ADVERTISEMENT

ലക്ഷ്മിക സജീവൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായിത്തുടങ്ങുന്നതേയുള്ളു. ഒരുപക്ഷേ ‘പഞ്ചമി’ എന്ന പേര് കേട്ടാൽ ആളെ പിടികിട്ടും. അജു അജീഷ് സംവിധാനം ചെയ്ത ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ പഞ്ചമിയായി വന്നാണ് ലക്ഷ്മിക പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചത്. അതിനു മുൻപ് ഏതാനും ചിത്രങ്ങളിലും മുഖം കാണിച്ചു. കോവിഡ് കാലത്താണ് ‘കാക്ക’യിലൂടെ പഞ്ചമിയെന്ന വേഷം ലക്ഷ്മികയെ തേടിയെത്തിയത്. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പരിഹസിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, സ്നേഹവും പരിഗണനയും നിഷേധിക്കപ്പെടുന്ന പഞ്ചമിയെന്ന പെൺകുട്ടിയായി എത്തി ലക്ഷ്മിക മലയാളികളുടെ കണ്ണ് നിറച്ചു. ആകാരഭംഗി മാത്രം നോക്കി ആളെ അളക്കുന്നവരുടെ ഇടയിൽ നിസ്സഹായയായി അവൾ നിന്നത് ചിലരുടെയെങ്കിലും മനസ്സിനെ പൊള്ളിച്ചിരിക്കണം. 

lakshmika2
ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)

ഇപ്പോഴിതാ ലക്ഷ്മിക സജീവന്റെ യഥാർഥ ജീവിതവും പ്രേക്ഷകഹൃദയങ്ങളിൽ നൊമ്പരമായി മാറുകയാണ്. വ്യാഴാഴ്ചയാണ് ഷാർജയിൽ ലക്ഷ്മികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ‘കാക്ക’യിലൂെടയാണ് ലക്ഷ്മിക ഏറെ ശ്രദ്ധേക്കപ്പെട്ടത്. അഭിനയവും ജോലിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലക്ഷ്മികയെ മരണം കവർന്നത്. 27 വയസ്സുമാത്രമാണ് ലക്ഷ്മികയുടെ പ്രായം. 

lakshmika1
ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)

‘കാക്ക’യിൽ വമ്പൻ മേക്കോവറുമായാണ് ലക്ഷ്മിക പ്രത്യക്ഷപ്പെട്ടത്. ഇരുണ്ടനിറത്തിലുള്ള പെൺകുട്ടിയെ അവതരിപ്പിക്കുന്നതിനാൽ തൊലിപ്പുറമെ മുഴുവൻ അത്തരത്തിൽ മേക്കപ് ചെയ്തു. മുൻവശത്ത് മുകൾ നിരയിലെ പല്ല് ഉന്തി നിൽക്കുന്ന കഥാപാത്രമായിരുന്നു പഞ്ചമി. അതിനായി താൽക്കാലികമായി പല്ലും ഘടിപ്പിച്ചു. ഷൂട്ടിന്റെ ആദ്യദിവസങ്ങളിലൊക്കെ ഇത്തരം മേക്കപ്പുകളും വച്ചുപിടിപ്പിക്കലുകളും തന്നെ ഏറെ അസഹ്യപ്പെടുത്തിയിരുന്നെന്ന് അഭിമുഖങ്ങവിലുൾപ്പെടെ ലക്ഷ്മിക തുറന്നുപറഞ്ഞിട്ടുണ്ട്. രാവിലെ മേക്കപ്പിട്ടാല്‍ രാത്രി വൈകിയിട്ടാവും അതെല്ലാം അഴിച്ചുമാറ്റുക. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഞ്ചമിയെന്ന കഥാപാത്രത്തോടും ആ രൂപമാറ്റത്തോടും പൊരുത്തപ്പെടാനായി എന്നു ലക്ഷ്മിക പറയുന്നു. ജോഷി ജോസ്, വിജേഷ്‌ കൃഷ്ണൻ എന്നിവരാണ് ലക്ഷ്മികയുടെ മേക്കോവറിനു പിന്നിൽ.

