ വിശേഷങ്ങളും കേട്ടപ്പോൾ രശ്മിക്കും അവരിൽ ഒരാളാവാൻ കൊതി തോന്നി. നല്ല ശമ്പളം, മാസത്തിൽ മൂന്നു സാരി ഫ്രീ, ഞായറാഴ്ച അടക്കം ആറവധിദിവസം. എ.സി.യിൽ ഇരുന്ന് തണുത്തുവിറയ്ക്കും. ഇടയ്ക്കിടെ സഹപ്രവർത്തകരുടെ ബർത്ത് ഡേയുടെ ട്രീറ്റ് ആയി മുന്തിയ ഹോട്ടലിൽ പോകും. പുതിയതായി ഇറങ്ങുന്ന സിനിമകൾ ഒക്കെ എല്ലാവരുംകൂടി തീയേറ്ററിൽ പോയി കാണും. മാസത്തിലൊരിക്കൽ ബ്യൂട്ടിപാർലർ സന്ദർശനം. എല്ലാംകൂടി കേട്ടപ്പോൾ രശ്മി പാത്രം കഴുകിയും പച്ചക്കറി അരിഞ്ഞും മരം പോലെ ആയ പരുപരുത്ത തന്റെ കൈയ്യിലേക്കും ശുചിമുറിയും വീട് അടിച്ചു വാരിയും നിലം തുടച്ചും വെടിച്ചുകീറിയ തന്റെ കാലിലേക്കും നോക്കി നെടുവീർപ്പിട്ടു. എനിക്ക് പ്രായം കഴിഞ്ഞു പോയില്ലേ, അല്ലെങ്കിൽ ഞാനും നിങ്ങളുടെ കൂടെ വന്നേനെ എന്ന് പറഞ്ഞു രശ്മി. ചേച്ചിക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ ഞാൻ ചേച്ചിയെ റെക്കമെൻഡ് ചെയ്യാം. ചേച്ചി മൂന്നുമാസം അവിടെ ജോലി ചെയ്താൽ എനിക്ക് റഫറൻസ് ബോണസ് കിട്ടും. ഞാൻ വേണമെങ്കിൽ മുതലാളിയോട് പറയാം എന്ന് പറഞ്ഞപ്പോൾ രശ്മി പിന്നെ മറ്റൊന്നും ആലോചിച്ചില്ല. 9 വർഷം നിന്ന അമ്മച്ചിയുടെ വീട്ടിൽ കുറച്ചു നുണകൾ ഒക്കെ പറഞ്ഞു കേൾപ്പിച്ചു മറ്റൊരാളെ കൊണ്ടാക്കി മൂന്നു മാസത്തെ അവധി എടുത്ത് തുണി കടയിലേക്ക് ചേക്കേറി. വയസ്സ് 54 ഉണ്ടെങ്കിലും സുന്ദരിയായിരുന്ന രശ്മിക്ക് എളുപ്പത്തിൽ ജോലി കിട്ടി.

ആദ്യത്തെ ഒരാഴ്ച രശ്മിയ്‌ക്ക്‌ താനെടുത്ത തീരുമാനത്തിൽ സന്തോഷം തോന്നി. ഹോ! ആ അടുക്കള കുഴിയിൽ നിന്ന് രക്ഷപ്പെട്ടല്ലോ? മീൻ നന്നാക്കണ്ട, മലക്കറി അരിയേണ്ട, പാത്രം തേയ്ക്കണ്ട, ശുചിമുറി കഴുകണ്ട... എ. സി. യിൽ ഇങ്ങനെ സുഖിച്ച്, വരുന്ന കസ്റ്റമേഴ്സിന് തുണികളും കാണിച്ചു കൊടുത്ത്.. ഒരു മാസം ആയപ്പോൾ മൂന്നു സാരി ഗോഡൗണിൽ ചെന്ന് എടുത്തോളാൻ പറഞ്ഞു സൂപ്പർവൈസർ. വിറ്റു പോവാത്ത സാരികൾ പുറകിലെ ഗോഡൗണിൽ കൂട്ടിയിട്ടിട്ടുണ്ട്. രശ്മിയും സഹപ്രവർത്തകരെ പോലെ ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങി തുണിക്കടയിൽ പോകാൻ തുടങ്ങി. രണ്ടാമത്തെ മാസം ആയപ്പോൾ പതുക്കെപ്പതുക്കെ കടുത്ത ജോലികൾ തരാൻ തുടങ്ങി. എല്ലാവർക്കും ഡ്യൂട്ടി മാറി മാറി വരുമത്രേ. വണ്ടികളിൽ ഗോഡൗണിൽ സാരി കെട്ട് വരുമ്പോൾ അതൊക്കെ എടുത്ത് അടുക്കി വെക്കുക, കടയിൽ ആണെങ്കിൽ കസേര ഉണ്ടെങ്കിലും ഇരിക്കാൻ അനുവാദം ഇല്ല. മുഴുവൻ സമയവും നിൽക്കണം. മുതലാളി ഓഫിസിൽ ഇരുന്ന് സിസിടിവി യിലൂടെ ഓരോരുത്തരുടെ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ടിരിക്കും. എന്നിട്ട് കൂടെകൂടെ ഇന്റർകോമിലൂടെ “ആ കസ്റ്റമേഴ്സിനെ ശ്രദ്ധിക്ക്, അവർക്ക് പുതിയ ഐറ്റംസ് കാണിച്ചു കൊടുക്ക്” എന്നൊക്ക നിർദേശങ്ങൾ തന്നുകൊണ്ടിരിക്കും. മൊബൈൽഫോൺ കടയിൽ എത്തിയ ഉടനെ മുതലാളിയുടെ മുന്നിൽ വച്ചിരിക്കുന്ന പെട്ടിയിൽ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കണം. ചോറുണ്ണുന്ന സമയത്ത് പോലും അത് എടുത്തു നോക്കാൻ അനുവാദമില്ല. വീട്ടിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ മുതലാളിയുടെ സൂപ്പർവൈസറുടെ ഫോണിൽ വിളിച്ചു കൊള്ളണം. അയാൾക്ക് തോന്നിയാൽ ഫോൺ കൊടുക്കും. രാത്രി ആറുമണിയോടെ വണ്ടിയിൽ കയറി തിരികെ വീട്ടിൽ എത്താം. രശ്മിക്ക് മൂന്നുമാസം കൊണ്ടു മടുത്തു. ശമ്പളം കിട്ടിയാൽ നേരെ ഡോക്ടറുടെ അടുത്തേക്ക് പോകേണ്ട ഗതികേട് ആയി. ഒരാഴ്ച ഗോഡൗണിലെ ഡ്യൂട്ടി കഴിഞ്ഞപ്പോൾ പൊടി മുഴുവൻ ശ്വസിച്ച് ശ്വാസംമുട്ട്, വെള്ളം യഥാസമയത്ത് കുടിക്കാതെ യൂറിനറി ഇൻഫെക്ഷൻ, എ.സി.യുടെ തണുപ്പുകൊണ്ട് വാതസംബന്ധമായ അസുഖങ്ങൾ, മുഴുവൻ സമയവും നിൽക്കുന്നതുകൊണ്ട് കാലിൽ നീര്, നടുവേദന...

