ADVERTISEMENT

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. അഞ്ചു കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ തുടക്കത്തിൽത്തന്നെ പ്രേക്ഷകർക്കു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ തിരഞ്ഞെടുക്കാൻ രാഹുൽ സദാശിവൻ എന്ന സംവിധായകനു തോന്നിയത് ആ താരം തന്റെ വിശ്വാസം തെറ്റിക്കില്ല എന്ന ഉറപ്പുകൊണ്ടാണ്.

ഈ വർഷം റിലീസ് ചെയ്ത മറ്റൊരു സൂപ്പർതാര ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ലും മണികണ്ഠൻ ഉണ്ടായിരുന്നു. വാലിബനും ഭ്രമയുഗവും ആഘോഷിക്കപ്പെടുമ്പോഴും മണികണ്ഠൻ എന്ന താരത്തിന് ആ വിജയങ്ങളുടെ പങ്കു കിട്ടുന്നുണ്ടോ എന്നു സംശയമാണ്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിൽ ബാലൻ എന്ന കരുത്തുറ്റ കഥാപാത്രമായി രാജീവ് രവി കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്ന മണികണ്ഠന് അതിനു ശേഷം അത്രത്തോളം അഭിനയപ്രാധാന്യമുള്ള മറ്റൊരു വേഷം കിട്ടിയില്ല എന്ന ദുഃഖമുണ്ട്. 

ഒരു സിനിമയുടെ നട്ടെല്ലായി, ഗംഭീര പ്രകടനത്തിനു സാധ്യതയുള്ള ഒരു കഥാപാത്രം സംവിധായകരാരും തന്നെ വിശ്വസിച്ച് ഏൽപിക്കാത്തത് എന്തായിരിക്കും എന്നാണ് മണികണ്ഠൻ ചോദിക്കുന്നത്. ഭ്രമയുഗത്തിന്റെ വിജയത്തിനിടയിലും, അഭിനയ സാധ്യതയുള്ള മുഴുനീള കഥാപാത്രങ്ങൾ തേടിവരാത്തതിന്റെ ദുഃഖം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് മണികണ്ഠൻ.

ചരിത്രമാകുന്ന ‘ഭ്രമയുഗ’ത്തിന്റെ ഭാഗമായതിൽ സന്തോഷം 

ഒരു ദിവസം സംവിധായകൻ രാഹുൽ സദാശിവൻ വിളിച്ച് ഓഫിസിലേക്കു വരാമോ എന്നു ചോദിച്ചു. ഞാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന സിനിമയാണ്. അർജുൻ അശോകൻ. സിദ്ധാർഥ് ഭരതൻ, അമാൽഡ എന്നിവർക്കൊപ്പം ഒരു കഥാപാത്രം കൂടിയുണ്ട്. അതു ചെയ്യാൻ ചേട്ടനെയാണ് ഉദ്ദേശിക്കുന്നത്. ഈ സിനിമയുടെ മുഴുവൻ സ്വഭാവം എന്താണെന്ന് അറിയിക്കുന്ന ഒരു കഥാപാത്രവും സീനുമാണത്. കഥാപാത്രം ചെറുതാണോ എന്നു ചോദിച്ചാൽ ചെറുതാണ്. പക്ഷേ അതിൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ള അന്വേഷണം വേണമെങ്കിൽ ചേട്ടന് നടത്താം. ചേട്ടൻ ഇതുമായി സഹകരിച്ചാൽ വലിയൊരു കാര്യമായിരിക്കുമെന്നു പറഞ്ഞു.

