ADVERTISEMENT

മലയാള സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാ നഷ്ടം സമ്മാനിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഇനിയും വിടവ് നികത്താൻ കഴിയാതെ ഒട്ടനവധി അതുല്യ പ്രതിഭകളെ നഷ്ടപ്പെട്ട വർഷമാണ് 2023. 2024 പൊട്ടി വിടരുമ്പോൾ ഈ കലാകാരന്മാരൊന്നും ഇനി നമ്മോടൊപ്പമില്ല എന്നത് ഏറെ ദുഃഖകരമാണ്. നമ്മെ ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനുമായി ഒരു ജീവിതകാലം മുഴുവൻ മാറ്റിവച്ച ഈ അതുല്യ കലാകാരന്മാർ അവർ ബാക്കിവച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കും.

ഇന്നസന്റ് (1948-2023) മരണം: (മാർച്ച് 26, 2023)

മലയാളികളുടെ ചിരിക്കുടുക്കയായിരുന്ന പ്രിയപ്പെട്ട നടൻ ഇന്നസന്റിന്റെ (75) വേർപാടാണ് മലയാള സിനിമയുടെ ഈ വർഷത്തെ ആദ്യനഷ്ടം. 2023 മാർച്ച് 26 നാണ് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വച്ച് മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചൻ വിടവാങ്ങിയത്. ഏറെക്കാലമായി അർബുദ ചികിത്സയിലായിരുന്നു ഇന്നസന്റ്.  അർബുദം എന്ന വില്ലൻ പലതവണ തന്റെ വാതലിൽ മുട്ടിവിളിച്ചെങ്കിലും ആ വിളിയെല്ലാം അതിജീവിച്ച് ജീവിതത്തെ തിരിച്ചുപിടിച്ച കഥ ഇന്നസന്റ് തന്റെ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തിൽ ഏറെ സരസമായി എഴുതിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഒടുവിൽ ഇന്നസന്റിന്റെ വില്ലനായി മാറിയത്. 

ഒരു ചെറുചിരിയോടെ മരണത്തെ തോൽപ്പിച്ച്  അജയ്യനായി ഇന്നസന്റ് മടങ്ങിവരുമെന്ന സിനിമാസ്വാദകരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ ആസ്ഥാനത്താക്കിക്കൊണ്ട് അദ്ദേഹം വിടപറയുകയായിരുന്നു. 1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസന്റിന്റെ ആദ്യചിത്രം. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ ജീവിതത്തിലെ നിത്യസന്ദർശകനായി ഇന്നസന്റ് മാറി.  മലയാള സിനിമയുടെ ചിരിയുടെ മുഖമായിരുന്ന ഇന്നസന്റ് ഏറെക്കാലം 'അമ്മ' എന്ന താര സംഘടനയുടെ പ്രസിഡന്റായി തുടര്‍ച്ചയായി 12 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.  

വോട്ടു ചെയ്തതിനു ശേഷം ഇന്നസെന്റ്. ഫയൽ ചിത്രം: facebook/NjanInnocent
വോട്ടു ചെയ്തതിനു ശേഷം ഇന്നസെന്റ്. ഫയൽ ചിത്രം: facebook/NjanInnocent

2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസന്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിപ്സ് ആണ് ഇന്നസന്റിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച നടനുള്ള പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി സിനിമാപുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയെ തീർത്തും അനാഥത്വത്തിലാഴ്ത്തി. ചിരിയുടെ മറ്റൊരു പേരായ ഇന്നസന്റ്റ് എന്ന വലിയ മനുഷ്യൻ വിടവാങ്ങിയപ്പോൾ കേരളം കണ്ട 2023 ലെ ഏറ്റവും വലിയ നഷ്ടവും അതുതന്നെയായിരുന്നു. 

