ADVERTISEMENT

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ഹൊറർ ചിത്രമെന്ന് അറിയപ്പെടുന്ന 'ഭാർഗവീനിലയം' പുതിയ കാലത്ത് നവഭാവുകത്വത്തോടെ വീണ്ടും അവതരിക്കുകയാണ് നീലവെളിച്ചം എന്ന സിനിമയിലൂടെ. എംടിയുടെ നീലത്താമരയും പത്മരാജന്റെ രതിനിർവേദവും മലയാളത്തിൽ രണ്ടു കാലഘട്ടത്തിൽ ചലച്ചിത്രഭാഷ്യം കൈവരിച്ചിട്ടുണ്ടെങ്കിലും പുതിയ പതിപ്പുകൾക്ക് ആദ്യപതിപ്പിന്റെ നിലവാരമോ ജനപ്രീതിയോ നേടാൻ കഴിഞ്ഞില്ല. എന്നാൽ നീലവെളിച്ചത്തിൽ എത്തുമ്പോൾ ആദ്യപതിപ്പിന്റെ നിലവാരം ചോരാതെ കഥ പറയാൻ കഴിയുന്നുണ്ട്.

തലശേരിയിലെ ആൾതാമസമില്ലാത്ത ഒരു വീട്ടിലേക്ക് അന്തേവാസിയായി എത്തുന്ന എഴുത്തുകാരൻ. ഭാർഗവീനിലയം എന്ന ആ വീടിനെക്കുറിച്ച് ഭയപ്പെടുത്തുന്ന കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. എഴുത്തുകാരനും പതിയെ അവിടെ വിചിത്ര അനുഭവങ്ങൾ ഉണ്ടാകുന്നു. അവിടെനിന്ന് ലഭിക്കുന്ന കത്തുകളിലൂടെ, ആ വീട്ടിലെ അംഗമായിരുന്ന ഭാർഗവിയുടെയും ശശികുമാറിന്റെയും പ്രണയകഥ എഴുത്തുകാരൻ പുനരാവിഷ്കരിക്കുന്നു. ആ പ്രേതഭവvത്തെ കുറിച്ചുള്ള കെട്ടുകഥകളുടെ ചുരുളഴിക്കാൻ എഴുത്തുകാരൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് നീലവെളിച്ചം പറയുന്നത്.

പഴയ കാലത്തെ തനിമ ചോരാതെ പുനരാവിഷ്കരിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പ്രേതാലയമായി മാറിയ പഴയ വീട് മുതൽ പഴയ തീവണ്ടിയും വില്ലുവണ്ടികളും ചായക്കടയും റാന്തൽ വിളക്കും തുടങ്ങി എല്ലാം സൂക്ഷ്മമായി പുനരാവിഷ്കരിച്ചിരിക്കുന്നു. ആദ്യപകുതി ഭാർഗവിയുടെയും ശശികുമാറിന്റെയും പ്രണയം പറയുമ്പോൾ രണ്ടാംപകുതി ഇരുവരുടെയും തിരോധാനത്തിന്റെ പിന്നിലെ എഴുത്തുകാരന്റെ അന്വേഷണത്തിലൂടെ ഒരു ത്രില്ലർ സിനിമയിലേക്ക് ട്രാക്ക് മാറ്റുന്നു.

ഭാർഗവീനിലയം അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ഒരർഥത്തിൽ മലയാളഭാഷയ്ക്ക് ഒരു പുതിയ പദപ്രയോഗം നൽകിയ സിനിമയാണ് ഭാർഗവീനിലയം. അതിനുശേഷമാണ് താമസമില്ലാതെ കിടക്കുന്ന വീടുകളെ ഭാർഗവീനിലയങ്ങളെന്ന് നമ്മൾ വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഒരു ഹൊറർ സിനിമയ്ക്കപ്പുറം അതിലെ മാധുര്യമേറിയ ഗാനങ്ങളിലൂടെയാണ് ആ സിനിമ പ്രേക്ഷകഹൃദയത്തിൽ ഇടംനേടിയത്. ഇന്നും മലയാളിയുടെ ചുണ്ടുകളിലുണ്ട് ആ അനശ്വര ഗാനങ്ങൾ; താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം, വസന്തപഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുറുമാൽ... നീലവെളിച്ചത്തിൽ ബിജിബാലും റെക്സ് വിജയനും ആ ഗാനങ്ങൾക്ക് ഒട്ടും മാധുര്യം ചോരാതെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഷഹബാസ് അമനും കെ.എസ് ചിത്രയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തെ ഏറ്റവും ഹൃദ്യമാകുന്നതും ഗാനങ്ങളാണ്.

