ADVERTISEMENT

ചിരിയുടെ തമ്പുരാൻ ഇന്നസന്റിന്റെ അവസാന സിനിമയായ ‘ഫിലിപ്സ്’ ഇപ്പോൾ ഒടിടിയിൽ പ്രേക്ഷക ശ്രദ്ധ നേടി സ്ട്രീം ചെയ്യുകയാണ്. ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അഭിനയിച്ച ചിത്രത്തിനു പക്ഷേ ഡബ്ബ് ചെയ്യാൻ അവസാനനിമിഷങ്ങളിൽ ഇന്നസന്റിനു സാധിക്കാതെ വന്നു. ചിത്രത്തിൽ ഇന്നസെന്റിനു വേണ്ടി ശബ്ദം കൊടുത്തത് മിമിക്രി താരമായ കലാഭവൻ ജോഷി ആണ്. എന്നാൽ അത് മറ്റൊരാൾ ഡബ്ബ് ചെയ്തിരിക്കുന്നതാണെന്നു പ്രേക്ഷകന് ഒരിക്കലും തിരിച്ചറിയാത്ത രീതിയിൽ കൃത്യമായാണ് കലാഭവൻ ജോഷി, ഇന്നസന്റിനു ശബ്ദമായി മാറിയത്.

ഫിലിപ്സ് എന്ന ചിത്രത്തിൽ ഇന്നസെന്റിന് ശബ്ദം കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി എന്നാണ് ജോഷി പറയുന്നത്.  ഇന്നസെന്റിന്റെ ജനന ദിവസമായ ഫെബ്രുവരി 28 ൽ തന്നെ ജനിക്കാൻ കഴിഞ്ഞതും ഒരു നിമിത്തമാണെന്ന് ജോഷി പറയുന്നു.

‘‘ഇന്നസെന്റ് ചേട്ടൻ മരിച്ചതിനു ശേഷം ‘ഫിലിപ്സ്’ എന്ന സിനിമയിൽ മണിയാശാൻ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തു.  ഞാൻ അത് ചെയുമ്പോൾ ഇന്നസന്റ് ചേട്ടന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളതുപോലെ തോന്നി. ഒരുപാട് നിരൂപകർ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു, അതിന് ദൈവത്തോട് നന്ദി പറയുന്നു.  ഇന്നസന്റ് ചേട്ടന്റെ വീട്ടുകാർ എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ഞാൻ കരുതുന്നു. ഫിലിപ്സ് എന്ന സിനിമയിൽ പല വികാരങ്ങളിൽ ശബ്ദം കൊടുക്കണമായിരുന്നു.  

പടം കണ്ടിട്ട് ഇന്നസന്റ് ചേട്ടന്റെ മകൻ ചോദിച്ചത് അതിൽ എവിടെയെങ്കിലും അപ്പച്ചൻ ശബ്ദം കൊടുത്തിട്ടുണ്ടോ എന്നാണ്.  അപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞു,‘‘ഇല്ല അത് ജോഷി തന്നെയാണ് മുഴുവൻ ചെയ്തത്’’. ഇന്നസന്റ് എന്ന നടൻ ഇല്ലെങ്കിൽ കലാഭവൻ ജോഷി എന്ന ആളില്ല. എനിക്ക് ഇപ്പോൾ കിട്ടിയ ഭാഗ്യങ്ങളുടെയെല്ലാം കാരണം ഇന്നസന്റ് ചേട്ടനാണ്.  എല്ലാം ഒരു നിമിത്തമാണ്. ഇന്നസന്റ് ചേട്ടൻ ജനിച്ച ദിവസമായ ഫെബ്രുവരി 28ന് തന്നെയാണ് ഞാനും ജനിച്ചത്. അതൊക്കെ പിന്നീട് അറിയുമ്പോഴാണ് ഒരു അദ്ഭുതമായി തോന്നുന്നത്. എവിടെയൊക്കെയോ ദൈവം എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ട്. 

1995ൽ ആണ് ഞാൻ ആദ്യമായി മിമിക്രി ചെയ്യുന്നത്. കളമശേരി രഘു ആണ് എന്നെ കണ്ടെത്തിയത്. ‘‘എന്റമ്മേ, ഡ്യൂപ്പേ, താനിത് എവിടെ പോയി കിടക്കുകയാഡോ’’ ഈ ഡയലോഗ് ആണ് ആദ്യമൊക്കെ പറഞ്ഞിരുന്നത് പിന്നീട് കാലക്രമേണ ശബ്ദത്തിൽ ഓരോ മോഡുലേഷൻ കൊണ്ടുവന്നു. ഒന്നുരണ്ടു പ്രോഗ്രാമുകൾ വളരെയധികം ഹിറ്റ് ആയി.  അതൊക്കെ ഇപ്പോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായർ കഥാപാത്രം ആകുമ്പോൾ അദ്ദേഹം അതിനനുസരിച്ച് ശബ്ദം മാറ്റും. ഓരോ സിനിമയിലും അദ്ദേഹം ഓരോ ശൈലിയാണ് കൊണ്ടുവരുന്നത്. അദ്ദേഹം വെറുമൊരു തമാശക്കാരനല്ല ഒരു ലെജൻഡ് ആണ്. അദ്ദേഹത്തിന് വേണ്ടി ഒടുവിൽ പറഞ്ഞ ഒരു ഡയലോഗ് വല്ലാതെ ഉള്ളിൽ തട്ടി ‘‘കുളിരുണ്ടെങ്കിൽ അല്ലേടാ കൂട്ടിനു കാര്യമുള്ളൂ’’, അദ്ദേഹം മുകേഷിനോട് പറയുന്ന ഡയലോഗ് ആയിരുന്നു അത്. അദ്ദേഹത്തിന്റെ ഒടുവിലത്തെ സിനിമയിൽ ശബ്ദം കൊടുക്കാൻ കഴിഞ്ഞത് ഒരു നിമിത്തമാണ്.’’  കലാഭവൻ ജോഷി പറയുന്നു.

സോഷ്യൽ മീഡിയ യുഗത്തിന് മുൻപ് കേരളത്തിലെ പ്രശ്നങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുന്ന പരിപാടികൾ ആയിരുന്നു ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നിവ.  ഈ ഓഡിയോ കാസറ്റിൽ ദിലീപിന് ശേഷം ഇന്നസന്റിന്റെ ശബ്ദം അവതരിപ്പിച്ചത് കലാഭവൻ ജോഷി ആയിരുന്നു.  ഇന്നസെൻറ്റിന്റെ ശബ്ദം അവതരിപ്പിച്ചതിന് ജോഷിയെ തേടി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബഹറിൻ വോ​ർ​ക്കാ അവാർഡിലെ പ്രഥമ ഇന്നസന്റ് പുരസ്‌കാരം ജോഷിക്കണ് ലഭിച്ചത്.  

English Summary:

Malayalam comedy artist Kalabhavan Joshi dubs late actor Innocent for Philips movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com