ADVERTISEMENT

ബ്രോക്കർ ഞങ്ങളെ ഒരു ഇടവഴിയിലൂടെ മുന്നോട്ട് നയിച്ചു. ചുറ്റും ചെറിയ വീടുകൾ ഉണ്ട്. കുട്ടികൾ ഓടിക്കളിക്കുന്നതും ചില പെണ്ണുങ്ങൾ ഞങ്ങളെ നോക്കി സൊറ പറയുന്നതും കാണാം. "പാവപ്പെട്ട ഒരു കുടുംബത്തിലെ ആലോചന മതി" ആ ഒരു കാര്യം മാത്രമേ ബ്രോക്കറോട് ഡിമാന്റ് ആയി പറഞ്ഞിരുന്നുള്ളൂ. അത് പൂർണ്ണമായും ശരിവെക്കുന്നതിലേക്കാണ് ഞങ്ങൾ അടുത്തു കൊണ്ടിരുന്നത്. ബാക്കിയൊക്കെ ചെന്ന് കണ്ടിട്ട് തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. അങ്ങനെ ബ്രോക്കർ ഞങ്ങളെ ചെറിയൊരു വീട്ടിലേക്ക് വിളിച്ചിരുത്തി. "അതേയ്, ഞങ്ങളിങ്ങെത്തി" അയാൾ വീടിനുള്ളിലേക്ക് വിളിച്ചു പറഞ്ഞു. വീടിനുള്ളിൽ നിന്നും ഒരു സ്ത്രീ സൗമ്യതയോടെ മുന്നോട്ട് വന്നു. ഒന്ന് പുഞ്ചിരിച്ച് "ഹാ ഇപ്പൊ ചായയെടുക്കാം" എന്നും പറഞ്ഞ് അകത്തേക്ക് പോയി. ഇതിനിടയിൽ അവർ ചായക്കുള്ള എണ്ണം എടുത്തതായും എനിക്ക് തോന്നി. ഞാനും ഉമ്മയും സഹോദരനും പിന്നെ ബ്രോക്കറും. ആകെ നാലു പേർ. കുറച്ച് കഴിഞ്ഞ് ഒരു പെൺകുട്ടി 4 കപ്പ് ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ചെറുതായി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ ആ ചിരിക്ക് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല.

പെൺകുട്ടിയുടെ പിതാവ് കുറേ വർഷങ്ങൾക്ക് മുമ്പേ മരിച്ചതാണ്. ഇവർ വീട്ടുജോലികൾ ചെയ്ത് ജീവിക്കുന്നു. മകൾ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ. തോറ്റതിൽ പിന്നെ അവൾ സ്കൂളിൽ പോയില്ല, 18 വയസ്സ് തികഞ്ഞത് മുതൽ അവളെ ആരെയെങ്കിലും കൈകളിൽ ഏൽപ്പിക്കണം ഇതാണ് അവരുടെ ജീവിത ലക്ഷ്യം പോലും. ഇതൊക്കെയാണ് കുറച്ച് നേരത്തെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്. "എനിക്ക് അവളോടൊന്ന് സംസാരിക്കണം" ഞാൻ പറഞ്ഞു. "ഓ അതിനെന്താ നിങ്ങൾ അകത്തേക്ക് ഇരുന്നോളൂ" ബ്രോക്കർ സന്തോഷത്തോടെ ആനയിച്ചു. ഞാൻ ആ വീടിനുള്ളിലേക്ക് ചെന്നു. ചെറിയൊരു ഹാൾ കടന്നതും അടുക്കള എത്തി. അത്രക്കും ചെറിയ വീടായിരുന്നു. അടുക്കളയിൽ നിന്നു പുറത്തിറങ്ങി നിൽക്കുമ്പോൾ അവർ അവളെ എന്റെ അടുത്തേക്ക് തള്ളി പറഞ്ഞയച്ച് മാറി നിന്നു. ഒരു തരം നിർവികാരതയും പരിഭ്രമവും എല്ലാം അവളുടെ മുഖത്തുണ്ടായിരുന്നു.

