ADVERTISEMENT

മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യവുമായി നടൻ ഷൈൻ ടോം ചാക്കോ. ലോകത്തിന്റെ തുടക്കം മുതലേ ഇവിടുളളതാണ് മയക്കുമരുന്നെന്നും ഇപ്പോഴുള്ള ചെറുപ്പക്കാരോ സിനിമാക്കാരോ അല്ല ഇതിവിടെ എത്തിക്കുന്നതെന്നും ഷൈൻ ടോം പറയുന്നു. മനോരമ ഓൺലൈനും ‘ലൈവ്’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും സംഘടിപ്പിച്ച് ‘ലൈവ്’ പ്രിവ്യു ഷോയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘‘ഡ്ര​ഗ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ തുടക്കം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? അതോ സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്? അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോ​ദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് അവരുടെ മാതാപിതാക്കൾ ചോദിക്കണം.’’–ഷൈൻ ടോം പറഞ്ഞു.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. സിനിമയുടെ പ്രിവ്യു ഷോയ്ക്ക് വി.കെ. പ്രകാശ്, പ്രിയ വാരിയർ, രശ്മി സോമൻ, മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമാ രംഗത്തെ പ്രമുഖരും എത്തിയിരുന്നു. മെയ് 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്.

വ്യാജവാർത്തകൾ സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. എസ്. സുരേഷ്ബാബുവാണ് രചന. ഫിലിംസ് 24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണാണ്, ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കലയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com