ADVERTISEMENT

1. ചുമർ ചിത്രങ്ങൾ

നേരെ ചൊവ്വേ ഒന്ന് മരിക്കാൻ പോലും കഴിയാത്തവരുടെ നിരയിലേക്ക് താനും വന്നിരിക്കുന്നു. അതാണെല്ലോ വെന്റിലേറ്റർ. രോഗിയുടെ പേരിൽ മക്കളെയും ബന്ധുക്കളെയും ശിക്ഷിക്കുന്ന സ്ഥലം. കാണാമറയത്തെ ജീവിതം. യന്ത്രങ്ങളോടൊപ്പമുള്ള സഹവാസം. അതിനിടയിലൂടെ ഭൂമിയിൽ തൊടാതെ ഓടിനടക്കുന്ന വെള്ളക്കുപ്പായക്കാരുടെ നിഴലുകൾ. ശ്മശാനമൂകത. ഇതിനെല്ലാം കൂടി അവർ വിലയിടും. നിത്യേന ലക്ഷങ്ങളുടെ ബില്ല്. മരണത്തിന്റെ ചിലവ് കൂടുകയാണ്. കണ്ണാടിക്കപ്പുറം മക്കൾ കാത്തു നിൽപ്പുണ്ട്. അപ്പനെ ഒരു നോക്കു കാണാൻ. വെന്റിലേറ്റർ റൂമിലേക്ക് സന്ദർശകർക്ക് അനുവാദമില്ല. റിസപ്ഷനിലോ, വരാന്തകളിലോ തന്നെക്കുറിച്ചുള്ള ഓർമ്മകളുമായി അവർക്ക് കാത്തിരിക്കാം. ജീവിച്ചിരിക്കുമ്പോൾ തന്നെ വേണ്ടപ്പെട്ടവർക്കെല്ലാം ഞാനൊരു ഓർമ്മയായി മാറിക്കഴിഞ്ഞിരിക്കുന്നു. 

എങ്ങനെയാണ് താനിവിടെ എത്തിയത്.. വെള്ളത്തിൽ ചവിട്ടുന്നതുപോലെയായിരുന്നു പുതിയ വീടിന്റെ തറ. നിന്നാൽ നിലത്ത് കാലുറയ്ക്കില്ല. ഈ എൺപതാം വയസ്സിലും നല്ല ആരോഗ്യത്തോടെ ഓടി നടന്നിരുന്ന തന്നെ വീട് വീഴിച്ചു. അപ്പനും അമ്മയ്ക്കും കഴിയാൻ മക്കൾ പണിതുയർത്തിയ പുതിയ വീട്! വെള്ളക്കല്ലിൽ ആയിരുന്നു പണിമുഴുവൻ. എൻജിനീയർ പേരിട്ട ഓരോ മുറിയിലൂടെയും ഞങ്ങൾ - അപ്പനും, അമ്മയും കുട്ടികളെപ്പോലെ പിച്ചവച്ചു നടന്നു. സൂക്ഷിച്ചില്ലേൽ ആരും വീണുപോകും. പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ തറയിലൂടെ എങ്ങനെ നടക്കണമെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. അധികം കാത്തു നിൽക്കാതെ കെട്ടിയോൾ പോയി. അതുമൊരു വീഴ്ചയായിരുന്നു. വീട്ടിൽ തന്നെ. അതിന്റെ പിന്നാലെ, താനും. മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് മക്കളെ, നിങ്ങൾ പണിത ഈ വീടുകൾ ഒക്കെ. 

എന്റെ മക്കൾ! ഇപ്പോൾ അവരെന്റെ അരികിലേക്ക് വന്നിരുന്നെങ്കിൽ. മനസ്സ് വല്ലാതെ പിടയുന്നു. അവരോട് ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയാണല്ലോ.! എന്റെ ചുണ്ടുകൾ ചലിക്കുന്നുണ്ട്. അടുത്തു നിൽക്കുന്ന വെള്ളക്കുപ്പായത്തിന്റെ നിഴൽ. ആരൊക്കെയോ എന്റെ ദേഹത്ത് തൊടുന്നുണ്ട്. ഇതാണ് നല്ല സമയം. മക്കളും ബന്ധുക്കളും എല്ലാം അടുത്തു നിൽക്കുന്നു! "മോനെ.." മൂത്ത മകനെ ഞാൻ വിളിച്ചു. അവനാണ് വീട് പണിയിച്ചതും. "നിങ്ങൾ എല്ലാം ചെയ്തു. എന്നാലും നമുക്കൊരു കുറവുണ്ട്. പ്രായമായ അപ്പനും അമ്മയ്ക്കും, വീഴാൻ കൊള്ളുന്ന ഒരു വീട് വേണം. അതു മാത്രം നമുക്ക് ഇല്ലാതെ പോയി." ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്നു തോന്നുന്നു. അവർ എന്റെ ചിത്രത്തിൽ മാലയിടുന്ന തിരക്കിലായിരുന്നു!