ഇന്നസന്റിനെക്കുറിച്ചുള്ള പ്രത്യേക വാർത്തകൾ വായിക്കാം

മാമുക്കോയ (1946-2023) മരണം: (ഏപ്രിൽ 26, 2023)

ഇന്നസന്റിനെ നഷ്ടപ്പെട്ട ദുഃഖം മറക്കുംമുമ്പ് മലയാള സിനിമക്കേറ്റ മറ്റൊരു പ്രഹരമായിരുന്നു കോഴിക്കോട്ടുകാരനായ ചിരിയുടെ സുൽത്താൻ മാമുക്കോയയുടെ (76) വേർപാട്.  കോഴിക്കോടൻ ഭാഷാ ശൈലി ‍മനോഹരമായി അവതരിപ്പിച്ച് ജനപ്രിയമാക്കിയതിൽ വലിയൊരു പങ്കുവഹിച്ച താരമാണ് മാമുക്കോയ.  ഗഫൂർ കാ ദോസ്ത്ത് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾ എക്കാലവും ഓർക്കുന്ന ഡയലോഗുകളും അഭിനയ മുഹൂർത്തങ്ങളും സമ്മാനിച്ച മാമുക്കോയയെ വിധി തട്ടിയെടുത്തത് ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു. 

mamukkoya-5

നാടകരംഗത്തുനിന്ന് സിനിമയിലെത്തിയ മാമുക്കോയ ഹാസ്യ വേഷങ്ങളിലായിരുന്നു തിളങ്ങിയതെങ്കിലും മലയാളികളെ കരയിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ച കലാകരനായിരുന്നു.  നാല്പത് വർഷങ്ങൾ കൊണ്ട് 450 ഓളം സിനിമകളിൽ അഭിനയിച്ച മാമുക്കോയയ്ക്കാണ് ആദ്യമായി കേരളം സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.  പ്രായത്തിന്റേതായ ആരോഗ്യ പ്രശനങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്ന മാമുക്കോയയെ പെട്ടെന്നുണ്ടായ   ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയും 76 ാം വയസ്സിൽ ആ അഭിനയ സപര്യ മലയാള സിനിമയോടും സിനിമാപ്രേമികളോടും വിടപറയുകയും ചെയ്തു. 

മാമൂക്കോയയെക്കുറിച്ചുള്ള പ്രത്യേക വാർത്തകൾ വായിക്കാം

ഹരീഷ് പേങ്ങൻ (1975-2023) മരണം: (മേയ് 30, 2023)

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഹരീഷ് പേങ്ങൻ (48) എന്ന താരമാണ് മലയാള സിനിമയ്ക്കുണ്ടായ മെയ് മാസത്തിലെ നഷ്ടം.  ചെറിയ വേഷങ്ങളെങ്കിലും തന്നെത്തേടിയെത്തിയ കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കുന്നതിൽ ഹരീഷ് പേങ്ങൻ വിജയിച്ചു.  ഒരു ചെറിയ വയറുവേദനയെത്തുടർന്ന് വൈദ്യസഹായം തേടാനെത്തിയ ഹരീഷിനെ കാത്തിരുന്നത് കരളിന് മാരകരോഗമാണെന്ന വാർത്തയായിരുന്നു.

ഹരീഷ് പേങ്ങന്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ തയാറായിരുനെങ്കിലും ജീവനിൽ പാതിയായ സഹോദരിയുടെ കരൾ ഏറ്റുവാങ്ങാൻ നിൽക്കാതെ ഹരീഷ് ഈ കഴിഞ്ഞ മെയ് 30 ആം തീയതി വിടപറയുകയായിരുന്നു.  ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കു വേണ്ടി ഭീമമായ തുക കണ്ടെത്താൻ സുഹൃത്തുക്കൾ പെടാപാട് പെടുന്നതിനിടെയാണ് കരുണയ്ക്ക് കാത്തുനിൽക്കാതെ 48ാം വയസ്സില്‍ അദ്ദേഹം ചമയമഴിച്ചു വച്ച് യാത്രയായത്.