ഞാൻ ആലോചിച്ചപ്പോൾ, ഇത് വലിയൊരു കൂട്ടുകെട്ടിലെ സിനിമയാണ്. പിന്നെ മുഴുവൻ സിനിമയും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്യുന്നു എന്നത് പുതിയ തലമുറയ്ക്ക് ഒരു പുതിയ എക്സ്പീരിയൻസ് ആണ്. ഞാൻ ബ്ലാക്ക് ആൻഡ് വൈറ്റ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. ‘തുറമുഖം’ എന്ന സിനിമയിൽ ഞാനും ജോജു ചേട്ടനും ഒക്കെയുള്ള സീനുകൾ മാത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞു, ‘ഞാൻ ഇത് ചെയ്യാം. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് എന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന, കൂടുതൽ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. രാഹുലിന്റെ അടുത്ത ചിത്രത്തിലെങ്കിലും അത്തരം ഒരു കഥാപാത്രം തരണം’’. ഈ സിനിമയിൽ ആകെ അഞ്ചു കഥാപാത്രങ്ങളാണ് ഉള്ളത്. ആ അഞ്ചിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും ഉണ്ട്.

ഭ്രമയുഗത്തിലെ അഞ്ചുപേരിൽ ഒരാൾ 

ഒരു കാട്ടിലായിരുന്നു ചിത്രീകരണം. മൂന്നുനാലു ദിവസം ഷൂട്ട് ചെയ്തിട്ടാണ് എന്റെ ഭാഗം എടുത്തത്. വെളിച്ചത്തിനു വേണ്ടിയാണ് ഏറ്റവും കൂടുതൽ കാത്തിരുന്നത്. പിന്നെ മൂടൽമഞ്ഞ് യഥാർഥമായി തോന്നാൻ വേണ്ടി കാറ്റ് വരുന്നതും കാത്തിരുന്നു. കാറ്റിനും വെളിച്ചത്തിനും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു കൂടുതൽ സമയവും. ‘ഭ്രമയുഗം’ ടീം പല താരങ്ങളെയും ഈ കഥാപാത്രത്തിനു വേണ്ടി സമീപിച്ചിരുന്നു. ഈ കഥാപാത്രം ആർക്കു വേണമെങ്കിലും ചെയ്യാം. ഈ സിനിമയുടെ സ്വഭാവം എന്തെന്ന് കാണികൾക്ക് മനസ്സിലാക്കികൊടുക്കുന്നതു കോരൻ എന്ന എന്റെ കഥാപാത്രമാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് മനസ്സിൽ അവസാനം വരെയും തങ്ങി നിൽക്കുന്ന പരിചിതമായ ഒരു മുഖം വേണമെന്ന് സംവിധായകന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ തന്നെ ഈ കഥാപാത്രം ചെയ്യട്ടെ എന്ന് തീരുമാനിച്ചത്.

manikandan-4

നെടുമുടി വേണുവിനെ മനസ്സിൽ ധ്യാനിച്ച കോരൻ 

2023 മുതൽ ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ വരുന്നത് ഭ്രമയുഗം ഇറങ്ങിയതിനുശേഷമാണ്. എനിക്ക് സ്ക്രീൻ ടൈം കുറവായതുകൊണ്ട് കഥ പറഞ്ഞു തുടങ്ങാനുള്ള ഒരു ടൂൾ ആയി മാത്രമേ എന്റെ കഥാപാത്രത്തെ കണ്ടിരുന്നുള്ളൂ എന്നാണ് ഞാൻ കരുതിയത്. പക്ഷേ ആളുകൾ പറയുന്നതു കേൾക്കുമ്പോൾ എന്റെ കഥാപാത്രത്തിന് കൂടുതൽ പ്രസക്തി ഉണ്ടെന്ന് മനസ്സിലായി. ചില തിരക്കുകൾ കാരണം സിനിമ കാണാൻ കഴിഞ്ഞിട്ടില്ല. കഥാപാത്രത്തെപ്പറ്റി പറഞ്ഞു തന്നപ്പോൾ രാഹുൽ പറഞ്ഞത് ആകെ പേടിച്ചരണ്ട് ഭയന്നു നിൽക്കുന്ന ഒരാളിനെ കുറിച്ചാണ്. അടി മുതൽ മുടി വരെ കഥാപാത്രത്തിന് ആ ഭീതി ഉള്ളതുപോലെ തോന്നിപ്പിക്കാൻ ശ്രമിച്ചിരുന്നു. 

