ADVERTISEMENT

വിഭവങ്ങളുടെ പെരുങ്കൂനയിൽ നിന്ന്

നീ ഹലുവാ കഷ്ണം പെറുക്കിയെടുക്ക

ഉണക്ക മത്സ്യം എനിക്കായ് നീക്കിവെച്ച്

പള്ളിമേടയിലും അൽത്താരയിലും കയറി

തൊണ്ട കീറി സമത്വം പ്രസംഗിക്കുക
 

നിനക്കു ചരിക്കാൻ തങ്കത്തേരൊരുക്കി

കോവർ കഴുതയെ എനിക്കു വിട്ടേക്കുക

സ്വർലോകത്തേക്ക് ളോഹയിട്ട് നീ മാത്രം പോവുക

രക്ത ബന്ധങ്ങൾക്കിടയിൽ നിത്യവും

നീ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടി

എന്റെ ദുർ വാർത്ത പെരുമ്പറ കൊട്ടുക
 

നാട്ടു കവലയിൽ നിനക്ക് നല്ലൊരു

കണ്ണാടിക്കൂടും രൂപവും പണിത്

തെമ്മാടിപ്പറമ്പിൽ തെക്കൊരു മൂലയിൽ

എനിക്കായ് കുഴി വെട്ടി ഫലകം നാട്ടുക

നല്ല മാലാഖമാരുടെ ചിറകിൽ സ്വന്തം

ആത്മാവിനെക്കുടിയിരുത്തിയെന്നും

നീ വാഴ്ത്തപ്പെട്ടവനാവുക
 

മുരിക്കു പലകയിലെന്നെക്കിടത്തി

തുരിശും ഗന്ധകവും കൂട്ടിക്കുഴച്ച്

മൂന്നാവർത്തി വചനം ചൊല്ലി

എന്നെയൊടുക്കുക ഇട്ടേച്ച് പോവുക

ഒരുവട്ടമെങ്കിലും തിരിഞ്ഞു നോക്കായ്ക
 

ഒടുവിൽ,

കവിതയൊന്നു മാത്രം മണ്ണെടുക്കാതെ

തളിർത്തിരിക്കുമെൻ തലയോട്ടിയിൽ നിന്ന്

അന്നൊരുനാളെങ്കിലും ഞാനാശിച്ചു കൊള്ളട്ടെ

എന്റെ സോദരനെന്നു നീ സാക്ഷ്യപ്പെടുത്തി

അവകാശ തീട്ടൂരം കൈവശപ്പെടുത്തുമെന്ന്

English Summary:

Malayalam Poem ' Sahodaran ' Written by Mambadan Mujeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com