നിയമങ്ങൾ പലതും നിലവിൽ ഉണ്ടെങ്കിലും അതൊക്ക കടലാസിൽ മാത്രം. ആർക്കും പരാതിപ്പെടാൻ ധൈര്യം ഇല്ല. രശ്മിക്ക് മതിയായി. ഈ സുന്ദരി പെണ്ണിന്റെ വാക്കുകേട്ട് ഞാൻ എന്റെ അമ്മച്ചിയെ വിട്ട് ഇങ്ങോട്ട് ഓടി പോന്നത് വലിയ മണ്ടത്തരമായി എന്ന് തോന്നി. അക്കരെ നിന്നപ്പോൾ ഇക്കരെ ആണ് പച്ച എന്ന് തോന്നിയ നിമിഷത്തെ പ്രാകി രശ്മി. കൂട്ടുകാരികൾക്കുള്ള ഗിഫ്റ്റ് വാങ്ങലും ബ്യൂട്ടിപാർലറിൽ മുടക്കുന്ന തുകയും മരുന്നിനുള്ള കാശും സാരിക്കുള്ള ശമ്പളപിടുത്തവും കഴിഞ്ഞു മാസത്തിന്റെ പകുതി ആകുമ്പോഴേ കാശ് എല്ലാം തീർന്ന് റേഷൻ വാങ്ങാൻ മക്കളുടെ അടുത്ത് കടം വാങ്ങേണ്ട ഗതികേട് ആയി തുടങ്ങി. വായ്ക്ക് രുചിയുള്ള വല്ലതും കഴിച്ചിട്ട് മൂന്നു മാസമായി. കരിമീനും ഏട്ടകൂരിയും കാളാഞ്ചിയും മോതയും മാത്രം കഴിച്ചിരുന്ന രശ്മിക്ക് ഉണക്കമീൻ പോലും തിന്നാൻ വയ്യാതായി. എന്നും മാറി മാറി ഓരോ അസുഖവും ഡോക്ടറെ കാണലും. ദൈവമേ എന്നോട് പൊറുക്കേണമേ! സൗന്ദര്യത്തേക്കാൾ പ്രധാനമാണല്ലോ മനുഷ്യന്റെ ആരോഗ്യം. രശ്മിയുടെ എല്ലാ കൺഫ്യൂഷനും തീർന്നു. സുന്ദരിയാകാനുള്ള മോഹം ഉപേക്ഷിച്ച് ബ്രൗൺ കളർ ആക്കിയ തലമുടി നിറയെ എണ്ണ തേച്ചുപിടിപ്പ് നന്നായി ഒന്ന് കുളിച്ച് കാലും നീട്ടി വെച്ച് അമ്മച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു രശ്മി. ആ പകരക്കാരി മാറി കൊടുക്കുമോ? ഇവൾ തുണി കടയിലേക്ക് ആണ് പോയതെന്ന ന്യൂസ് ഒക്കെ യഥാസമയം അമ്മച്ചിയെ ആരെങ്കിലും അറിയിച്ചു കാണുമോ? കാത്തിരുന്നു കാണാം.

Content Summary: Malayalam Short Story ' Confusion Theerkkane Bhagavane ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com