മായാസ്മൃതികൾ – കിഷോർ കണ്ടങ്ങത്ത് എഴുതിയ കവിത
Mail This Article
ഉയിരിന്റെ ഉപ്പായി
കതിർ ചൂടും കനവായി
കനവിന്റെ നിറമായി
ചാരത്തണയുന്നു തോഴീ
നീയിന്നും ഓർമ്മയിൽ
തെളിയുന്ന ചിത്രശലഭമായ്
എൻ മനോവേണുവിൽ
ശ്രുതി മീട്ടും രാഗമായ്
ആത്മാവിൻ അവസാന-
മില്ലാത്ത ദാഹമായ്
മനസ്സിന്റെ ശ്രീകോവിൽ
വിളങ്ങുമൊരു ദീപമായ്
സുരഭിയാം മധുവൂറും
ചെമ്പകപ്പൂവായി
നിത്യവും ഓർമ്മയിൽ
തെളിയുന്നു മൽസഖീ,
പുഞ്ചിരി തൂകും നിൻ
ശാലീനവദനം...
കത്തുമീ വേനലിൽ
കഠിനമാം ചൂടിലും
കരളിലൊരു കുളിരായി
കാതിലൊരു ശാന്തിതൻ
മന്ത്രത്തിൻ ഈണമായ്
മുഴങ്ങുന്നു തോഴി നിൻ
മൃദുവാണി നിരന്തരം...
കാലാന്തരമില്ല
ദേശാന്തരമില്ല
വർണ്ണവൈവിധ്യമോ
ജാതിമതഭേദമോ
സമ്പത് സമൃദ്ധിതൻ
പൂർണ്ണവൈരുദ്ധ്യമോ,
തടയല്ല തടയില്ല
ഒന്നായി വിലയിച്ച
ആത്മാവിന് ഒരു ശക്തിയും
കൂച്ചുവിലങ്ങല്ല
ആജീവനാന്തവും...
തുഴ പോയി അലയുമീ
നൗകയിൽ ഒരു സ്നേഹ
പവനനായ് അനുസ്യൂതം
തഴുകുന്നു നിൻ സ്മൃതി
അറിയില്ല ജീവിത
തോണി തുഴഞ്ഞെങ്ങ്
എവിടെയെത്തിടും?
അറിയില്ല എങ്കിലും
അറിയുന്നു ഞാനിന്നും
നിന്നോർമ്മ മതിയെന്നും
നിരന്തരം കലുഷമീ
മഹാബ്ധിയിതുതാണ്ടാൻ !