manikandan-bramayugam-22
ഭ്രമയുഗത്തിൽ അര്‍ജുൻ അശോകനൊപ്പം

ഭീതി മുഖത്ത് മാത്രം വന്നാൽ പോരാ, നമ്മുടെ ഓരോ ചലനങ്ങളിലും ഉണ്ടാകണം. എന്റെ പിൻഭാഗം മാത്രം കുറച്ചധികം ഷൂട്ട് ചെയ്തിരുന്നു. പിൻഭാഗത്തുപോലും നോക്കിയാൽ പേടിച്ചു നടക്കുന്നതായി തോന്നിപ്പിക്കണം. ഞാൻ ഷൂട്ട് കഴിഞ്ഞ് ഇടവേളയിൽ വന്നു ചോദിക്കും ‘എന്റെ പിൻഭാഗം കണ്ടിട്ട് പേടിയുള്ള ഒരാളായി തോന്നുന്നുണ്ടോ, എങ്ങനെയുണ്ട്’ എന്ന്. ഭീതി മാത്രമല്ല, ഭ്രമവും കാമവും എല്ലാം കൂടി ചേർന്ന ഒരു വികാരമായിരുന്നു ആ കഥാപാത്രത്തിന്. ഈ കഥാപാത്രം ചെയ്യാൻ ഞാൻ റഫറൻസ് ആയിട്ട് എടുത്തത് ഒരു സിനിമയിൽ നെടുമുടി വേണു ചേട്ടൻ ഒരു സ്ത്രീയുടെ പിൻഭാഗം മാത്രം നോക്കി മോഹിച്ചു പിന്നാലെ പോകുന്ന ഒരു രംഗമുണ്ട്. അതിൽ അദ്ദേഹം അടിമുടി ആ സ്ത്രീയിൽ രമിച്ചു പോകുന്ന ഒരു സീനാണ്. അത് മോഡൽ ആയി എടുത്താണ് ഞാൻ അഭിനയിച്ചത്. ചിത്രീകരണം കുറച്ചുദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വളരെ ത്രില്ലിങ് ആയിരുന്നു. ഇത് ചരിത്രമാകാൻ പോകുന്ന സിനിമയാണ്. അതിൽ ചെറിയ കഥാപാത്രമായിപ്പോലും ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. 

അഭിനയ കുലപതികളുടെ ചിത്രങ്ങളിൽ ഭാഗമായതിൽ സന്തോഷം 

ഈ വർഷത്തെ മറ്റൊരു സന്തോഷം ‘മലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയിൽ ഞാനും ഉണ്ടായിരുന്നു എന്നതാണ്. സിനിമ തുടങ്ങുന്നത് എന്റെ  വോയിസ് ഓവറിൽ ആണ്. ക്യാരക്ടർ ആർട്ടിസ്റ്റുകളുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ അവരുടെ വിജയം ഒറ്റയ്ക്കുള്ളതല്ല. അവർ അഭിനയിച്ച സിനിമ വിജയമാകുമ്പോൾ അതിൽ അഭിനയിച്ച ഓരോരുത്തർക്കും അതിന്റെ പങ്കു ലഭിക്കുകയും, അവരുടെ കഥാപാത്രം കൊണ്ടാടപ്പെടുകയും ചെയ്യും. പക്ഷേ സിനിമ ആർക്കും ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ അതിൽ ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചവർക്ക് ഒരു പ്രാധാന്യവും ലഭിക്കുകയും ഇല്ല. 

