ADVERTISEMENT

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഒറ്റപ്പെടലിന്റെ വക്കിലെത്തിയ രണ്ടുപേർ ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രണയിക്കുമ്പോൾ അതിനു സുഗന്ധമുണ്ടാവും എന്നു പറയുകയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിജിത്ത് അശോകൻ. കുടുംബത്തിലെ അസ്വാരസ്യങ്ങൾ മൂലം ഗൗരി ടീച്ചറുടെ മകൻ അവരെ വൃദ്ധസദനത്തിലാക്കുന്നു. ഒരേ തരക്കാരായ ചിലർക്കൊപ്പം കഴിയുന്ന ഗൗരി ടീച്ചർക്ക്, പക്ഷേ വീട്ടിലേക്ക് തിരിച്ചു പോകണമെന്നാണ് ആഗ്രഹം. കാണാനെത്തുന്ന മകൻ വിവേകിനോട് ടീച്ചർ അക്കാര്യം പലപ്പോഴും പങ്കുവയ്ക്കുന്നുണ്ട്. 

അയാളുടെ സാഹചര്യങ്ങൾ കൊണ്ട് ടീച്ചറെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുന്നില്ല. വൃദ്ധസദനത്തിലെ അന്തേവാസികൾക്കെല്ലാം ടീച്ചറോട് വലിയ ബഹുമാനമാണ്. അവിടുത്തെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനായും മറ്റുമായി നിൽക്കുന്ന ശിവന് ടീച്ചറോട് അടുപ്പം തോന്നുന്നു. ഭാര്യയുടെ മരണത്തോടെ ഒറ്റയ്ക്കായ ശിവന് ഒരു കൂട്ടു വേണമെന്ന് തോന്നിയതോടെ ശിവൻ തന്റെ ഇഷ്ടം ടീച്ചറോട് പങ്കുവയ്ക്കുന്നു. ഗൗരി ടീച്ചറിന്റെയും ശിവന്റെയും മക്കൾക്ക് ഈ ബന്ധത്തോട് എതിർപ്പ് ഉണ്ടെങ്കിലും വൃദ്ധസദനത്തിലെ ആളുകളുടെ നിർബന്ധപ്രകാരം ഇരുവരെയും ഒന്നിപ്പിക്കാൻ മക്കൾ തയാറാവുന്നു. ഒരു വീട്ടമ്മയായി തുടരണമെന്ന ടീച്ചറുടെ ആഗ്രഹം അതോടെ സഫലമാവുകയാണ്. ശിവന്റെയും ടീച്ചറുടെയും ജീവിതത്തിലുണ്ടാവുന്ന ചില കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

നമ്മുടെ സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒക്കെ കഴിയുന്ന അവർക്ക് ഒരു പങ്കാളി ഉണ്ടെങ്കിൽ ഒരുപക്ഷേ അവസാനകാലം സ്നേഹിച്ചും സന്തോഷിച്ചും മുന്നോട്ടു പോകാൻ പറ്റുമെന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു.

ശിവനായി എത്തിയ കോഴിക്കോട് ജയരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രായാധിക്യത്തിന്റെ വിഷമതകളും ദൈന്യവും എല്ലാം ജയരാജ് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയും നർത്തകിയും കലാക്ഷേത്ര മുൻ ഡയറക്ടറുമായ ലീല സാംസണാണ് ഗൗരിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.

മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി 40 വർഷത്തിലേറെ ജോലി ചെയ്ത ആളാണ് ജയരാജൻ. സിനിമയിലെ കോഴിക്കോട് ജയരാജന്റെ പ്രകടനത്തിന് ഒരുപിടി പുരസ്കാരങ്ങൾ ഇതിനകം തന്നെ ലഭിക്കുകയുണ്ടായി. അനു സിതാര, ദീപക് പറമ്പോൽ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

jananam-1947-pranayam-thudarunnu1

കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതവും അതിമനോഹരം. ഗോവിന്ദ് വസന്തയുടെ മാജിക്കൽ ടച്ച് ഈ ചിത്രത്തിന് മിഴിവേകുന്നു. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് അണിമയാണ്.

കുടുംബ ബന്ധങ്ങളുടെ ആഴവും സൗഹൃദങ്ങളുടെ കെട്ടുറപ്പുമെല്ലാം ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. വാർധക്യം എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്ന് ഓർമിപ്പിക്കുന്ന ഈ സിനിമ പുതിയൊരു അനുഭവമാകും പ്രേക്ഷകനു സമ്മാനിക്കുക.

English Summary:

Jananam 1947 Pranayam Thudarunnu Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com