ADVERTISEMENT

‘ബാന്ദ്ര’യുടെ വിജയം തൃശൂർ രാഗം തിയറ്ററിൽ വച്ച് ആഘോഷിച്ച് ദിലീപ്. താരത്തിനു വമ്പൻ വരവേൽപ്പ് ആണ് തിയറ്റർ അധികൃതരും ആരാധകരും നൽകിയത്. കേക്ക് മുറിച്ചും മധുരം പങ്കിട്ടും ദിലീപ് ആരാധകർക്കൊപ്പം ചേർന്നു. സംവിധായകൻ അരുൺ ഗോപി, കലാഭവൻ ഷാജോൺ എന്നിവരും ദിലീപിനൊപ്പം ഉണ്ടായിരുന്നു.

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇമോഷനും ആക്‌ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ദിലീപ് എത്തുമ്പോൾ താര ജാനകിയായി തമന്ന അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ബോളിവുഡ് നടൻ ഡിനോ മോറിയ വില്ലൻ വേഷത്തിലെത്തുന്നു. വൻ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മംമ്ത മോഹൻദാസ്, സിദ്ദീഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. 

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്‌ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.

English Summary:

Bandra success celebration at Thrissur Ragam theatre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com