യക്ഷി – സതീശൻ ഒ. പി. എഴുതിയ കവിത

Mail This Article
കൂരിരുട്ടിൻ തലപ്പാവഴിഞ്ഞു
ഒരു മാത്ര നേരിന്റെ നേരിനെ തൊട്ടു.
പാല പൂത്തു മണം പരക്കുന്നു
പാതിരാ പക്ഷി മൂന്നു കൂവുന്നു.
പാതി പെയ്ത മഴയുടെ ബാക്കി
പാർത്തിരുന്നു മരങ്ങൾ പെയ്യുന്നു.
മിഴിച്ചിരിക്കുന്ന മലയുടെ മുടിയിൽ
ഒത്ത രാവൊരു പൂവ് ചൂടുന്നു.
പാതിരാവിന്റെ തോഴിയാം യക്ഷി
ലാസ്യമോടെ ചിരിച്ചു നിൽക്കുന്നു.
കണ്ണിലെങ്കിലും നോവിന്റെ ഛായ
നിങ്ങളെന്നെ മറന്നു പോയല്ലോ.
യൗവന യുക്തർ വൃദ്ധരെന്നില്ല
പണ്ടു ഞാനെന്റെ മടിയിലുറക്കി.
ഇന്നു രാവിന്റെ ശോകമാം രക്തം
ഏകയായി കുടിച്ചിറക്കുന്നു.
ഒറ്റയായെന്ന ബോധ്യം ചവച്ചു
ദൃംഷ്ടയൊക്കെ പറിഞ്ഞുപോയെന്നെ.
പാതിരാ കാറ്റു പറയുന്ന കേൾക്കൂ
പേടി ഒട്ടുമേ വേണ്ട ഇന്നെന്നെ.
പണ്ടു രാത്രിയിൽ ഒറ്റ തിരിഞ്ഞു
ആന്തലോടെ വരുന്ന കള്ളന്മാർ.
പകല് കക്കുവാൻ സൗകര്യമോർത്തു
മാന്യമായവർ ഓഫീസുമിട്ടു.
ഇന്നു ഞാൻ കുടിക്കുന്നില്ല ചോര
ഭരണകൂടം കുടിക്കുന്നു നിത്യം.
പണ്ടു ഞാൻ കൊല്ലുവാൻ കൊണ്ടുപോകും
പ്രണയമെങ്കിലും തിരികെ നീട്ടുന്നു.
ഇന്നു നിങ്ങളെ കൊല്ലുന്ന കൂട്ടർ
നീട്ടുവതെന്തു വാഗ്ദാന മിട്ടായ്.
Content Summary: Malayalam Poem ' Yakshi ' Written by Satheesan O. P.