ADVERTISEMENT

ശിക്കാർ എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമയ്ക്കു വേണ്ടിയാണ് ഗുണ കേവിൽ എത്തിയത്. ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ് വച്ചാണ് മോഹൻലാൽ ഗുഹയിലേക്കിറിങ്ങിയതെന്നും ആ ഭീകരത മായാതെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നു. എം. പത്മകുമാർ സംവിധാനം ചെയ്ത ശിക്കാറിൽ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു വിനോദ്.

‘‘ഗുണ കേവ്. എന്നും പേടിയോടെ ഓർക്കുന്ന ചിത്രീകരണം, ശിക്കാർ എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് ഗുണ കേവിൽ ആയിരുന്നു. അന്നും കമ്പികൾ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എൻട്രി. ആർട്ടിലുള്ള ചിലർ ഒരു ഗ്രിൽ എടുത്തു മാറ്റി. പിന്നെ അടുത്തുള്ള ഒരു മരത്തിൽ കയർ കെട്ടി. അതിൽ പിടിച്ചു താഴേക്കു ഉറങ്ങാനുള്ള വഴി ഒരുക്കി. ആർട്ട്‌ ഡയറക്ടർ മനു ജഗദ് തന്ന ധൈര്യത്തിൽ കയറിൽ പിടിച്ചു താഴേക്ക്. മുന്നിൽ ലാലേട്ടൻ കൂടെ നിന്നപ്പോൾ എല്ലാവർക്കും ത്രിൽ ആയി. 

പിന്നെ ഞങ്ങൾ ഓരോരുത്തരായി താഴേക്കു ഇറങ്ങി. ഓരോ നിമിഷവും മുന്നിൽ വരുന്ന അപകടം അറിയാമായിരുന്നു. എങ്കിലും വർഷങ്ങൾക്കു മുൻപ് കമൽ സർ ചെയ്ത ഗുണയുടെ ലൊക്കേഷൻ ഓരോന്നായി കണ്ടപ്പോൾ. വീണ്ടും താഴേക്കു ഇറങ്ങി. ഗുണ ചെയ്ത പ്രധാന ലൊക്കേഷൻ എത്തിയപ്പോൾ അവിടെ ഞങ്ങൾ തമ്പടിച്ചു. താഴേക്കു നോക്കുമ്പോൾ തല കറങ്ങും. അത്രക്കും ദൂരമുണ്ട് ഇനിയും. ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴികൾ. ഞങ്ങളെത്തി.

Read more at: ഗുണ കേവിലിറങ്ങാൻ മോഹൻലാലും അനന്യയുമെടുത്ത റിസ്ക്: അനുഭവം പറഞ്ഞ് എം. പത്മകുമാർ

 ഇനി അനന്യയെ എത്തിക്കണം. അതിനുള്ള ശ്രമവും വിജയത്തിലെത്തി. പിന്നെ  ഫൈറ്റ് മാസ്റ്റർ ത്യാഗരാജനും സംഘവും കളത്തിലിറങ്ങി, റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം.  ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടുമ്പോൾ പ്രാർഥനയോടെ ഞങ്ങൾ നിന്നു.  താഴേക്കു നോക്കണ്ട എന്ന് ലാലേട്ടൻ ഇടക്ക് അനന്യയെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോൾ അതിലും റിസ്ക് ഷോട്ടുകൾ പ്ലാൻ ചെയ്തു പത്മകുമാറും, ത്യാഗരാജൻ മാസ്റ്ററും, ക്യാമറാമാൻ മനോജ്‌ പിള്ളയും. 

Mohanlal-Shikkar2

അവിടെ വച്ചാണ് ഞാൻ എഴുതിയ ഹീറോ എന്ന ചിത്രത്തിലെ അയ്യപ്പാ എന്ന ആ വാക്ക് എനിക്ക് കിട്ടിയത്. ലാലേട്ടന് ആക്‌ഷൻ പറയുമ്പോൾ മാസ്റ്റർ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, അയ്യപ്പാ എന്ന്. അവർ തമ്മിലുള്ള അടുപ്പം അന്ന് മനസ്സിലായി.  ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ്, വിശ്വാസം ആയിരുന്നു ലാലേട്ടന്. അവർ തമ്മിലുള്ള വിശ്വാസം. അപകടങ്ങൾ മുന്നിൽ  ഉണ്ടെങ്കിലും.. അതൊന്നും നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ, ബാലരാമനാകുക ആയിരുന്നു അവിടെ. 

ഗുണയുടെ ഷൂട്ട്‌ കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അവിടെ ശിക്കാർ ഷൂട്ട്‌ ചെയ്യുമ്പോൾ  ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമയ്ക്കു വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങൾ ആഘോഷിച്ചപ്പോഴും.. ആ ഭീകരത മായാതെ മനസ്സിലുണ്ട്.

shikaar-mohanlal-1

ഗുണ ഷൂട്ട്‌ ചെയ്ത സ്ഥലത്തിനും താഴെ ഷൂട്ട്‌ ചെയ്ത ആക്‌ഷൻ സീനുകൾ...വീണ്ടും ശിക്കാർ കാണുമ്പോൾ ഓർമകൾ മനസ്സിലേക്കെത്തുന്നു...ഒപ്പം ഞങ്ങളോടൊപ്പം കൂടെ നിന്ന രാജഗോപാൽ സർ, മകൻ ഷെജിൽ ഇവരെയും മറക്കാനാവില്ല.’’–വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ.

English Summary:

Vinod Guruvayoor about Shikkar movie experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com