2. ഓർമ്മയുടെ നിഴലുകൾ

"ഒടുവിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. ഓർമ്മകളുടെ മുറ്റത്ത്.!" സന്തോഷത്തിന്റെ വാക്കുകൾ പകർന്ന ചിരിയുമായി അയാൾ എന്റെ അരികിലേക്ക് വന്നു. ആരാണിയാൾ.? ഞാൻ ആദ്യമായി കാണുകയാണോ. അതോ എന്റെ സുഹൃത്തോ, അയൽക്കാരനോ, ബന്ധുവോ.. കുറെ ചോദ്യങ്ങളായി അയാൾ എന്റെ മുന്നിൽ നിൽക്കുന്നു. "നാടു വിട്ടിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു, അല്ലെ.." അയാൾ എന്നെ നന്നായി അറിയുന്നു. എല്ലാം അറിഞ്ഞുള്ള ചോദ്യങ്ങൾ. എന്നിട്ടും ഞാൻ അയാളെ അറിയുന്നില്ല. അപ്പോഴും ഞാൻ ഇരുട്ടിൽ തപ്പുകയാണ്. അയാൾ പറഞ്ഞു തുടങ്ങി: "നമുക്കിടയിലെ ബാല്യത്തിനും, വാർദ്ധക്യത്തിനും ഇടയിൽ നഷ്ടപ്പെട്ട ഓർമ്മകൾ ആണ് ഈ കാണുന്ന മാറ്റം."

അയാൾ എന്റെ വീടിരുന്ന സ്ഥലത്തിനു മീതെ ഉയർന്നു നിൽക്കുന്ന പുതിയ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി. "ഇന്നത് നമ്മുടേതല്ല. ഇവിടെ ഓർമ്മകളിൽ മാത്രമേ നമുക്ക് വീടുള്ളു. പല കൈമറിഞ്ഞ്, ആരൊക്കെയോ വന്നു. പുതിയ താമസക്കാർ. ഈ നാട്ടിലെ ഓരോ വീടിനും ഇപ്പോൾ പുതിയ അവകാശികൾ ആണ്. നാട്ടിൻപുറത്തെ വഴികളെല്ലാം റോഡ് ആയി മാറിയപ്പോൾ വയലും നികന്നു. അതിനു മീതെയും നിറയെ കെട്ടിടങ്ങൾ. അയൽക്കാരൻ പോയപ്പോൾ വയലും പോയി.. പുറത്തുള്ളവർ മടി നിറയെ കാശുമായിവന്ന് മണ്ണിന് വിലപറഞ്ഞു. മണ്ണിനു വിലപറയുന്നിടത്ത് മനുഷ്യൻ തോൽക്കുകയാണെന്ന് അറിയാതെ കച്ചവടം ഒരാഘോഷമായി. എല്ലാവരും പോയി. മനുഷ്യൻ തോൽക്കുന്ന ഇടങ്ങളിലേക്ക്.! ഇന്ന് ആരും ആരെയും അറിയാത്ത തിരക്കാണ് ലോകം. മനുഷ്യനിൽ നിന്ന് മനുഷ്യൻ അകന്നു പോകുന്ന അകലങ്ങളുടെ വേഗം!"

അയാൾ ചുറ്റുപാടും നോക്കി. എന്റെ കണ്ണിലെ കാഴ്ചകളാകുവാൻ.. "ഈ കണ്ട മാറ്റങ്ങൾക്കെല്ലാം എന്റെ പ്രായം സാക്ഷി!" അയാളുടെ മുടിയും താടിയും എന്നെപ്പോലെ നരച്ചിരുന്നു. പ്രായത്തിൽ എന്റെ അനുജൻ ആകാം. അച്ഛനും അമ്മയും ഇളയ സഹോദരങ്ങളും, നിറയെ ബന്ധുക്കളും ഉള്ള വീട്ടിൽ നിന്നായിരുന്നു എന്റെ ഒറ്റയ്ക്കുള്ള യാത്ര. "വരൂ.. ഓർമ്മകളുടെ വഴികളിലൂടെ നമുക്ക് നടക്കാം." അയാൾ എന്റെ കൈപിടിച്ചു. സ്നേഹത്തിന്റെ നനവുള്ള കാറ്റിലൂടെ ഞങ്ങൾ നടന്നു. "അറിയുന്നവർ പരസ്പരം ചേരുമ്പോഴെ നമ്മൾ ഉള്ളൂ." അയാളുടെ വാക്കുകളിൽ ഒറ്റയാകുന്ന മനുഷ്യന്റെ ദുഃഖം. ഒരു നിമിഷം പെട്ടെന്ന് അയാൾ നിന്നു. എന്നെ പ്രതീക്ഷയോട് ആർത്തു നോക്കി. എന്റെ ഇരു കരങ്ങളും ചേർത്തു പിടിച്ച് അയാൾ വിതുമ്പി: "എന്റെ പേരൊന്നു പറയുമോ.. ഞാനതു മറന്നു.!"

English Summary:

Malayalam Short Story Written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com