ADVERTISEMENT

'മൃത്യു, ബ്രഹ്മാവിന്റെ കോപം കൊണ്ടു സൃഷ്ടിച്ച സുന്ദരിയായ കന്യകയാണത്രെ! ചോരച്ചുവപ്പാർന്ന ചുണ്ടുകൾ ഉള്ളവൾ, നീണ്ടു വശീകരണ ശക്തിയേറിയ മിഴികൾ. ചുവന്ന ചുണ്ടുകൾക്കുള്ളിലാകുമോ അവൾ മൃത്യുവിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?' മൃത്യുവിലെ നായകന്റെ മരിക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. ആഗ്രഹങ്ങൾ ഒരുപാട് ബാക്കിയാക്കി യാത്രയാകുന്നവൻ. വിടപറയുന്ന നിമിഷമെങ്കിലും അവൾ തേടി വരുമെന്നവൻ കിനാവു കണ്ടിരുന്നു. മൃത്യു വായിച്ചു തീർന്ന രാത്രിയിൽ ഞാനും ആ കിനാവ് കണ്ടിരുന്നു. മൃത്യുവിലെ വരികളിൽ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന ഔഷധക്കൂട്ട് പിന്നെ ഞാൻ കണ്ടെത്തി.

സിറിഞ്ചിൽ നിറച്ചു വച്ച പ്രത്യേക രസക്കൂട്ട് ഞരമ്പു നോക്കി ഞാൻ കുത്തിയിറക്കി. സിരകളിലൂടെ ജീവനെയും തിരഞ്ഞത് ശരീരമാകെ ഒഴുകി തലച്ചോറിലുമെത്തി. വേദനയില്ലാത്ത മരണം. മരണം അറിയാത്ത മരണം. ഞാനിതാ അതിലൂടെ സഞ്ചരിക്കുന്നു. 'കെവിൻ, ഇപ്പൊഴെന്താണ് നീ ചിന്തിക്കുന്നത്? ആലോചിക്കണ്ട. പെട്ടെന്ന് മറുപടി പറയൂ.' ഒരു കനവിൽ മൃണുവിന്റെ ചോദ്യത്തിന് ഞാനപ്പോൾ ആ മറുപടി പറഞ്ഞിരുന്നു. ഉണർന്നതിനു ശേഷവും അതൊരു ഭ്രമാത്മകമായ സ്വപ്നം മാത്രമാകാതിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. അതിനു മുൻപ് ഞാൻ പറഞ്ഞ കണക്കെടുപ്പിനെപ്പറ്റി കേട്ടവൾ വായ് പൊത്തിച്ചിരിച്ചു. 'അയ്യേ നാണക്കേടു തന്നെ.' ചിരിക്കിടയിലും അവൾ പറഞ്ഞു. അവളുടെ ചിരി കാണാൻ എന്തു ഭംഗിയായിരുന്നു. പുറത്ത് നല്ല മഴയായിരുന്നു. മഴ നനഞ്ഞാണവൾ ഓടിക്കയറി വന്നത്. ഉമ്മറത്ത് ഞാൻ ഒരു പുസ്തകവും മാറിൽ തുറന്നു വച്ചിരിക്കുകയായിരുന്നു. വായിക്കാൻ കഴിഞ്ഞില്ല. മഴത്തുള്ളികളുടെ ഒച്ച കേട്ടു കണ്ണടച്ചിരുന്നതേയുള്ളു. വായിച്ചു നിർത്തിയ ഭാഗം പുസ്തകത്തിൽ അടയാളം വച്ചു മടക്കി. അവൾ ഓടിക്കയറി വരുന്ന കൊലുസിന്റെ ഒച്ച കേട്ടായിരുന്നു കണ്ണ് തുറന്നത്. മഴ ശമിച്ചു തുടങ്ങിയപ്പോൾ ഞങ്ങളൊരു പുതപ്പിനുള്ളിലായിരുന്നു. നൂൽബന്ധം പോലും ശരീരത്തിലില്ലാതെ, അല്ലെങ്കിൽ ഞാനങ്ങനെ കരുതിയിരുന്നു. കൂരിരുട്ടിൽ മറ്റൊന്നാണ് എന്നു ചിന്തിച്ചില്ല. ഞാൻ ആവശ്യപ്പെടാതെ അവൾ തന്നെയാണത് പറഞ്ഞത്. 'കെവിൻ ഇന്നു നിനക്ക് എന്നോടെന്തും പറയാം, എന്തും ചെയ്യാം ഇന്നത്തെ ദിവസം ഞാൻ നിനക്ക് പൂർണ്ണമായും നൽകിയിരിക്കുന്നു. പറയൂ നിനക്കെന്തു വേണം?'