manikandan-lal

വാലിബനിൽ എന്റെ സ്ക്രീൻ ടൈം കൂടുതലുണ്ട് പക്ഷേ ആ സിനിമ പല തരത്തിലുള്ള പ്രതികരണങ്ങളാണ് നേടിയത്. ചിലർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല, ചിലർ മിക്സഡ് റിവ്യൂ പറഞ്ഞു. ഇതെല്ലാം നമ്മുടെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെയും ബാധിച്ചു. സിനിമ വരുന്നതിനു മുൻപുതന്നെ നെഗറ്റീവ് റിവ്യൂ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ കഥാപാത്രം ഒട്ടും ചർച്ച ചെയ്യപ്പെടാതെ പോയി. അതിൽ സങ്കടമുണ്ട്. ഈ വർഷം ഇറങ്ങിയ രണ്ടു പടങ്ങളും എന്റെ പ്രിയപ്പെട്ട പടങ്ങളാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പടങ്ങളിൽ അഭിനയിച്ച് അത് രണ്ടും അടുത്തടുത്ത സമയങ്ങളിൽ റിലീസ് ഉണ്ടാവുക, രണ്ട് സിനിമയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്താൻ കഴിയുന്ന കഥാപാത്രം ചെയ്യുക ഒക്കെ ഭാഗ്യം തന്നെയാണ്. ഒരോ കഥാപാത്രം കിട്ടുമ്പോഴും എന്റേതായ അന്വേഷണങ്ങളും പഠനങ്ങളും നടത്തി എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ചെയ്യുകയാണ് ഞാൻ ചെയ്യാറുള്ളത്. 

വാലിബന്റെ ലൊക്കേഷനിൽ കണ്ണിൽ തേനീച്ച കുത്തി 

വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലായിരുന്നു. വിഷ്വൽസിന് ഒരുപാട് പ്രാധാന്യമുള്ളതുകൊണ്ട് സൂര്യനും കാറ്റിനും വെയിലിനും ഒക്കെ കാത്തിരുന്നാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ലാലേട്ടനെയും ലിജോ സാറിനെയും കണ്ടുകൊണ്ടിരിക്കുന്നതും അവർ വർക്ക് ചെയ്യുന്നത് നിരീക്ഷിക്കുന്നതും ഒക്കെ നമുക്ക് പഠനമാണ്. ഒരു ഉത്സവത്തിന് പോയ കുട്ടി കാഴ്ചകൾ കണ്ട് അമ്പരന്നു നിൽക്കുന്നതു പോലത്തെ അവസ്ഥയായിരുന്നു എനിക്ക്. സമയം എത്ര പെട്ടെന്നു പോയെന്ന് വൈകുന്നേരമാകുമ്പോഴാണ്  ഞാൻ ഓർക്കുന്നത്. സിനിമയിൽ വേല എന്നൊരു സീക്വൻസ് ഉണ്ട്. അതിൽ ഒരുപാടുപേർ അഭിനയിക്കുന്നുണ്ടായിരുന്നു. വലിയൊരു പാർക്കിൽ വച്ചാണ് അത് ഷൂട്ട് ചെയ്തത്. കുറെ വർഷങ്ങൾ പഴക്കമുള്ള മരങ്ങളും അതിൽ വർഷങ്ങളായി അനക്കമില്ലാതെ നിൽക്കുന്ന തേനീച്ചക്കൂടുകളും ഒക്കെ ഉണ്ടായിരുന്നു.

