ADVERTISEMENT

നെൽവയലുകളോടും 

കരകവിഞ്ഞ തോടുകളോടും 

വയൽക്കിളികളോടും 

ചതുപ്പ് നിലങ്ങളോടും 

ചേമ്പിലകളോടും 

ഞാൻ വീണ്ടും വരുമെന്ന് പറഞ്ഞ് 

ഇന്നലെയും കനത്ത മഴവന്നു 
 

ഇഴപൊട്ടിയ മഴനൂലുകൾ 

ആകാശത്ത് വലവിരിച്ചു 

വലയിൽ പരൽ മീനുകൾ പിച്ചവെച്ചു  

പിന്നെ കൊടുങ്കാറ്റായിരുന്നു 

കാറ്റിൽ ആകാശം കുലുങ്ങി വീണു 

വാതിലുകളും ജനലുകളും 

കാറ്റിൽ പറന്നു പോയി.
 

കാറ്റ് പറഞ്ഞു 

കളർകോട് സ്‌കൂളിലാണ് അവൻ പഠിച്ചത് 

എന്റെ കൈ പിടിച്ചു അയാൾ മലകയറി 

കറുത്ത മനുഷ്യരുടെയും,

പച്ചമരങ്ങളുടെയും വീട് തേടി അയാൾ 

കുന്നിറങ്ങി  

കാടിറങ്ങി.
 

കർകത്തൊഴിലാളികൾക്കൊപ്പവും 

മൽസ്യത്തൊഴിലാളികൾക്കൊപ്പവും അന്തിയുറങ്ങി.

പുന്നപ്ര സമരവും 

പൂഞ്ഞാറിലെ ഒളിജീവിതവും 

പാലായിലെ ലോക്കപ്പും 

ജീവിതമെന്ന ഗുഹയിൽ 

വെടിമരുന്നിന്റെ ഗന്ധം നിറച്ചു.
 

നെഞ്ചിലും വയറ്റിലും 

കറ്റ മെതിക്കുന്നതുപോലെ ആരോ 

ചവിട്ടി മെതിച്ചു.

ജീവിതത്തിന്റെ അടിത്തട്ട് കാണുന്നതുവരെ 

കാലിൽ ബയണറ്റ് കുത്തിയിറക്കി.

പട്ടിണിയും പരിവട്ടവും 

ജീവിതത്തിനു ഇന്ധനമേകി 
 

സംഘർഷങ്ങളും 

സംത്രാസങ്ങളും 

നിസ്വവർഗ്ഗത്തിന്റെ 

സമര നായകനാക്കി.

കാലം പറഞ്ഞു 

എനിക്ക് ഭൂമിയെ ഇഷ്ടമാണ് 

വിഎസ്സിന്റെ നൂറു വർഷങ്ങൾ 

ഞാൻ എഴുതാൻ ആഗ്രഹിച്ച കവിതയായിരുന്നു.

English Summary:

Malayalam Poem ' Kaattu Paranja Katha ' Written by M. Gokuldas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com