ADVERTISEMENT

ലുലു മാളില്‍ വച്ച് മോശമായ ആംഗ്യം കാണിച്ചയാളെ കൈകാര്യം ചെയ്ത് ബിഗ് ബോസ് സീസൺ ഫൈവ് മുൻ മത്സരാർഥി വൈബര്‍ ദേവു. മാളിൽവച്ച് ഒരാൾ തന്റെ കണ്ണിൽ നോക്കി ചുണ്ടുകൊണ്ട് ലൈംഗികമായ ആംഗ്യം കാണിച്ചെന്നും അത് ആവർത്തിച്ചപ്പോൾ ഓടിച്ചിട്ട് പിടികൂടി തല്ലുകൊടുത്തുവെന്നും ദേവു പറയുന്നു. തന്നോട് മോശമായി പെരുമാറിയ മനുഷ്യൻ ഒരു ഡ്രൈവറാണെന്നും അയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവു വ്യക്തമാക്കി.

‘‘ലുലു മാളില്‍ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാന്‍ പാര്‍ക്കിങ്ങിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് മോശമായൊരു ആംഗ്യം കാണിച്ചു. എന്റെ മുഖത്തിനരികിലൂടെയാണ് അയാൾ പോയത്. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്പോള്‍ ചെയ്യുന്നത് പോലെ എന്നാണ് കരുതിയത്. മനുഷ്യസഹജം ആണെന്നാണ് ചിന്തിച്ചത്.

പക്ഷേ ആ സമയത്ത് എന്റെ കണ്ണില്‍ നോക്കിത്തന്നെ അയാള്‍ ആ ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു. ഞാന്‍ പുറകെ പോയി. ഇതിനിടയില്‍ ‘എന്റെ ഗെസ്റ്റ് അകത്തുണ്ട്’ എന്ന് സെക്യൂരിറ്റിയോട് ഇയാള്‍ പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ ആണെന്ന് മനസ്സിലായത്. ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്. ഞങ്ങള്‍ അയാളെ പിടിക്കാന്‍ പോകുന്നത് പോലെ നടന്നപ്പോള്‍, അയാള്‍ മാളില്‍നിന്ന് ഇറങ്ങിയോടി. ആ സമയത്ത് ലുലുവിലെ സെക്യൂരിറ്റി അയാളെ ബ്ലോക്ക് ചെയ്തു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോടു നന്ദിയുണ്ട്.

അയാളെ രണ്ടു പേര്‍ പിന്തുടരുന്നുണ്ടെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. പക്ഷേ ഞാന്‍ കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. അതിനുശേഷം സെക്യൂരിറ്റി റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ‘എനിക്കു ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര്‍ വരില്ല’ എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാൻ ശബ്ദം ഉയർത്തി സംസാരിച്ചപ്പോൾ അയാൾ തെറ്റ് സമ്മതിച്ചു. അവിടെ വച്ച് ഒരടി പൊട്ടി. അതിനുശേഷം ബിപി കൂടുന്നതുപോലെയൊക്കെ ആയി വയ്യാത്തതുപോലെ കാണിച്ചു.

അതിനുശേഷം അയാൾ വീണ്ടും ഇക്കാര്യങ്ങൾ മാറ്റിപ്പറയാൻ തുടങ്ങിയതോടെ ഞാൻ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. എനിക്കും ഒരു മകള്‍ ഉള്ളതാണ്. ഇയാള്‍ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകള്‍ക്ക് അറിയാം എന്ന് എനിക്കറിയില്ല. കുട്ടികളോടൊക്കെയാണെങ്കില്‍ അവർക്കത് മനസ്സിലാകുക പോലുമില്ല. നമ്മളും കാറിൽ യാത്ര ചെയ്യുന്നവരാണ്. ഇയാൾ ഒരു ഡ്രൈവറാണ്. സ്ത്രീകളോട് എന്തും കാണിക്കാം എന്ന പേടി ഇല്ലാത്തതുകൊണ്ടാകും ഇങ്ങനെ നടക്കുന്നത്.

ഇത് വെറുതെ കണ്ടന്റ് ആണെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍, എന്റെ കുടുംബത്തിനുവേണ്ടിയാണ് പ്രതികരിക്കുന്നതെന്നേ ഞാൻ പറയൂ. നമ്മള്‍ ശബ്ദം ഉയർത്തേണ്ട സമയത്ത് ശബ്ദം ഉയർത്തണം. അല്ലെങ്കിൽ ഇങ്ങനുള്ള ഞരമ്പന്മാർ പൊങ്ങിവരും. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് എന്നോട് എന്താണ് കാര്യമെന്നും ശരീരത്തു തൊട്ടോ എന്നും ചോദിച്ചു. ഞാൻ പറഞ്ഞു, ‘തൊട്ടിട്ടില്ല, പക്ഷേ തൊടുന്നത് മാത്രമല്ല ലൈംഗിക ആക്രമണം. ഇത് നിസാരമായി എടുക്കരുത്, എനിക്ക് പരാതിയുണ്ട്’ എന്നും പറഞ്ഞു. അപ്പോൾ അവർ സ്റ്റേഷനിൽ വരാൻ പറഞ്ഞു. ഞാൻ എത്തി പരാതി കൊടുത്തു. പൊലീസിന്റെ ഭാഗത്തുനിന്നും മാന്യമായ ഇടപെടലാണ് ഉണ്ടായത്.

നമ്മള്‍ സന്തോഷമായി ചെലവഴിക്കാൻ വരുന്നൊരു ഇടമാണ് ലുലു മാള്‍. അവിടെ ഇവന്‍ ഇത്ര വൃത്തികെട്ട രീതിയില്‍ പെരുമാറുന്നുണ്ടെങ്കില്‍ എത്ര ധൈര്യം ഉണ്ടായിരിക്കണം. അവിടെ നല്ല സെക്യൂരിറ്റികളാണുള്ളത്. അവർ ഉണ്ടായതുകൊണ്ടാണ് ഇത്രവേഗത്തിൽ കാര്യങ്ങൾക്ക് തീരുമാനമായത്. അയാൾ കാണിച്ച ആംഗ്യം എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. ഇവനെപ്പോലെ ഞരമ്പൻമാർ ഇനിയും ഇത്തരത്തിൽ പെരുമാറാൻ പാടില്ല. സ്ത്രീകൾ പ്രതികരിച്ചു തുടങ്ങി എന്നൊരു മെസ്സേജ് ഞാൻ എല്ലാവർക്കും കൊടുക്കാൻ ആഗ്രഹിക്കുന്നു. ചില സ്ത്രീകൾ പ്രതികരിക്കാൻ തയാറാകില്ല, അതാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ കൂടാൻ കാരണം. ഇയാളുടെ ഭാര്യക്കും മക്കൾക്കും ഒരു ജീവിതമുണ്ടെന്ന് ഇയാൾ ചിന്തിച്ചില്ലേ. അവരെപ്പോലെ അല്ലേ മറ്റുള്ള സ്ത്രീകളും. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം.’’. –ദേവു പറയുന്നു.

English Summary: Former big boss contestant Viber Devu about bad experience at Lulu mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com