ഒരു പുതപ്പിനുള്ളിലായിരുന്നെങ്കിലും ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ സ്പർശിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ ഇടിമിന്നലിൽ അവൾ ഞെട്ടുന്നത് ഞാനറിഞ്ഞു. കറന്റ് പോയി. മുറിക്കുള്ളിൽ പകലിന്റെ മഴയിരുട്ടായി. അവൾ അണിഞ്ഞിരുന്ന എന്റെ വെള്ളനിറമുള്ള കുർത്ത വാതിൽപ്പാളിയിൽ കിടന്ന് കാറ്റിലാടുന്നുണ്ട്. ഒരനുവാദവും ചോദിക്കാതെയായിരുന്നു വസ്ത്രം മാറി എന്റെ കുർത്ത എടുത്തവൾ അണിഞ്ഞത്. മഴ നനഞ്ഞ വേഷം മാറ്റാൻ ഇവിടെ മറ്റൊന്നുണ്ടായിരുന്നില്ലല്ലോ? എന്റെ വെള്ള നിറത്തിലെ കുർത്ത അവൾക്ക് കാൽമുട്ട് വരെ എത്തിയിട്ടുണ്ട്. നേർത്ത രോമങ്ങൾ നിറഞ്ഞ കണങ്കാലുകൾ അതിനു താഴെ കാണാമായിരുന്നു. ഹാളിലെ സോഫയിൽ അവൾ അണിഞ്ഞിരുന്ന നനവുള്ള സാരി അഴിച്ചിട്ടിരിക്കുന്നു. ഫാനിന്റെ കാറ്റേറ്റ് അത് പെട്ടെന്നുണങ്ങും. മഞ്ഞിന്റെ നിറമുള്ള നേർത്ത തുണിയിൽ നീല നിറമുള്ള പൂക്കളിൽ മഴത്തുള്ളികൾ മുത്തമിട്ടു നിൽക്കുന്നു. തണുത്ത കാറ്റേറ്റ് അവ ഓരോന്നായി വിട പറയുന്നുണ്ട്. നേർത്ത മഞ്ഞു വസ്ത്രത്തിനടിയിൽ മറച്ചിട്ടിരിക്കുന്നുണ്ടായിരുന്നു അവൾ അണിഞ്ഞിരുന്ന അടിവസ്ത്രങ്ങൾ. കറുപ്പും, റോസും നിറങ്ങൾ വെള്ള വസ്ത്രത്തിന് പുറത്ത് കാണാമായിരുന്നു. ഞാനണിഞ്ഞു മുഷിഞ്ഞ കുർത്തയാണ് അവൾ ഇപ്പോൾ അണിഞ്ഞിരിക്കുന്നത്. എന്റെ വിയർപ്പു മണവും, പൊഴിഞ്ഞ രോമങ്ങളും പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ഇപ്പോൾ  അവളിൽ ചേർന്നു പുണർന്നിരിക്കുന്നു. 

