ADVERTISEMENT

വിലക്ഷണമായ

തൽക്ഷണകവിതകളെഴുതി

വായനക്കാരെ ദ്രോഹിച്ചതിന്

ദൈവം എനിക്ക് 

തക്കതായ ശിക്ഷ നൽകട്ടെ;

വരും ജന്മമെങ്കിലും

എന്നെ ഒരു നീലപ്പൂങ്കുയിലാക്കട്ടെ!
 

2

പഞ്ചമരാഗം പാടിയ

ആദ്യ റൗണ്ടിൽത്തന്നെ

റിയാലിറ്റി ഷോയിൽ 

മഹാഭാഗ്യത്തോടെ മത്സരിച്ച

നീലപ്പൂങ്കുയിൽ

മത്സരത്തിൽ നിന്നും റൺ ഔട്ട്!
 

സംഗതി ശരിയല്ലെന്ന് 

അനുനാസികാ സ്വരത്തിൽ

അക്കമിട്ട് വിധിച്ച പ്രശസ്തനായ

പിന്നണിഗായകജഡ്ജിനോട് 

കുയിൽ വിശദീകരിച്ചു:
 

പണിക്കറെ, പ്രശ്നം സങ്ങതിയൊന്നുമല്ല; 

ഇന്നെന്തൊ തൊണ്ടയ്ക്കൊരു 

കിച് കിച്ച്!!
 

3

ചീവീടിന്റെയും തവളയുടെയും

മൂങ്ങയുടെയും കുറുക്കന്റെയും

വാദ്യത്രിസംഘത്തിൽ അംഗത്വമെടുക്കാൻ 

എഴുതി സമർപ്പിക്കപ്പെട്ട രാപ്പാടിയുടെ 

അപേക്ഷ, ദൗർഭാഗ്യവശാൽ

തള്ളപ്പെടുകയാണുണ്ടായത്!
 

ഓൺലൈനിൽ അപേക്ഷിച്ച 

കൗശലക്കാരനായ കാക്ക 

ഏകജാലകസംവിധാനത്തിലൂടെ

കിമ്പളംവിനാ വിളംബംവിനാ

പരസ്പരസഹായസഹകരണ

സംഘത്തിൽ ചേർക്കപ്പെട്ടു.
 

ഒരു വരി കർണ്ണാമൃതമായി 

തൊള്ള തുറന്നൊന്ന് പാടിയാൽ 

വായ്പുണ്ണില്ലാത്ത കാക്കയ്ക്ക്

സ്പോൺസറുടെ വക സമ്മാനമുണ്ട്:

വായിലുള്ള ചിക്കൻ പീസിനു പകരം

റാഗിയുടെ ഒരു ഫുൾ ദോശ ഫ്രീ!
 

4

കുടിക്കുന്ന കാപ്പിയായാലും ശരി

കഴിക്കുന്ന ബർഗറായാലും ശരി

കെട്ടുന്ന വിവാഹമായാലും ശരി

പുത്തൻ തലമുറയ്ക്ക് വേണം 

എല്ലാം തൽക്ഷണം!
 

അണുകുടുംബജീവിതം മടുത്താൽ

തൽക്ഷണം അവർ 

കുടുംബക്കോടതിയിലേക്കോടുകയായി.
 

കേസ് പെട്ടെന്ന് തീർപ്പായില്ലെങ്കിൽ

തൽക്ഷണം വിഷം കഴിച്ച്

മോക്ഷം കൂടാനുള്ള വാസന ആർക്ക്?

രണ്ടാം പാതിയ്ക്കൊ

ഒന്നാം പാതിയ്ക്കൊ?
 

തൽക്ഷണം മറ്റൊരു എഫ് ബി

പ്രണയത്തിൽ കുരുങ്ങാനുള്ള പ്രവണത

ആർക്ക്?

ആണിനൊ, പെണ്ണിനൊ?
 

5

തൽക്ഷണം അനുരാഗം

ലേറ്റായാൽ വിരാഗമായി

തൽക്ഷണം സുഖപ്രസവം

ലേറ്റായാൽ സിസേറിയനായി

തൽക്ഷണം സ്വച്ഛന്ദമൃത്യു

ലേറ്റായാൽ ഉഗ്രപീഡനമായി!

English Summary:

Malayalam Poem ' Thalkshanam ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com