ADVERTISEMENT

കരയും കടലും പോലെ രണ്ടു പേർ. കര വേഗം ചൂടുപിടിക്കും; വേഗം തണുക്കും. കടൽ സാവധാനം ചൂടു പിടിക്കും; സാവധാനം തണുക്കും. കരയായിരുന്നു ലാൽ; കടലായിരുന്നു സിദ്ദിഖ്. 

 

സിദ്ദിഖ് പറഞ്ഞു: ‘എനിക്കു പിണങ്ങാൻ വളരെ സമയം വേണം; പിണങ്ങിയാൽ പിന്നെ ഇണങ്ങാനും. ലാൽ, തലേന്നു പൊട്ടിത്തെറിച്ചവരോട് ഒപ്പമിരുന്നു പിറ്റേന്നു പൊട്ടിച്ചിരിക്കുന്നതു കണ്ടു ഞാൻ അമ്പരന്നിട്ടുണ്ട്. ചോദിക്കുമ്പോൾ ലാൽ പറയും: അതെല്ലാം കഴിഞ്ഞു പോയില്ലേ? എനിക്കു വിസ്മയമാകും.’

 

സിദ്ദിഖ് ലാൽ (ഫയൽ ചിത്രം: മനോരമ)
സിദ്ദിഖ് ലാൽ (ഫയൽ ചിത്രം: മനോരമ)

‘റാംജി റാവു പ്രിവ്യൂ കണ്ട ആർക്കും സിനിമ ഇഷ്ടപ്പെട്ടില്ല, ഹനീഫിക്ക പറഞ്ഞു ഇത് ഭയങ്കര ഹിറ്റായിരിക്കും’

 

Siddique was suffering from nonalcoholic liver cirrhosis. Photo: Manorama Online
Siddique was suffering from nonalcoholic liver cirrhosis. Photo: Manorama Online

ലാൽ അപ്പോൾ പഴയൊരു ബുൾസ്ഐ കഥ പറയും. ഹോട്ടലിൽ കയറി രണ്ടു ബുൾസ്ഐ ഓർഡർ ചെയ്തപ്പോൾ എത്തിയ ഒരു ബുൾസ്ഐ പൊട്ടിയതു കണ്ട ലാൽ പറ‍ഞ്ഞു, അയ്യോ! സിദ്ദിഖിന്റെ ബുൾസ്ഐ പൊട്ടിയല്ലോ? സാരമില്ല എന്നു പറഞ്ഞു പൊട്ടിയതു വാങ്ങിക്കഴിച്ചു സിദ്ദിഖ്.  ‘അത്ര പാവമാണ് സിദ്ദിഖ്.’

 

കടലിനും കരയ്ക്കുമിടയിൽ വിസ്മയത്തിന്റെ തീരം അവർ കാത്തു സൂക്ഷിക്കുകയായിരുന്നു. പരസ്പരം പൂരിപ്പിക്കുന്ന ഒരൊറ്റ പേരിൽ കയ്യൊപ്പിട്ടു ഹിറ്റുകൾ ഒന്നൊന്നായി ഒരുക്കിയിറക്കി. പിന്നെ വഴി പിരിഞ്ഞു, പരസ്പര ബഹുമാനത്തോടെ.

 

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. സിദ്ദിഖിന്റെ ഉത്സാഹത്ത‌ിൽ ഒരു ഡോക്യുമെന്ററി ഉണ്ടായി– ഉമ്മൻചാണ്ട‌ി. അത്രയേറെ ആത്മബന്ധം ഉണ്ടായിരുന്നു ഉമ്മൻചാണ്ടിയുമായി. ഡോക്യുമെന്ററിയിൽ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ അഭിമുഖമുണ്ട്: അതിൽ അവർ പറയുന്നുണ്ട്, വീട്ടിൽ അപ്പമുണ്ടാക്കി വച്ചാൽ ഉമ്മൻചാണ്ടി കരിഞ്ഞതു നോക്കി എടുത്തു കഴിക്കുമെന്ന്. ചിത്രാഞ്ജലിയിലെ എഡിറ്റിങ് സ്യൂട്ടിലിരുന്ന് ഇതു കാണുമ്പോൾ വീണ്ടും ആ പഴയ ബുൾസ്ഐ കഥ ചിരി പടർത്തി.

 

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഉമ്മൻചാണ്ടി പോയി, അപ്പോൾ അതറിയാതെ ആശുപത്രിയുടെ ഏകാന്ത തണുപ്പിലായിരുന്നു സിദ്ദിഖ്. പിന്നെ ഇപ്പോൾ...

മരണത്തെക്കുറിച്ച‌ു തന്നെ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്: ‘ചില വിദേശ നാടുകളിൽ മൃതദേഹ‌ം മുനിസിപ്പൽ അധികൃതർ കൊണ്ടു പോയി സംസ്കരിക്കും. വീട്ടിൽ നിന്നു മൃതദേഹം എടുത്താൽ  ആ നിമിഷം മരണ വീടു സാധാരണ വീടായി മാറും. അവർ പതിവു തിരക്കുകളിലേക്കു പോകും. അതാണു നല്ലത്. പക്ഷേ നമുക്ക് അത്രയൊന്നും ആകാൻ കഴിയുന്നില്ലല്ലോ?’

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. എത്രയും വേണ്ടപ്പെട്ടൊരാൾ മരിച്ചപ്പോൾ പറഞ്ഞു: ‘മരണം ഒരു വലിയ ആശ്വാസം നൽകുന്നുണ്ട്. എന്താണെന്നോ? ഇനി ആ മരണദുഃഖം അനുഭവിക്കേണ്ടല്ലോ എന്ന ആശ്വാസം. അതോ ആഹ്ലാദമോ?’

 

English Summary: Memories of Director Siddique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com