Image Credits : Subi Suresh / Facebook
Image Credits : Subi Suresh / Facebook

സുബി സുരേഷ് (1981-2023) മരണം: (ഫെബ്രുവരി 22, 2023)

തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരക. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബി (42) 2023 ഫെബ്രുവരി 22ന് ലോകത്തോട് വിട പറഞ്ഞു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്നത്.അതിനു ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പൂജപ്പുര രവി (1936-2023) മരണം: (ജൂൺ 18, 2023)

പൂജപ്പുര രവിയെയാണ് (86) പിന്നീട് മലയാള സിനിമയിൽ നിന്ന് കാലം തട്ടിയെടുത്തത്.  2023 ജൂൺ 18 ആം തീയതിയാണ് പൂജപ്പുര രവി എന്ന അതുല്യ പ്രതിഭ അന്തരിച്ചത്.  വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്ന അദ്ദേഹത്തിന് ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.  എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ച പൂജപ്പുര രവി ഹാസ്യ നടനായും സ്വഭാവനടനായും മലയാളികളെ ചിരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെക്കാലം സിനിമയിൽ അഭിനയിച്ചിരുന്നു.  84ാം വയസ്സിലാണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി അഭിനയലോകത്തോടു വിടപറഞ്ഞ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. 

kollam-sudhi

കൊല്ലം സുധി (1984-2023) മരണം: (ജൂൺ 5, 2023)

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയേയും (39) മരണം തട്ടിയെടുത്തത് ജൂൺ മാസത്തിലായിരുന്നു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാമിന് പോയി മടങ്ങവേ സുധിയും സുഹൃത്തുക്കളും യാത്രചെയ്ത വാഹനം അപകടപ്പെട്ടാണ് കൊല്ലം സുധി ജൂൺ അഞ്ചിന് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, മിമിക്രി താരം ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവറായിരുന്നു സുധിയോടൊപ്പം കാറിലുണ്ടായിരുന്നവർ. പരിക്കേറ്റ ഇവർ പിന്നീട് സുഖം പ്രാപിച്ചിരുന്നു. 16ാം വയസ്സിൽ  കലാരംഗത്ത് എത്തിയ സുധി ഉത്സവകാലത്ത് അമ്പല പറമ്പുകളിലും സ്റ്റേജ് ഷോകളിലും സ്‌കിറ്റും കോമഡിയും ചെയ്താണ് കലാരംഗത്ത് തന്റേതായ ഇടം നേടിയത്.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്നല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ സുധി വേഷമിട്ടിട്ടുണ്ട്. അകാലത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം സുധിയെ തട്ടിയെടുത്തപ്പോൾ അനാഥരായത് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമാണ് ഒപ്പം സുധിയുടെ മരണം മലയാള സിനിമയ്ക്കും മിമിക്രി കലാരംഗത്തിനും തീരാനഷ്ടമായി മാറി.

സുധിയെക്കുറിച്ചുള്ള പ്രത്യേക വാർത്തകൾ വായിക്കാം:

കസാൻ ഖാൻ മരണം (ജൂൺ 12, 2023)

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചയം. 2023 ജൂൺ 12-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു കസാൻ ഖാന്റെ അന്ത്യം. മലയാളം, കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ ഗന്ധർവ്വം എന്ന ചിത്രത്തിലൂടെ മോഹൻലാൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മേട്ടുകുടി, വാനത്തൈ പോല എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ലൈല ഓ ലൈല ഒപ്പം ,മര്യാദ രാമണ്ണ, രാജാതിരാജ, മായാമോഹിനി, സെവൻസ്,ക്രിസ്ത്യൻ ബ്രദർസ്, സിഐഡി മൂസ, വർണപകിട്ട് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

കസാന്‍ ഖാൻ
കസാന്‍ ഖാൻ

സിദ്ദീഖ് (1954-2023) മരണം: ( ഓഗസ്റ്റ് 8, 2023)