ഞാൻ രണ്ടു കോഫി ഉണ്ടാക്കിയിരുന്നു. ആവി പറക്കുന്ന രണ്ട് കപ്പുകളിൽ ഒന്നവൾക്കു നീട്ടി. 'ഇരിക്കൂ നീ എന്താ ഇത്ര പെട്ടെന്ന്?' 'പറഞ്ഞില്ലേ ഇന്നത്തെ ദിവസം നിനക്കു നൽകുന്നു. നീ ചോദിക്കുന്നതെന്തും എനിക്കിന്നു നൽകണം.' 'എനിക്കു നിന്നെ ചുംബിക്കണം.' എന്റെ ആവശ്യം പെട്ടെന്നായിരുന്നു. ചുണ്ടോട് മുത്തിയ കോഫിക്കപ്പ് അവൾ താഴെ വച്ചു. എഴുന്നേറ്റു. എന്നരികിലേക്കു മുഖം കുനിച്ചു. 'നിൽക്ക് നിൽക്ക് അവിടിരിക്കൂ. എനിക്ക് നിന്റെ മറുപടിയാണ് ആവശ്യം' 'ഞാൻ പറഞ്ഞല്ലോ എന്തിനും സമ്മതമെന്ന്.' നേർത്ത തണുപ്പുള്ള കാറ്റ് വീശി. വെള്ളകുർത്ത, മുറിയിലെ വാതിൽപ്പാളിയിൽ നിന്നൂർന്നു താഴേക്കു വീണു. ഒരു പുതപ്പിനുള്ളിൽ ആയിരുന്നെങ്കിലും ഇടിമിന്നലിൽ ഭയന്നപ്പോൾ പോലും ഞങ്ങൾ തമ്മിൽ സ്പർശിച്ചില്ല. 'നിങ്ങൾ ആണുങ്ങൾ ഇങ്ങനെയാണ്. സമ്മതമെങ്കിൽ അപ്പോൾ അവിടെ തളരുന്നത് കാണാം. നിങ്ങൾക്കെപ്പോഴും അവളെ വേട്ടയാടുന്നതാണ് പ്രിയം. അവൾ സമ്മതയല്ലാത്തവളാകുമ്പോൾ കീഴടക്കുന്ന കിരാതമാണ് ലഹരി. ആഗ്രഹം ഇരയെ പോലെ മുന്നിലോടിക്കൊണ്ടിരിക്കണം. ലക്ഷ്യം, കൈകാലുകൾ മുളച്ച ജീവിയായി വേട്ടയ്ക്കായി പുറകിലോടിക്കൊണ്ടിരിക്കും. ഇര തിരിഞ്ഞു നിന്നാൽ ലക്ഷ്യത്തിന് പിന്നെ വേഗതയില്ല. ഓടിച്ചു പിടിച്ചു ക്ഷുദ്രജീവിയായി ഇരയെ കടിച്ചു കുടയുന്നതിലാണ് കൊതി.'

അവൾ മുന്നിലെ ചുവരിലേക്കുറ്റു നോക്കി പറഞ്ഞു. ഓടിത്തളർന്നു നിലച്ച സൂചികളുമായി ഒരു ഘടികാരം അവിടെ ആണിയിൽ തൂങ്ങിച്ചത്തു നിന്നിരുന്നു. 'ശരിക്കും ഞാൻ തളർന്നതാണോ? അറിയില്ല. ശരിയാണ്, നിർവൃതി ആ സമ്മതത്തിലായിരുന്നു. 'ഉമ്മ' എന്ന രണ്ടക്ഷരങ്ങൾക്കുള്ളിലെ നിർവൃതി. ഉമ്മ എന്നു പറഞ്ഞാലോ എഴുതി കാട്ടിയാലോ ചുംബനമാകുമോ? അവിടെ പ്രവർത്തിക്കുന്ന സമ്മതം എന്ന വികാരം. നീ അതു പറയാൻ തയാറായി എന്ന വികാരം. ആ നിർവൃതിയിൽ തളർന്നതാകാം. 'മൃണൂ ഒരു തമാശ കേൾക്കണോ? ഞാനിന്നലെ ഒരു കണക്കെടുത്തു.' 'എന്തു കണക്ക്?' 'അരക്കെട്ടിൽ ബലം ഉറച്ചതു മുതൽ സ്വയം പരീക്ഷണങ്ങൾക്ക് ഭാവനയിൽ കടന്നെത്തിയ നഗ്നസുന്ദരിമാരുടെ കണക്ക്. ഒരു കടലാസ് നിറയെ ആ പേരുകൾ അക്കമിട്ടെഴുതി. പാടത്ത് പണിയെടുത്തിരുന്ന കറുമ്പിച്ചോയി മുതൽ ലോകസുന്ദരി വരെ വിവസ്ത്രയായി മുന്നിൽ കിടന്നിരുന്നു. നൂറിലധികം പേരുകൾ. ആ പേരുകൾക്കിടയിലെല്ലാം ഞാൻ നിന്റെ പേര് തിരഞ്ഞു. ഇല്ല. ഒരിടത്തും നിന്നെ കണ്ടെത്താനായില്ല. എനിക്കു നിന്നോടു അങ്ങനെ കഴിയാത്തതാണോ? എന്റെ കഴിവില്ലായ്മയാണോ? അറിയില്ല. മനസ്സിനു അതിന്റെ രോഗം പകരുമെങ്കിൽ എത്ര പേർക്കങ്ങനെ പകർന്നിട്ടുണ്ടാകുമല്ലേ?'

