ADVERTISEMENT

ദൂരെനിന്ന് ഓട്ടുമണിയുടെ കിലുക്കം കേൾക്കാം, വെട്ടുകൽ ചീളുകൾ ചിതറിക്കിടക്കുന്ന ചെമ്മൻ പാതയുടെ ചരിവുകൾ കേറി ഓണപ്പൊട്ടൻ വരികയാണ്. കുരുത്തോല ചീകിത്തൂക്കിയ കുടയും, മുഖച്ഛായങ്ങളും, കൈതയോല ചീകി മിനുക്കിയെടുത്ത കിരീടവുമായി ഓട്ടുമണി കിലുക്കി വരുന്ന ഓണപ്പൊട്ടൻ. കഴിഞ്ഞ വർഷം ഉത്രാടത്തിനു ഓണപ്പൊട്ടൻ വന്നപ്പോൾ പട്ടുചേലയുടെ കിഴിക്കെട്ടു അഴിച്ചു ഓടാൻ തുടങ്ങിയ പെങ്ങളുടെ മകനോട് ഉപദേശിച്ചിരുന്നു "അരുത്, ചെയ്‌തുട, മിണ്ടാതെ വന്നു മിണ്ടാതെ പോകേണ്ട ആളല്ലേ, നമ്മുടെ തേവരല്ലേ,? ചെയ്‍തുട.." അവൻ അനുസരണയോടെ തലയാട്ടി. മറ്റു പെങ്ങന്മാരും അവരുടെ ഭർത്താക്കന്മാരും ചിരിച്ചു. കൂട്ടത്തിൽ ഒരാൾ പറയുകയും ചെയ്തു, "നാടൻ!" അത് കേട്ട് അവനും ചിരിച്ചു. മനസിൽ പറഞ്ഞു "നാടൻ!"

അമ്മയുണ്ടായിരുന്ന കാലമായിരുന്നെങ്കിൽ, തിരുത്തിയേനെ, ഒരു പക്ഷേ അവരേ ശകാരിക്ക വരെ ചെയ്തേനെ, നാടൻ.. എന്നാൽ അവൻ പലപ്പോഴും ശരിവക്കുകയാണ് ഉണ്ടായത്, നാടൻ, ശരിയല്ലേ?! അച്ഛനും അമ്മയും പോയതിനു ശേഷമുള്ള അവരുടെ ആദ്യത്തെ വരവായിരുന്നു അത്. ഉമ്മറത്ത് വന്ന് കയറിയപാടേ -"അമ്മയുടെയും അച്ഛന്റെയും ശ്രാദ്ധം എവിടെയാ ഊട്ടിയെ ചേച്ചി?" അവൻ ചോദിച്ചു. ചേച്ചിക്ക് അന്ന് അത് തീരെ ഇഷ്ടമായില്ല. സമയംനോക്കാതെയുള്ള തന്റെ ചോദ്യത്തിന് ചേച്ചി നന്നായി വഴക്ക് പറഞ്ഞു. "വന്ന സന്തോഷം ഇല്ലാതാക്കി അവൻ" ചേച്ചി പറഞ്ഞു. അത് അവനെ വല്ലാതെ വേദനിപ്പിച്ചു. ശ്രാദ്ധം അവർ ഊട്ടിയിട്ടുണ്ടാവില്ല. അവനത് പറയാതെ മനസിലായി.

അരിപ്പൂവും തുമ്പക്കതിരും മുഖത്തെറിഞ്ഞപ്പോൾ ആണ് അവൻ ഓർമകളിൽ നിന്ന് ഇറങ്ങി വന്നത്. കുട്ടികൾ എവടെയെന്ന ചോദ്യം കണ്ണിൽനിറച്ചു ഓണപ്പൊട്ടൻ അവന്റെ നേരെ നോക്കി. കുട്ടികൾ ആരും വന്നിട്ടില്ല എന്ന ഉത്തരവുമായി അയാൾ തിരിച്ചും നോക്കി. പരസ്പരം പൂരകങ്ങളായ രണ്ട് മൗനങ്ങൾ. 'നാളെ വന്നേക്കും, നാളെ വന്നേക്കും, തിരുവോണല്ലേ!' പൂവടയും, ഓണക്കോടികളും, നിറ സദ്യയുമായി അവൻ കാത്തിരുന്നു. ഫോൺ വന്നേക്കും, ഉച്ചയായിട്ടും കാണാഞ്ഞപ്പോൾ അവൻ മനസിൽ ഉറപ്പിച്ചു. ഇന്റർനെറ്റിൽ നിന്ന് വിളിക്കയാണ്. പറയാനുള്ളത് ഓർത്തു വെക്കണം, പലപ്പോഴും വിളിക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ചേച്ചിമാർ. പറയാനുള്ളത് മനസിൽ കരുതിയിട്ടുണ്ട്.

'എന്തേ വരുന്നില്ല?' ഫോൺ വന്നു, മുറിഞ്ഞു മുറിഞ്ഞു ആണ് കേൾക്കുന്നത്. "അടുത്ത... അടുത്ത..." പാതിമുറിച്ചു മാത്രം സംസാരിച്ചിട്ടുള്ളവരുടെ വാക്കുകൾ കൂട്ടി വായിച്ചെടുക്കാൻ അവൻ നേരത്തെ ശീലിച്ചിരുന്നു. ഓണനിലാവ് വീണുകിടക്കുന്ന നടുമുറ്റത്തിലേക്ക് വീണുകിടക്കുന്ന മുല്ലവള്ളികളിലൂടെ ഇറങ്ങി വരുന്ന എലിക്കുഞ്ഞുങ്ങൾക്കും നരിച്ചീറുകൾക്കും പൂവട പകുത്ത് നൽകി അവൻ ഉറങ്ങി.

Content Summary: Malayalam Short Story ' Onanilavum Njanum ' Written by Ananthakrishnan P. N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com