വമ്പൻ വിജയങ്ങളുടെ പരമ്പരയിലൂടെ മലയാള വാണിജ്യ സിനിമയെ വഴി മാറ്റി നടത്തിയ സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദീഖ്-ലാല്‍.  പിന്നീട് ഇരുവരും വഴിപിരിഞ്ഞ് സിനിമയിൽ സ്വന്തമായ ഇടം സ്ഥാപിക്കുകയായിരുന്നു.  പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച ചരിത്രമാണ് സംവിധായകൻ സിദ്ദീഖിന്റേത്. മലയാള സിനിമയിൽ ചിരിയുടെ വെടിക്കെട്ട് തീർത്ത പ്രിയ സംവിധായകൻ സിദ്ദീഖ് ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതി വിട പറയുമ്പോൾ പ്രായം വെറും അറുപത്തിയെട്ടു വയസ്സ്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞു. 1989ല്‍ ‘റാംജിറാവ് സ്പീക്കിങ്ങി’ ലൂടെ ലാലിനൊപ്പം സംവിധായകനായി അരങ്ങേറ്റം കുറിച്ച സിദ്ദീഖ് ലാലിനൊപ്പം ചെയ്ത റാം ജി റാവു സ്പീക്കിങ് മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമാണ്. 

ചിത്രത്തിനു കടപ്പാട്: www.youtube.com/@sanvivo5370
ചിത്രത്തിനു കടപ്പാട്: www.youtube.com/@sanvivo5370

കഥാകൃത്തായും തിരക്കഥാകൃത്താണ് സംവിധായകനായും നടനായും നിർമ്മാതാവായും മലയാള സിനിമയിൽ മയമുദ്ര പതിപ്പിച്ച സൗമ്യനായാ സിദ്ദീഖിന്റെ മരണം 2023 കണ്ട മലയാള സിനിമയിലെ ഏറ്റവും വലിയ നഷ്ടമാണ്.

സിദ്ദീഖിനെക്കുറിച്ചുള്ള പ്രത്യേക വാർത്തകൾ വായിക്കാം

kailas-nath

കൈലാസ് നാഥ് (1958–2023) മരണം: (ഓഗസ്റ്റ് 3, 2023)

ചലച്ചിത്ര, സീരിയൽ നടൻ കൈലാസ് നാഥ് (65) വിട പറയുന്നത് ഓഗസ്റ്റ് മാസത്തിലാണ്. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കരൾ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടനെന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

aparna-nair-3

അപർണ നായർ(1990-2023) മരണം: (സെപ്റ്റംബർ 1, 2023)

സിനിമാ–സീരിയൽ നടി അപർണ നായരുടെ (33) വിയോഗവും മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

kundara-johny-3

കുണ്ടറ ജോണി (1952-2023) മരണം: (ഒക്‌ടോബർ 17, 2023)

നടൻ കുണ്ടറ ജോണിയാണ് (71) സിനിമാപ്രേമികൾക്ക് തീരാ നഷ്ടം സമ്മാനിച്ച് 2023 ൽ വിടപറഞ്ഞ മറ്റൊരു താരം. മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ജോണി കഴിഞ്ഞ ഒക്ടോബർ 17 ആം തീയതിയാണ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് 71 വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.  നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.  അഗ്​നിപർവതം, കിരീടം, ചെ​ങ്കോൽ, ആറാംതമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ജോണി ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്.

കെ.ജി. ജോർജ് (1946–2023) മരണം: സെപ്റ്റംബർ 24

മലയാള സിനിമയെ ലോക സിനിമയിലേക്കു കൈപിടിച്ച സംവിധായക പ്രതിഭ. എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ സംവിധായകൻ. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.

kg-george-1

യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

രഞ്ജുഷ മേനോൻ
രഞ്ജുഷ മേനോൻ

രഞ്ജുഷ മേനോൻ (1989-2023) മരണം: (ഒക്ടോബർ 30, 2023)

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോന്റെ (34) മരണവും കനത്ത ആഘാതമായിരുന്നു. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 

dr-priya

പ്രിയ,  മരണം: (നവംബർ 1, 2023)

ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയയുടെ മരണം പ്രേക്ഷകരെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തുന്നതായിരുന്നു. എട്ടുമാസം ​ഗർഭിണിയായിരിക്കെയാണ് പ്രിയ മരണത്തിനു കീഴടങ്ങുന്നത്. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. 

haneef

കലാഭവന്‍ ഹനീഫ് (1959-2023) മരണം: (നവംബർ 9, 2023)

പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ ഹനീഫ് (64) ആയിരുന്നു നവംബറിന്റെ നഷ്ടം.  സിനിമാരംഗത്തെ ഏവരെയും ഞെട്ടിച്ച മരണമായിരുന്നു ഹനീഫിന്റെത്.  ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം ചികിത്സയിലിരിക്കെ ഈ കഴിഞ്ഞ നവംബർ 9 ആം തീയതി വിടപറയുകയായിരുന്നു.   1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിലെത്തിയത്.  150ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അവസാന സിനിമ മമ്മൂട്ടി നായകനായ കാതൽ ആയിരുന്നു.  അദ്ദേഹത്തിന്റെ മരണശേഷം തീയറ്ററുകളിൽ എത്തിയ കാതൽ ഹിറ്റാവുകയും ഹനീഫ് അവതരിപ്പിച്ച ജഡ്ജി കഥാപാത്രം ഏവർക്കും നോവായി മാറുകയും ചെയ്തു.

വിനോദ് തോമസ് (Photo: Facebook, @Krishnajith S Vijayan
വിനോദ് തോമസ് (Photo: Facebook, @Krishnajith S Vijayan

വിനോദ് തോമസ് (1978-2023) മരണം: (നവംബർ 18, 2023)

സിനിമാ സീരിയൽ താരം വിനോദ് തോമസ് (45) ആയിരുന്നു 2023 നവംബറിൽ വിടപറഞ്ഞ മറ്റൊരു താരം.  പാർക്ക് ചെയ്ത കാറിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ നവംബർ 18 നാണ്.  എസി ഓണാക്കിയശേഷം അടച്ചകാറിനുള്ളിൽ ഇരുന്ന വിനോദ് തോമസ് മയങ്ങിയപ്പോൾ വിഷവാതകം ഉള്ളിൽ ചെല്ലുകയായിരുന്നു.  നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായ വേഷങ്ങൾ ചെയ്ത് ശ്രദ്ധനേടി വരുന്നതിനിടെയായിരുന്നു ദാരുണ മരണം.  

സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മി

സുബ്ബലക്ഷ്മി (1936-2023) മരണം: (നവംബർ 30, 2023)

നടിയും നർത്തകിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ (87) വേർപാടും മലയാളികളിൽ വേദന പകർന്ന  വാർത്ത ആയിരുന്നു.  നടിയായ താരാ കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മി  മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശിയായി മാറി.  നിരവധി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച സുബ്ബലക്ഷ്മിയുടെ കല്യാണ രാമനിലെ വേഷം ഏറെ ശ്രദ്ധനേടി.  മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.  നന്ദനം, പാണ്ടിപ്പട എന്നിവയാണ് സുബ്ബലക്ഷ്മി അനശ്വരമാക്കിയ കഥാപാത്രങ്ങളുള്ള മറ്റു ചിത്രങ്ങൾ.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 

ലക്ഷ്മിക സജീവന്‍ (Photo: Facebook, @reshma.sajeevan.56)
ലക്ഷ്മിക സജീവന്‍ (Photo: Facebook, @reshma.sajeevan.56)

ലക്ഷ്മിക സജീവൻ (1999–2023) മരണം: (ഡിസംബർ 8, 2023)

മലയാള സിനിമയ്ക്ക് നഷ്ടം സമ്മാനിച്ചാണ് അവസാന മാസമായ ഡിസംബറും കടന്നുപോകുന്നത്.  'കാക്ക' എന്ന ഏറെ ജനപ്രീതി നേടിയ ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചത് ഡിസംബർ എട്ടിനായിരുന്നു.  ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്ന ലക്ഷ്മിക ഹൃദയാഘാതത്തെ തുടർന്ന് അവിടെ വച്ചുതന്നെ മരണപ്പെട്ടു.  കാക്കയിൽ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ലക്ഷ്മികയുടെ മരണം സിനിമാപ്രേമികൾക്ക് ഏറെ വേദനാജനകമായിരുന്നു. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്.

English Summary:

Malayalam Celebrities Who Died In 2023: List and Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com