shibu-madhu
ഷിബു ബേബി ജോണിനു മധു നീലകണ്ഠനുമൊപ്പം

ഷൂട്ടിങ്ങിന് കൊണ്ടുവന്ന എന്തോ സാധനം കൊണ്ട് ഒരു തേനീച്ചക്കൂട് ഇളകി. ഞാനും മനോജ് മോസസും ഒരുമിച്ച് പാട്ടൊക്കെ പാടി നടന്നു വരികയായിരുന്നു. അപ്പോഴാണ് കണ്ടത്, അമ്പലപ്പറമ്പിൽ ആന വിരണ്ട് ആളുകൾ ഓടുന്നത് പോലെ ആൾക്കാർ നാലുപാടും ഓടുകയാണ്. എന്താണ് സംഭവം എന്ന് അറിയാൻ ഞാൻ അങ്ങോട്ട് ഓടി വന്നു. തേനീച്ചക്കൂട് ഇളകിയതാണെന്ന് അറിഞ്ഞില്ല. ഒരു തേനീച്ച എന്റെ കണ്ണിൽ കുത്തി. വേദന കൊണ്ട് പുളയുകയായിരുന്നു, കണ്ണിന്റെ ഒരു സൈഡ് മുഴുവൻ വീർത്തു പൊങ്ങി. പിന്നീട് രണ്ടു മൂന്നു ദിവസം റസ്റ്റ് എടുക്കേണ്ടി വന്നു. എന്നും എല്ലാവരും വന്ന് എങ്ങനെയുണ്ടെന്ന് ചോദിക്കുമായിരുന്നു. നമുക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണല്ലോ ബന്ധങ്ങളുടെ വില അറിയുന്നത്. അങ്ങനെയൊരു ഒരു സമയമായിരുന്നു അത്. 

ലിജോ സാറും ലാലേട്ടനും ഒക്കെ തന്ന കെയർ എനിക്ക് ശരിക്കും ഉള്ളിൽ തട്ടി. ആ സമയത്ത് ഒരുപാട് പേർക്ക് ഇങ്ങനെ സംഭവിച്ചിരുന്നു. ഷിബു സാറിന്റെ മകനും തേനീച്ചക്കുത്ത് ഏറ്റിരുന്നു. തേനീച്ചക്കുത്തേറ്റ എല്ലാവരെയും ഷിബു സാർ വന്നു കാണുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കു വേണ്ടി ഡേറ്റുകൾ ഒരുപാട് എടുത്തിരുന്നു. അതിനിടയിൽ മറ്റു പല സിനിമകളും നഷ്ടമായി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ട് പോലും അതിനെയെല്ലാം മറികടന്ന് ഈ സിനിമയ്ക്കൊപ്പം നിൽക്കാൻ തോന്നിയ വികാരം, ഒന്ന് ലിജോ സാറും രണ്ട് ലാലേട്ടനും ആയിരുന്നു. 

lal-mani

ഞങ്ങൾ കൂടുതൽ സമയം ഹരീഷേട്ടനോടൊപ്പം ആയിരുന്നു സമയം ചെലവഴിച്ചത്. അദ്ദേഹവുമായി നാടകക്കാരൻ എന്നുള്ള ഒരു കുടുംബ ബന്ധം എനിക്കുണ്ട്. എന്റെ കഥാപാത്രം വ്യത്യസ്തമൊന്നുമല്ല. എല്ലാ രാജകഥകളിലും കാണുന്ന ഒരു അടിമ കഥാപാത്രം. പക്ഷേ ആ കഥാപാത്രത്തെ പ്രത്യേകതയുള്ളതാക്കിയത് അതിലെ ഷോട്ടുകൾ ആണ്. മധു നീലകണ്ഠൻ ചേട്ടനാണ് ഛായാഗ്രഹണം. അദ്ദേഹം എടുത്തുവച്ച ഷോട്ടുകൾ ഒക്കെ അതിഗംഭീരമാണ്. ഇടയ്ക്കിടെ അദ്ദേഹം പറഞ്ഞു തരും, എടാ ഇങ്ങനെ നിൽക്കണം, അങ്ങോട്ട് നോക്കണം എന്നൊക്കെ. കുറച്ച് ജ്ഞാനി ആയിട്ടുള്ള ഒരു ക്യാരക്ടർ ആയിരുന്നു അത്. അതിനെ ഞാൻ ഉപമിക്കുന്നത് ഗുരു എന്ന സിനിമയിലുള്ള ഒരു ഭ്രാന്തൻ കഥാപാത്രത്തോടാണ്. നടക്കാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന ഒരു കഥാപാത്രം.

