ആടുജീവിതം കാണാൻ നജീബെത്തി
Mail This Article
പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയറ്റേറിലെത്തിയപ്പോൾ തന്റെ ജീവിതം തിരശ്ശീലയിൽ കാണാനായി നജീബുമെത്തി. കൊച്ചിയിലെ വനിതാ–വിനിതാ തീയേറ്ററിൽ ആദ്യ ഷോയ്ക്കാണ് നജീബെത്തിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് നജീബ്. എല്ലാവരും തീയേറ്ററിൽ പോയി സിനിമ കാണണമെന്നും നജീബ് പറഞ്ഞു.
‘എൻറെ ജീവിതം തിയേറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. ഞങ്ങൾക്കും ഞങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേർ വിളിക്കുന്നുണ്ട്.’– നജീബ് പറഞ്ഞു.
ബെന്യാമിനുൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകരും ഇടപ്പള്ളിയിലെ വനിത–വിനിത തീയേറ്ററിലാകും ചിത്രം കാണുക. അതേസമയം സംവിധായകൻ ബ്ലസി ഇന്ന് ചിത്രം തീയേറ്ററിലെത്തി കാണുന്നില്ലെന്നാണ് വിവരം. റിലീസ് ദിവസം പ്രാർഥനയിൽ കഴിയാണ് ബ്ലസി ഒരുങ്ങുന്നതെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മകൻ സഫീറിൻറെ ഏകമകൾ സഫാ മറിയത്തിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് നജീബും കുടുംബവും സിനിമ കാണാനെത്തില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസാകുമ്പോൾ നജീബെങ്കിലും ഒപ്പമുണ്ടാകണമെന്ന സംവിധായകൻറെയും എഴുത്തുകാരന്റെയും വാക്കുകൾ സ്വീകരിച്ചാണ് നജീബ് ചിത്രം കാണാനെത്തിയത്. ആടുജീവിതത്തിൻറെ പ്രേക്ഷകപ്രതികരണമറിയാൻ കാത്തിരിക്കുകയാണ് കേരളം.