ADVERTISEMENT

ഒരു മനുഷ്യന്റെ നരകതുല്യമായ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ആടുജീവിതം സിനിമയായപ്പോള്‍ മലയാളികളെ ഏറ്റവും ത്രസിപ്പിച്ചത് ആ കഥാതന്തുവിനും സംവിധായകന്റെ പേരിനുമൊപ്പം ആരാണ് അതിനു സംഗീതം നല്‍കുന്നത് എന്നറിഞ്ഞപ്പോഴാണ്. എ.ആര്‍.റഹ്‌മാന്‍ എന്ന പേര് അത്രമേല്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്കിക്കിടയിൽ എത്രയോ കാലമായി ജീവിച്ചുവരുന്നു. ആടുജീവിതത്തില്‍ അദ്ദേഹം നല്‍കുന്ന സംഗീതം കേള്‍ക്കാന്‍ കാത്തിരുന്ന മലയാളികള്‍ക്കിടയിലാണ് ‘പെരിയോനെ റഹ്‌മാനെ’ എത്തുന്നത്. അതിനു സ്വരമായതാകട്ടെ ജിതിന്‍ രാജ് എന്ന മലയാളി പാട്ടുകാരനും. റമസാന്‍ നോമ്പിന്റെ വിശുദ്ധിയില്‍ നില്‍ക്കുന്ന കാലത്ത് മലയാളത്തിന്റെ മനസ്സിലേക്ക് സ്‌നേഹക്കടലായി എത്തിയ പാട്ട് പാടിയ അനുഭവത്തെ കുറിച്ച് ജിതിന്‍ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

ആ പറച്ചില്‍ അഭിമാനം

എ.ആര്‍.റഹ്‌മാന്റെ പാട്ടുകാരന്‍ എന്നു കേള്‍ക്കുന്നത് എന്നും അഭിമാനമുള്ള കാര്യമാണ്. സൂപ്പര്‍ പ്രൗഡ് ആണ് ഞാന്‍. കുഞ്ഞിലേ മുതല്‍ നമ്മുടെ ഒരു ജനറേഷനെ തന്നെ സ്വാധീനിച്ച, ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന സംഗീതസംവിധായകനാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിയ ആള്‍ എന്നതു വലിയ കാര്യമാണ്. എങ്കിലും എനിക്കെന്നെന്നും ഇക്കാര്യത്തില്‍ കടപ്പാടുള്ളത് ഗായകന്‍ ശ്രീനിവാസന്‍ സാറിനോടാണ്. അദ്ദേഹമാണ് റഹ്‌മാന്‍ സാറിന്റെ സ്റ്റുഡിയോയില്‍ ആദ്യമായി പാടിക്കുന്നത്. 

ആദ്യ പാട്ട് 

വലിയ സംഗീത പാരമ്പര്യമൊന്നുമില്ല എനിക്ക്. പക്ഷേ മുത്തച്ഛന്‍ ഭക്തിഗാനങ്ങള്‍ പാടുമായിരുന്നു. ഉടുക്ക് കൊട്ടി അയ്യപ്പന്‍ പാട്ടും മറ്റ് ഭക്തി ഗാനങ്ങളും പാടിയിരുന്നു. അച്ഛനും ഒപ്പം കൂടും. അങ്ങനെയെപ്പോഴോ ആണ് ഞാന്‍ പാടുമെന്നു മനസ്സിലാക്കിയത്. അക്കാര്യം തിരിച്ചറിഞ്ഞത് നാട്ടുകാരാണ്. പിന്നീട് പാട്ട് പഠിക്കാന്‍ തീരുമാനിച്ചു. അതായിരുന്നു തുടക്കം. അന്നുമുതൽ പാട്ട് എനിക്കൊപ്പം കൂടി. സന്തോഷ് സര്‍, പ്രദീപ് മാഷ്, മനോജ് സര്‍, രുക്മിണി ടീച്ചര്‍ തുടങ്ങി കുറേ അധ്യാപകര്‍ക്കു കീഴില്‍ പഠിച്ചിട്ടുണ്ട്. എങ്കിലും ആഴത്തില്‍, കൃത്യമായി സംഗീത പഠനം നടത്തിയിട്ടില്ല. പാട്ട് കേള്‍ക്കുക എന്നതാണ് എന്നെ സംബന്ധിച്ച് സംഗീത പഠനം. പല ഭാഷയില്‍, പല വിഭാഗങ്ങളിലുള്ള പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അതൊക്കെ കേട്ട് അതുപോലെയും ഇംപ്രവൈസ് ചെയ്തു പാടിയുമാണ് എന്റെ സംഗീത പഠനം. 