നടൻ എന്ന നിലയിൽ ഹാപ്പിയല്ല 

ഒരു നടൻ എന്ന നിലയിൽ ഞാൻ ഒട്ടും ഹാപ്പിയല്ല. കമ്മട്ടിപ്പാടത്തിലെ ബാലനുേശഷം എന്നെ ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങളൊന്നും അധികം കിട്ടിയില്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള ഒരുപാട് ഇമോഷനുകൾ ഉണ്ട്. 39 വർഷമായുള്ള എന്റെ ജീവിതയാത്രയിൽ ഞാൻ കണ്ട, അനുഭവിച്ച കാര്യങ്ങളൊന്നും എനിക്ക് സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ പ്രണയം, ദുഃഖം, ക്രോധം ഇതൊക്കെ എനിക്ക് സിനിമയിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിൽ വളരെ സങ്കീർണമായ കഥാപാത്രങ്ങളൊന്നും ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖം എന്നെ അലട്ടുന്നുണ്ട്. 

kammattipadam
കമ്മട്ടിപ്പാടം സിനിമയിൽ

എന്തുകൊണ്ടാണ് ഒരു വലിയ നല്ല കഥാപാത്രം എന്റെ ചുമലിലേക്ക് വച്ച് തരാൻ സംവിധായകർ ധൈര്യപ്പെടാത്തത്? കമ്മട്ടിപ്പാടത്തിൽ രാജീവ് രവി ചേട്ടൻ എടുത്ത ധൈര്യം മറ്റൊരു സംവിധായകനും കാണിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. മിക്ക സിനിമകളിലും ചെറിയ കഥാപാത്രം അല്ലെങ്കിൽ ആ കഥ പറഞ്ഞു പോകാനുള്ള ഒരു ടൂൾ ആയിട്ടാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ സിനിമകളിലൊക്കെ എന്നെ കാസ്റ്റ് ചെയ്യുന്നതിൽ ഞാൻ സന്തോഷവാനാണ്. കാരണം സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ പോലും ആഗ്രഹിച്ച് ഒരുപാട് പേർ പുറത്തുനിൽക്കുന്നുണ്ട്. നന്ദികേടല്ല ഞാൻ പറയുന്നത്. പക്ഷേ അഭിനയ പ്രാധാന്യമുള്ള, ആ കഥാപാത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെടാനും വായിച്ച് മനസ്സിലാക്കാനും ആ കഥാപാത്രമായി ഒരുപാട് യാത്ര ചെയ്യാനും ഒക്കെ കഴിയുന്ന, ആത്മരതി അനുഭവിക്കാൻ കഴിയുന്ന ഒരു കഥാപാത്രമാണ് ഞാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. 

manikandan-34

നാടകത്തിൽനിന്നു വന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ അഭിനയം നമ്മുടെ അഭിനിവേശമാണ്. ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതും അഭിനയത്തിനാണ് അല്ലാതെ ഡേറ്റിനോ പണത്തിനു ഒന്നുമല്ല. തിയറ്റർ ആർട്ടിസ്റ്റുകളുടെ ഒക്കെ കുഴപ്പം ഇതാണ്, അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിയണം. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ അത്ര തൃപ്തനല്ല. പക്ഷേ കമേഴ്സ്യലി നോക്കുകയാണെങ്കിൽ എനിക്ക് ഒരുപാട് കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്, പൈസ കിട്ടുന്നുണ്ട്, എല്ലാമുണ്ട്. കിട്ടുന്ന വേഷങ്ങൾ എല്ലാം നന്നായി ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇയാൾക്ക് ഒരു നല്ല വലിയ കഥാപാത്രം കൊടുത്തുകൂടാ എന്ന് സംവിധായകർ ചിന്തിക്കാത്തതെന്താണെന്നു ഞാൻ ആലോചിക്കാറുണ്ട്. 