അവൾ വായ് പൊത്തിച്ചിരിച്ചു. 'അയ്യേ നാണക്കേടു തന്നെ.' ഭംഗിയുള്ള ചിരി. ആ ചുണ്ടുകളിൽ ചുംബിക്കണമെന്നു തോന്നി. പാടില്ല. ഈ ക്ഷമ, ശിക്ഷയായി സ്വയം ഏറ്റെടുക്കേണ്ടതാണ്. മഴ വീണ്ടും ശക്തിയായി പെയ്തു തുടങ്ങി. 'കെവിൻ, ഇപ്പൊഴെന്താണ് നീ ചിന്തിക്കുന്നത്? ആലോചിക്കണ്ട. പെട്ടെന്ന് മറുപടി പറയൂ.' അവൾ പെട്ടെന്നാണ് ചോദിച്ചത്. 'ഒന്നുമില്ല. ഇപ്പൊഴെന്താണ് ഞാൻ ചിന്തിച്ചതെന്ന് ആലോചിക്കുകയായിരുന്നു.' 'എന്നിട്ട് കിട്ടിയോ?' 'കിട്ടി.' 'എന്തായിരുന്നത്?' 'പെട്ടെന്നെങ്ങനെ മരിക്കാം എന്നതായിരുന്നു ഞാൻ ആലോചിച്ചത്?' 'അതിനിത്ര ആലോചിക്കാൻ എന്തിരിക്കുന്നു. എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്.' 'എന്തുമാർഗ്ഗങ്ങൾ? ചീറിപ്പാഞ്ഞു വരുന്ന വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടാമെന്നാണോ? അതിനെനിക്കു വയ്യ. ഒടിഞ്ഞു തൂങ്ങുന്ന കൈകാലുകൾ, ചോരയൊലിക്കുന്ന മുഖം. ആ വേദന, പ്രാണൻ വേർപെടുന്ന പിടയൽ. ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി തീവണ്ടിപ്പാളത്തിൽ ബോധം മറഞ്ഞു കിടന്നുറങ്ങണം.' "അപ്പോൾ ശരീരം വികൃതമാക്കപ്പെടില്ലേ?" "ഉവ്വ് പക്ഷേ ഞാൻ ബോധം മറഞ്ഞു ഉറങ്ങുകയല്ലേ. ഞാനറിയുന്നില്ലല്ലോ, ഉണരുമ്പോൾ ഞാനില്ല. ഞാൻ മാഞ്ഞു പോയിരിക്കുന്നു. അയ്യേ ഞാനെന്തൊരു വിഡ്ഢിയാണല്ലേ. പിന്നെ ഞാൻ ഉണരില്ലല്ലോ?"

തൂങ്ങി മരിക്കാൻ ഒഴിഞ്ഞ കോണിൽ ഒരു മരം. അല്ലെങ്കിൽ ഫ്യൂരിഡാനോ മറ്റു കീടനാശിനിയോ വാങ്ങാൻ കണാരൻ ചേട്ടന്റെ പീടിക. ആകാശിന്റെ മരുന്നുകട. കുറെ ഉറക്കഗുളികകൾ വാങ്ങി ഒരുമിച്ച് കഴിച്ചു ഒരിക്കലും ഉണരാത്ത നിദ്രയിലേക്കൊരു യാത്ര. പക്ഷേ മരുന്നു കടയിൽ മരണത്തിനു സാധ്യമായ ഗുളികകൾ കിട്ടില്ലല്ലോ. വിഷം കഴിക്കാനും വയ്യ. അസഹനീയമായ വയറുവേദന ഉണ്ടാകും. വേദനയിൽ പിടയുമ്പോൾ മരിക്കാൻ പോകുകയാണെന്ന് ഹൃദയം തലച്ചോറിനോട് പറയും. അതു മരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിലേക്കു കടന്നു വിജയിച്ചാലോ. മരിക്കില്ല. ചിലപ്പോൾ രക്ഷപ്പെടും. പുഴയിൽ മുങ്ങി മരിച്ചാലോ. ശ്വാസം മുട്ടലിന്റെ തീവ്രത എങ്ങനെ ഉണ്ടാകും? ഹൃദയം വെള്ളം നിറഞ്ഞു പൊട്ടുമോ? ഞാൻ രണ്ടു കൈയ്യും കഴുത്തിലിറുക്കി പിടിച്ചമർത്തി. നിമിഷങ്ങൾ മിനുട്ടുകളായി. ശ്വാസം മുട്ടി, കണ്ണുകൾ മിഴിച്ചു വന്നു. ആരോ തട്ടിയെറിഞ്ഞതുപോലെ എന്റെ കൈകൾ കഴുത്തിൽ നിന്നു പിടി വിട്ടു വശങ്ങളിലെ ചുവരിൽ ചെന്നു പതിച്ചു. നന്നായി വേദനിച്ചു. കഴിയില്ല. എനിക്കു സ്വയം മരിക്കാൻ കഴിയില്ല. എങ്കിലിനി കൊലപ്പെടുത്താനുള്ള ജോലി മറ്റൊരാൾക്ക് കാശ് കൊടുത്ത് നൽകിയാലോ? വേദനിപ്പിക്കാതെ കൊലപ്പെടുത്താൻ പറയാം. അവർ എങ്ങനെ കൊല്ലും? ഒരു കഠാര നെഞ്ചിൽ കുത്തിയിറക്കി. തോക്ക് കൊണ്ട് വെടിവച്ചു, വണ്ടിയിടിപ്പിച്ച്. ഹോ വയ്യ, എല്ലാം വേദന തന്നെ. എനിക്കു വയ്യ.