ഞാൻ ചെറിയൊരു ചിരി സമ്മാനിച്ച് പറഞ്ഞു: "നിന്റെ പേര് പോലും എനിക്കറിയണ്ട, ഒരേ ഒരു കാര്യം മാത്രം. എന്ത് കൊണ്ട് തുടർന്നു പഠിക്കുന്നില്ല? എന്താണെങ്കിലും തുറന്ന് പറയാം. കാരണം ഒരിക്കലും ഇക്കാലത്ത് ഒരാൾ പത്താം ക്ലാസ് തോൽക്കില്ല, ഇനി തോൽക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ വളരെ മോശം വിദ്യാർഥി ആവണം. അല്ലെങ്കിൽ മനപ്പൂർവം തോൽക്കണം. എന്തായാലും നിന്നെ കണ്ടിട്ട് ഒരു മോശം വിദ്യാർഥിയായി എനിക്ക് തോന്നുന്നില്ല. അവൾ ശബ്ദം പുറത്ത് കേൾക്കാതെ പൊട്ടിക്കരഞ്ഞു. കണ്ണീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു "ശരിയാ ഞാൻ മനപ്പൂർവം ചെയ്തതാ, ഇനി ഒരിക്കലും പഠിക്കാൻ പോകണ്ടല്ലോ എന്ന് കരുതി. ജീവിച്ച് തീർക്കുന്നതന്നേ കഷ്ടപ്പാടിലാ.... അതിനിടയിൽ സമാധാനിപ്പിക്കാനെന്ന പേരിൽ ചിലരുടെ തലോടലുണ്ട്. അവിടത്തെ ഒരു സാറ് അങ്ങനാ... ശരിക്കും ബാഡ് ടച്ചാ... എനിക്ക് എവിടേം പോവണ്ട. എനിക്ക് കല്ല്യാണോം വേണ്ട, എന്റെ ഉമ്മാനെ നോക്കി ഇരുന്നാ മതി." ഇതും പറഞ്ഞ് അവൾ അകത്തേക്കോടി. "എന്നാൽ ഞങ്ങൾ ഇറങ്ങുവാ... വിവരങ്ങൾ അറിയിക്കാം" ബ്രോക്കർ സലാം പറഞ്ഞ് ഇറങ്ങി. എന്റെ മനസ്സ് മുഴുവൻ ശൂന്യമായിരുന്നു. പക്ഷേ അവളുടെ മുഖം മറക്കാൻ പറ്റുന്നതായിരുന്നില്ല.

ഒരാഴ്ചക്ക് ശേഷം വീണ്ടും ഞാനാ വീട്ടിലേക്കു കയറിച്ചെന്നു. ആ സ്ത്രീ വളരെ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. ഞാനവർക്ക് രണ്ട് കുറിമാനം നൽകി. പക്ഷേ അവർക്ക് ഒന്നും മനസ്സിലായില്ല. അവർ മോളെ വിളിച്ച് അവളുടെ കൈയ്യിൽ കൊടുത്തു. അത് വായിച്ച് നോക്കിയ അവളുടെ മുഖം തെളിയുന്നത് ഞാൻ കണ്ടു. രാത്രി കാർമേഘം മാറി നിലാവ് തെളിയുന്നത് പോലെ. ഒന്ന് അവൾ പറഞ്ഞ അധ്യാപകനെ സസ്പെൻഡ് ചെയ്തതായിരുന്നു. രണ്ട് അവൾക്ക് വീണ്ടും പഠിക്കാൻ പുതിയൊരു സ്കൂളിൽ അഡ്മിഷൻ ശരിയാക്കിയതും ആയിരുന്നു. പോകാൻ നേരം അവളുടെ ഉമ്മയെ അരികിലേക്ക് വിളിച്ച് "അവളെ നന്നായി മനസ്സിലാക്കണമെന്നും ഒരിക്കലും അവളുടെ കല്ല്യാണം മാത്രം ഒരു ലക്ഷ്യമാക്കി വെക്കാതെ അവളുടെ ആഗ്രഹം എന്താണോ അതിന് കൂടെ നിൽക്കണം" എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ചായക്കപ്പുകൾ മാറി മാറി വരും. ഒരുപാട് മുഖങ്ങളും, എല്ലാവർക്കും ഓരോ കഥകൾ കാണും. അവരുടെ ഉള്ളും കൂടി അറിയണമെന്ന് മാത്രം.

English Summary:

Malayalam Short Story ' Chayakkappu ' Written by Fayis Koottilangadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com