ADVERTISEMENT

ആറാട്ടണ്ണൻ  എന്നുവിളിക്കുന്ന സന്തോഷ് വർക്കി സിനിമ കാണാതെയാണ് മോശം റിവ്യൂ പറഞ്ഞതെന്ന് ‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ സംവിധായകൻ വിജേഷ് പി. വിജയൻ. സിനിമ തുടങ്ങിയ ഉടനെ സന്തോഷ് വർക്കി തിയറ്ററിൽ നിന്ന് ഇറങ്ങി പോകുന്നതാണ് കണ്ടത്. തിയറ്ററിന്റെ പിൻഭാഗത്തോ മറ്റോ പോയി നിന്ന് സിനിമ നല്ലതല്ല ഇന്ദ്രൻസിന്റെ അഭിനയം മോശമാണ് എന്നൊക്കെ യൂട്യൂബ് ചാനലുകാരോടു പറയുന്നത് കേട്ടു.  ഇതിനെയാണ് സിനിമ കണ്ടിറങ്ങിയ ചില പ്രേക്ഷകർ ചോദ്യം ചെയ്തത്. സന്തോഷ് വർക്കിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ല. സിനിമയുടെ ഒരു സീൻ എങ്കിലും പറഞ്ഞിട്ട് പോയാൽ മതി എന്നാണു പറഞ്ഞത്. ഒരു അബുബക്കർ പറഞ്ഞിട്ടാണ് മോശം റിവ്യൂ പറഞ്ഞതെന്നാണ് സന്തോഷ് വർക്കി പറഞ്ഞതെന്നും കഷ്ടപ്പെട്ട് സിനിമ നിർമിച്ച് തിയറ്ററിൽ എത്തിക്കുമ്പോൾ നിമിഷ നേരം കൊണ്ട് ആ കഷ്ടപ്പാടിനെ ഇല്ലാതാക്കുന്ന ഇത്തരക്കാരുടെ പ്രവണത നല്ലതല്ലെന്നും വിജേഷ് വിജയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

 

‘‘രാവിലെ പത്തുമണിക്കാണ് സിനിമ തുടങ്ങിയത്. സന്തോഷ് വർക്കി എന്ന വ്യക്തി രാവിലെ തിയറ്ററിൽ എത്തി. സന്തോഷ് തിയറ്ററിനുള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടു.  ഞാൻ ടെൻഷൻ കാരണം പുറത്ത് ഇരിക്കുകയായിരുന്നു. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ സന്തോഷ് വർക്കി തിരിച്ച് ഇറങ്ങിപോകുന്നത് കണ്ടു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും ഇറങ്ങി നല്ല റിവ്യൂ ആണ് പറഞ്ഞത്. ഞങ്ങൾക്കെല്ലാം സന്തോഷമായി. ഇന്ദ്രൻസ് ഏട്ടനെപ്പറ്റി എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്.  ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചിലർ വിളിച്ചു പറഞ്ഞു, ‘‘എടാ നിന്റെ സിനിമ തീർന്നു.  ഒരു യൂട്യൂബ് ചാനലിൽ സന്തോഷ് വർക്കിയുടെ റിവ്യൂ വന്നിട്ടുണ്ടെന്ന്’’.  ഞാൻ പറഞ്ഞു അതിനു സന്തോഷ് വർക്കി സിനിമ കണ്ടില്ലല്ലോ എന്ന്. അയാൾ വന്നിട്ട് ഇറങ്ങി പോകുന്നതാണ് കണ്ടത്.  