'മൃണൂ, ഒരു സ്വിച്ചിട്ടാൽ ലൈറ്റണയുന്നതു പോലെ മരിക്കാനും ഒരു സംവിധാനമുണ്ടായിരുന്നെങ്കിൽ അല്ലേ?' 'അങ്ങനെ ഒന്നുണ്ടല്ലോ ചില പ്രത്യേക രസക്കൂട്ടുകൾ ചേർത്തു നിർമ്മിക്കുന്ന മരുന്ന്. ഞരമ്പുകളിൽ അതു കുത്തിയിറക്കണം.' 'ഇല്ല അതിലും നിമിഷങ്ങൾ ബാക്കിയാകും. മരിക്കാൻ വെമ്പുന്ന ആ നേരങ്ങളിൽ മരിക്കണ്ട എന്നു തലച്ചോർ നിർബന്ധിക്കും. അത് അതിജീവിക്കാൻ കഴിയില്ല. മരിക്കുന്നു എന്നറിഞ്ഞു കൊണ്ടു മരണം പുൽകും എനിക്കതു താങ്ങാൻ വയ്യ.' 'താങ്ങണം നീറി നീറി മരിക്കണം. കുറ്റബോധത്തിൽ മരിക്കാൻ ആഗ്രഹിച്ചു, മരിക്കാൻ കൊതിച്ചു, നീറി നീറി മരിക്കണം. അപ്പോൾ വേദന ഉണ്ടാകില്ല. ഞാൻ നിന്നെ കൊല്ലട്ടെ? വേദനിപ്പിക്കാതെ.' അവൾ ചോദിച്ചു. ഞാൻ സമ്മതം മൂളി. അവൾ എന്റെ മുകളിലേക്ക് കിടന്നു. എന്റെ ചിന്ത സത്യമായിരുന്നു. ഞങ്ങൾ വിവസ്ത്രരായിരുന്നു. ചുണ്ടുകൾ കൊണ്ടവൾ എന്റെ വായ്മൂടി. എനിക്ക് ശ്വാസം മുട്ടിയില്ല. വേദനിച്ചില്ല. ഒരു തൂവൽ പോലെ ഞാൻ നനഞ്ഞ പ്രകൃതിയിലേക്ക് ഒരിളം തെന്നലിനോടൊപ്പം പറന്നു. 'മൃത്യു, ബ്രഹ്മാവിന്റെ കോപം കൊണ്ടു സൃഷ്ടിച്ച സുന്ദരിയായ കന്യകയാണത്രെ! ഭ്രമാത്മകമായ ദൃശ്യങ്ങൾ എനിക്കു നൽകി ഒരു മഴ നനഞ്ഞവൾ എന്നെ തേടി വന്നു. ചോരച്ചുവപ്പാർന്ന ചുണ്ടുകൾ ഉള്ളവൾ, നീണ്ടു വശീകരണ ശക്തിയേറിയ മിഴികൾ. ചുവന്ന ചുണ്ടുകൾക്കുള്ളിലായിരുന്നു അവൾ മൃത്യുവിനെ ഒളിപ്പിച്ചു വച്ചിരുന്നത്. അവൾ നഗ്നയായിരുന്നു. ഞാനവളെ സ്പർശിച്ചില്ല. എന്റെ ഭാവനയിൽ അവൾക്കെന്റെ പ്രണയിനിയുടെ മുഖമായിരുന്നു.'

English Summary:

Malayalam Short Story ' Mrithyu ' Written by Jayachandran N. T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com