മറ്റൊരു പെൺകുട്ടി അവതരിപ്പിക്കേണ്ടിയിരുന്ന പഞ്ചമിയെന്ന കഥാപാത്രം അപ്രതീക്ഷിതമായാണ് ലക്ഷ്മികയിലേക്കു വന്നു ചേര്‍ന്നത്. കഥാപാത്രത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ആശങ്ക തോന്നിയ ലക്ഷ്മിക, അത് താൻ ചെയ്താൽ ശരിയാകുമോ എന്നും സംശയിച്ചു. എന്നാൽ സമൂഹത്തിൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ വിവേചനങ്ങൾ നേരിടുന്നവർക്കു പ്രചോദനമായി ‘കാക്ക’ ചെയ്യണമെന്ന് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു. ആ തീരുമാനം വളരെ വലിയ ശരിയും അഭിനയജീവിതത്തിന്റെ തുടർച്ചയുമായി ലക്ഷ്മികയ്ക്ക്. 

lakshmika4
ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)

‘കാക്ക’യിലെ പഞ്ചമി യഥാർഥ ജീവിതത്തിൽ അങ്ങനെ തന്നെയാണെന്നായിരുന്നു ചിത്രം കണ്ട ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. ആ തെറ്റിദ്ധാരണയുടെ ലോകത്തിലാണ് പലരും ഇപ്പോഴും. കഥയ്ക്ക് അനുയോജ്യമായി ഇത്രമികച്ച രീതിയിൽ കാസ്റ്റിങ് നടത്തിയതിന്റെ പേരിൽ പിന്നണിപ്രവർത്തകർ പ്രശംസിക്കപ്പെട്ടു. യഥാര്‍ഥ ജീവിതത്തിൽ അങ്ങനെയൊരു പെൺകുട്ടിയെ കണ്ടതിനാലാവും ഇത്തരമൊരു കഥ പരുവപ്പെട്ടതെന്നു പോലും ചിലർ വിലിയിരുത്തി. 

‘കാക്ക’ ലക്ഷ്മികയുടെ മേക്കോവർ ചിത്രമാണെന്ന് അടുപ്പക്കാർ പോലും വിശ്വസിച്ചില്ല. എല്ലാവരും പഞ്ചമിയെക്കുറിച്ചാണു സംസാരിച്ചത്. തന്റെ കഥാപാത്രം ഇത്രയേറെ പ്രേക്ഷകർ നെഞ്ചേറ്റിയതിൽ ലക്ഷ്മികയ്ക്ക് എന്നും അഭിമാനം മാത്രമായിരുന്നു. ഫോണിൽ തന്റെ യഥാർഥ ചിത്രവും പഞ്ചമിയായുള്ള വേഷപ്പകർച്ചയും കാണിച്ച് മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ടി വന്നിട്ടുണ്ട് ലക്ഷ്മികയ്ക്ക്. ഒരുപക്ഷേ ഇപ്പോൾ അവളുടെ മരണശേഷമായിരിക്കും പഞ്ചമിയായി പകർന്നാടിയത് ലക്ഷ്മികയാണെന്ന കാര്യം ചിലരെങ്കിലും മനസ്സിലാക്കുന്നത്. 

lakshmika3
ലക്ഷ്മിക സജീവൻ (Facebook/Lakshmika Sajeevan)

ഇനിയുമേറെ വേഷങ്ങൾ അണിയാനുണ്ടായിരുന്നിട്ടും, ഇനിയുമേറെ പ്രേക്ഷകരെ വിസ്മയിപ്പിക്കാനുണ്ടായിരുന്നിട്ടും ഇനിയുമേറെ കയ്യടികൾ നേടാനുണ്ടായിരുന്നിട്ടും എല്ലാം പാതിവഴിയിലുപേക്ഷിച്ച് ലക്ഷ്മിക യാത്രയായി. സ്വപ്നങ്ങളും മോഹങ്ങളും ലക്ഷ്യങ്ങളുമെല്ലാം ബാക്കിയാകുന്നു, ഇവിടെ. 

English Summary:

Remembering actress Lakshmika Sajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com