 

ഞങ്ങൾ ആ ചാനൽ എടുത്തു നോക്കി, എല്ലാവരും റിവ്യൂ പറയുന്ന കൂട്ടത്തിൽ അല്ല, തിയറ്ററിന്റെ പിന്നിലോ മറ്റോ മാറി ഇരുന്നു റിവ്യൂ കൊടുക്കുകയാണ് അയാൾ. ‘‘സിനിമ കൊള്ളില്ല, ഇന്ദ്രൻസ് എന്തിനു കൊള്ളാം’’ എന്നൊക്കെ പറയുകയാണ്.  ഞങ്ങൾക്കെല്ലാം വലിയ വിഷമമായി. പിന്നെ ഞങ്ങൾ നോക്കിയപ്പോൾ കണ്ടത് ചിലർ സന്തോഷിനെ അവിടെ തടഞ്ഞു നിർത്തുന്നതാണ്. സിനിമ ഇഷ്ടപ്പെട്ട കുറച്ചു പ്രേക്ഷകർ ആണ്, ‘‘നീ എവിടെയാണ് സിനിമ കണ്ടത്, അതിൽ ഉള്ളത് എന്താണെന്ന് പറഞ്ഞിട്ട് പോയാൽ മതി’’ എന്നു പറഞ്ഞത്. ആളുകൾ വലിയ ബഹളം വച്ചതോടെ  അയാൾ പറഞ്ഞത് ഒരു അബൂബക്കർ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്നാണ്.  അബൂബക്കറിനോട് പോയി ചോദിക്ക് എന്നൊക്കെ പറഞ്ഞു. അബൂബക്കർ ആരാണെന്ന് ചോദിച്ചിട്ട് അത് അയാൾക്ക് അറിയില്ല. ഈ സന്തോഷ് വർക്കിയെ ഞങ്ങൾ ആരും തല്ലിയിട്ടില്ല, നിങ്ങൾ മാധ്യമങ്ങളോട്  കാര്യം പറഞ്ഞിട്ട് പോയാൽ മതി എന്നാണു പറഞ്ഞത്. പ്രേക്ഷകരാണ് അയാളെ ചോദ്യം ചെയ്തത്. അയാളോട് ഒരു സീൻ പറയാൻ പറഞ്ഞിട്ട് പോലും അയാൾക്ക് അറിയില്ല. 2 മണിക്കൂർ സിനിമ കണ്ടിട്ട് വിലയിരുത്തുകയാണെങ്കിൽ സഹിക്കാം, വളരെയേറെ വേദനാജനകമായ കാര്യമാണ് ഉണ്ടായത്.  ഇത്തരക്കാരെ ഒന്നും വളർത്താൻ പാടില്ല.  

 

ഞങ്ങൾ രണ്ടുവർഷത്തിലേറെയായി ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.  കൊറോണക്കാലത്താണ് ആദ്യ ഷെഡ്യൂൾ ചെയ്തത്. അത് കണ്ടിട്ട് റിവ്യൂ പറഞ്ഞാൽ സമ്മതിക്കാം. ഇത് സിനിമ പോലും കാണാതെ ആരിൽ നിന്നോ പണം വാങ്ങി ഞങ്ങളുടെ ഇത്രയും നാളത്തെ അധ്വാനത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി കളയുകയാണ്. ‘‘നിന്റെ പടം തീർന്നല്ലോ’’ എന്നൊക്കെയാണ് ആളുകൾ വിളിച്ചു പറയുന്നത്.  ഇത്രയും മികച്ച കലാകാരനായ ഇന്ദ്രൻസ് ഏട്ടനെ ഒക്കെ വെറും മോശക്കാരൻ ആക്കുകയാണ്.  ഇതൊക്കെ വൃത്തികെട്ട പ്രവർത്തിയാണ്. ഒരു സിനിമ കഷ്ടപ്പെട്ട് ചെയ്യുന്നവരെ മുളയിലേ നുള്ളുന്ന പ്രവണതയാണ്. സിനിമാവ്യവസായത്തിന് തന്നെ ദോഷമാണ് ഇത്തരക്കാർ. ഞങ്ങൾ ബലിയാടായി, ഇനി ആർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല.’’–വിജീഷ് വിജയൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com