പറുദീസ രുചിച്ചവർ – ആയിഷ ആദില ആശിഫ എഴുതിയ കവിത
![rose-New-Africa-Shutterstock Representative image. Photo Credit: New-Africa/Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ഞാനിന്നൊരാ-
ശുപത്രിയിൽ പോയ
നേരം പാദമൊന്ന് വിറച്ചു,
ചുവടൊന്ന് പിഴച്ചു,
കണ്ഡമൊന്നിടറി,
ഞാനൊരു നിമിഷം
ഗസ്സയിലെ ആശുപത്രിയെ-
ക്കുറിച്ചോർത്തുപോയ്..!
എന്നെ പോലെ പ്രിയപ്പെട്ട-
വരെ സന്ദര്‍ശിക്കാനെത്തിയവർ,
ഗർഭിണികൾ, ഉമ്മമാർ,
വാപ്പമാർ, സഹോദരങ്ങൾ,
പ്രാണൻ പോകുന്ന വേദന-
സഹിച്ച് തൻ പൈതലിനെയീ-
ദുനിയാവിലേക്കെത്തിക്കും
നേരം ഇരട്ടി മരണവേദനയ-
നുഭവിച്ച സ്ത്രീകൾ,
ഭൂമിയിലേക്കെത്തും മുമ്പാ-
കാശലോകം കാണേണ്ടി
വന്ന കുഞ്ഞാത്മാവുകൾ,
തന്റെ കുഞ്ഞിനെ പാലൂട്ടുന്നതിനി-
ടയിൽ മറുലോകം കണ്ട മാതാക്കൾ,
സ്വന്തം ചോരയെ
ചുംബിക്കുന്നതിനിടയിൽ
മൃതിയടഞ്ഞ പിതാക്കൾ,
ആനന്ദാശ്രു പൊഴിച്ച്
പ്രിയതമയെ നെഞ്ചോടു
ചേർക്കുന്നതിനിടയിൽ
പോയ് മറഞ്ഞ പ്രിയതമൻ,
രോഗികളെ ശുശ്രൂഷിക്കാൻ
നെട്ടോട്ടമോടുന്ന നഴ്സമ്മാർ,
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന
ശസ്ത്രക്രിയയിൽ മുഴുകിയിരുന്ന
ഡോക്ടർമാർ, ഭക്ഷണം-
വിളമ്പാൻ വന്ന
ക്യാന്റീൻ ജീവനക്കാർ;
അങ്ങനെയെണ്ണിയാൽ
തീരാത്ത എത്രയെത്ര
ജീവനുകളായിരിക്കുമന്ന്
പൊലിഞ്ഞിട്ടുണ്ടാവുക..?
കണ്ണ് നിറയാതെ, കൈ-
വിറക്കാതെ പൂർത്തീകരിക്കാ-
നാവില്ലെനിക്കീ വരികളും...!!