nivin-manikandan
തുറമുഖം സിനിമയിൽ നിന്നും

ഞാൻ സെറ്റിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്ത ആളാണ്. പണത്തിനു വേണ്ടിയോ ഒന്നും ഞാൻ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല, മദ്യപാനം, മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ല. അണിയറ പ്രവർത്തകർക്ക് ഒരു തലവേദനയും കൊടുക്കാത്ത ഒരു നടനാണ് ഞാൻ. ഇനി ഒരുപക്ഷേ എന്റെ രൂപവും പൊക്കക്കുറവും ഒക്കെയാണോ നല്ല കഥാപാത്രങ്ങൾ എന്നെ ഏൽപ്പിക്കുന്നതിൽനിന്നു ചിലരെ പിന്നോട്ട് വലിക്കുന്നത്? ആയിരിക്കാം. കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാനും വിനായകൻ ചേട്ടനും വലിയ അഭിനയമികവാണ് കാഴ്ച വച്ചത് വലിയ താരങ്ങളുമാണ് അവർ. പക്ഷേ ഒരു പുതുമുഖ താരമായി എനിക്ക് അവർക്കൊപ്പം നിൽക്കാൻ പറ്റുന്ന ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. എന്നെങ്കിലും ഞാൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരു കഥാപാത്രം കിട്ടുമെന്ന് വിശ്വസിച്ചു മുന്നോട്ടു പോവുകയാണ്.

manikandan-joju
തുറമുഖം സിനിമയിൽ നിന്നും

നാടകം മറക്കാൻ കഴിയില്ല 

തിയറ്ററിൽ വർക്ക് ചെയ്യുമ്പോഴുള്ള സുഹൃത്തുക്കളുമായി ഇപ്പോഴും ബന്ധമുണ്ട്. ഇടയ്ക്ക് തിയറ്റർ വർക്‌ഷോപ്പിനും ക്യാംപിനും ഒക്കെ പോകാറുണ്ട്. പക്ഷേ നാടകങ്ങളിൽ അഭിനയിക്കാൻ സമയം കിട്ടാറില്ല. നാടകം ചെയ്യണമെങ്കിൽ കുറച്ചുകൂടി ഹാർഡ് വർക്ക് ചെയ്യണം. ഒരുപാട് ദിവസത്തെ റിഹേഴ്സൽ ഉണ്ടാകും. ചിത്രീകരണം ഉള്ളതുകൊണ്ട് ഇതൊന്നും ചെയ്യാൻ കഴിയാറില്ല. എന്നാലും ഇതിനിടയിൽ ‘പുലിജന്മം’ എന്നൊരു നാടകം ചെയ്തിരുന്നു. സുബിരേട്ടന്റെ ഭാസ്കര പട്ടേലർ എന്ന ഒരു നാടകവും ചെയ്തു. 

കൈ നിറയെ ചിത്രങ്ങളുണ്ട് 

ചെമ്പൻ വിനോദ് ചേട്ടന്റെ നിർമാണ കമ്പനിയായ ചെമ്പോസ്കി ഫിലിംസ് ചെയ്യുന്ന അഞ്ചക്കള്ള കോക്കാൻ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ചെമ്പൻ ചേട്ടന്റെ അനുജൻ ഉല്ലാസ് ചെമ്പനാണ് സംവിധായകൻ. ഹക്കീം ഷാ നായകനാകുന്ന ‘കടകൻ’ എന്ന സിനിമയുണ്ട് അത് മാർച്ച് ഒന്നിന് റിലീസ് ആകും. ഗിരീഷ് പി.സി. പാലം സംവിധാനം ചെയ്യുന്ന 'ഴ' എന്നൊരു സിനിമയുണ്ട്.. ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട് സോഫിയ പോൾ നിർമിച്ച് ആന്റണി പെപ്പെ അഭിനയിക്കുന്ന ഒരു സിനിമ ചെയ്യുന്നു, അതിൽ ഒരു നല്ല കഥാപാത്രമാണ് ചെയ്യുന്നത്.  അങ്ങനെ ചിത്രങ്ങൾ ഒരുപാട് വരാനുണ്ട്.

English Summary:

Exclusive chat with Manikandan R. Achari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com