ചിത്രത്തിലെ എഴുത്തുകാരനായി ബഷീർ തന്നെത്തന്നെയാണ് പ്രതിഷ്ഠിച്ചിരുന്നത്. ഭാർഗവീനിലയത്തിൽ മധുവായിരുന്നു നോവലിസ്റ്റായി എത്തിയത്. നീലവെളിച്ചത്തിൽ അത് ടൊവീനോയാണ്. ആകാരം ഒഴിച്ചുനിർത്തിയാൽ ടോവിനോ മാനറിസങ്ങൾ കൊണ്ട് ബഷീറുമായി താദാത്മ്യപ്പെടാൻ ശ്രമിക്കുന്നുണ്ട്.

നിത്യഹരിത നായകൻ പ്രേംനസീറാണ് പഴയ സിനിമയിൽ ശശികുമാറായി എത്തിയത്. ഇവിടെ റോഷൻ മാത്യുവാണ് ആ കഥാപാത്രത്തെ അവതരിയിപ്പിക്കുന്നത്. തെലുങ്കു നടിയായിരുന്ന വിജയനിർമലയാണ് അന്ന് ഭാർഗവിയെ അവതരിപ്പിച്ചതെങ്കിൽ ഇന്ന് ആ വേഷം കയ്യാളുന്നത് റിമ കല്ലിങ്കലാണ്. മലയാളത്തിലെ ആദ്യ ഭരത് പുരസ്‌കാര ജേതാവ് പി.ജെ.ആന്റണിയായിരുന്നു ചിത്രത്തിലെ വില്ലനായ നാരായണനെ അവതരിപ്പിച്ചത്. ഇവിടെ ആ വേഷം ഭദ്രമാക്കുന്നത് ഷൈൻ ടോം ചാക്കോയാണ്.

നീലവെളിച്ചത്തിന്റെ കാസ്റ്റിങ്ങിൽ പലർക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ ചിത്രം മികച്ചുനിൽക്കുന്നത് അതിന്റെ തനിമ ചോരാതെയുള്ള മേക്കിങ്ങിലൂടെയാണ്. സാങ്കേതികത അത്രത്തോളം വികസിക്കാത്ത കാലത്തായിരുന്നു വിഷ്വൽ ഇഫക്ടുകൾ ആവശ്യമായിരുന്ന ഭാർഗവീനിലയം കഥ പറഞ്ഞതെങ്കിൽ ആ കുറവ് നീലവെളിച്ചം നികത്തുന്നുണ്ട്. മുൻപിറങ്ങിയ ഒരു സിനിമയ്ക്ക് വീണ്ടും ചലച്ചിത്രഭാഷ്യം നിർവഹിക്കുക എന്ന പ്രയാസമേറിയ കൃത്യം സംവിധായകൻ തൃപ്തികരമായി നിറവേറ്റിയിട്ടുണ്ട്. ഒരേ മോൾഡിൽ നിന്നുകൊണ്ട് വീണ്ടും കഥപറയുക എന്ന പരിമിതി ഉണ്ടെങ്കിലും സാങ്കേതികതയുടെ സഹായത്തോടെ പുതുമ കൊണ്ടുവരാൻ സംവിധായകനായിട്ടുണ്ട്.

ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവ് എടുത്തുപറയേണ്ടതാണ്. ഭാർഗവീനിലയത്തിന്റെ ഭീതി പ്രേക്ഷകനിലേക്ക് നിറയ്ക്കുന്ന ഫ്രയിമുകൾ (ഒരു കരിമ്പൂച്ചയുടെ കണ്ണുകളിൽ മിന്നിമറയുന്ന വെളിച്ചങ്ങൾ കൊണ്ട് ഭീതി ജനിപ്പിക്കുന്ന സീൻ ഉദാഹരണം)... അതുപോലെ പ്രണയത്തിന്റെ, ഏകാന്തതയുടെ, കാത്തിരിപ്പിന്റെ, വിഷാദാത്മകമായ ഫ്രയിമുകൾ ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു.

നീലവെളിച്ചം ഒരു പക്കാ കമേഴ്‌സ്യൽ സിനിമയല്ല. അതിനാൽ എന്റർടെയ്ൻമെന്റ് മാത്രം ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകർക്കുള്ളതല്ല സിനിമ. എന്നാൽ ഭാർഗവീനിലയം കണ്ടിട്ടില്ലാത്ത, സിനിമയെ ഗൗരവമായി കാണുന്ന പുതിയകാല പ്രേക്ഷകർക്ക് പുതിയ അറിവുകളും അനുഭൂതിയും നൽകുന്ന സിനിമയായിരിക്കും നീലവെളിച്ചം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com