തമിഴിന്റെ സംഗീതം

തമിഴ്നാട്ടിലായിരുന്നു എൻജിനീയറിങ് പഠനം. പിന്നീട് അവിടെയായി ജീവിതം എന്നു പറയാം. അങ്ങനെ സംഗീതറിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി. പിന്നീട് വര്‍ക്ക് ചെയ്യുകയും പാട്ട് പ്രഫഷനായി എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടുതല്‍ ബന്ധങ്ങളും ചെന്നൈയിൽ തന്നെയാണ്. നാടുമായി അടുപ്പമില്ലാതായി എന്നല്ല അതിനര്‍ത്ഥം. വ്യക്തിപരമായും ജോലിപരമായും ഇവിടുത്തെ ജീവിതമാണ് എന്നെ പരുവപ്പെടുത്തിയത്. തമിഴിന്റെ സംസ്‌കാരം അങ്ങനെയാണ്. വന്താരൈ വാഴെവെയ്ക്കും ചെന്നൈ എന്നൊരു പറച്ചില്‍ തന്നെയുണ്ട്. വന്നു കയറുന്ന ആര്‍ടിസ്റ്റുകള്‍ക്ക് ഹൃദയത്തിലിടം നല്‍കും അവര്‍. ആ അന്തരീക്ഷം ശരിക്കും അനുഭവിക്കുന്നുണ്ട്. 

അവരുടെ സ്വാധീനം

റഹ്‌മാന്‍ സാറിന്റെ സ്റ്റുഡിയോയില്‍ ആദ്യമായി പാടുന്നത് ശ്രീനി സര്‍ വഴിയാണ് എന്നു പറഞ്ഞല്ലോ. അന്ന് മോം എന്ന സിനിമയിലെ ഓ സോണ എന്ന പാട്ടിന്റെ മലയാളമാണ് പാടിയത്. അതുകഴിഞ്ഞ് കാട്രുവെളിയിടൈ എന്ന സിനിമയിലെ അഴഗിയേയുടെ മലയാളം, കോബ്രയിലെ തുമ്പി തുള്ളലിന്റെ കോറസ് എന്നിവയില്‍ പാടി. അതിനു ശേഷം അദ്ദേഹത്തിന്റെ വിവിധ ഗാനങ്ങളില്‍ ബാക്കിങ് വോക്കലും കോറസുമൊക്കെ പാടാനായി. അങ്ങനെ അവിടെയുണ്ടായിരുന്ന ഒരു ദിവസമാണ് മലയാളികള്‍ ആരെങ്കിലും ഉണ്ടോ എന്നൊരു അന്വേഷണം അദ്ദേഹത്തിന്റെ ടീമില്‍ നിന്ന് വരുന്നത്. ഭാഗ്യത്തിന് ഞാന്‍ അന്ന് അവിടെയുണ്ടായിരുന്നു. അന്നാണ് റഹ്‌മാന്‍ സാറുമായി നേരിട്ട് സംസാരിക്കുന്നത്. ആ നാല്‍പത്-നാല്‍പ്പത്തിയഞ്ച് മിനിറ്റ് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായാണ് കണക്കാക്കുന്നത്. എന്റെ ബാക്ക്ഗ്രൗണ്ട് ഒക്കെ അന്വേഷിച്ചു. മലപ്പുറമാണെന്ന് അറിയുന്നത്. പിന്നെ അവിടുത്തെ പ്രാദേശിക സംഗീത പാരമ്പര്യത്തെ കുറിച്ചു ചോദിച്ചു. അപ്പോൾ ഞാന്‍ പറഞ്ഞു, ഇവിടെ മാപ്പിളപ്പാട്ടിന്റെ വലിയ സംസ്‌കാരമുണ്ടെന്ന്. യേശുദാസ് സാറിന്റെ കസെറ്റിലുള്ള ഒരു മാപ്പിളപ്പാട്ട് പാടിക്കൊടുത്തു. പിന്നീടാണ് ആടുജീവിതത്തിലെ പാട്ടിലേക്കു വരുന്നത്. പെരിയോനെ റഹ്‌മാനേ പെരിയോനോ റഹീമേ എന്ന ഹുക്ക് സര്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അതുകഴിഞ്ഞാണ് ബാക്കി വരികള്‍ എത്തുന്നത്. പാട്ടിന്റെ ആലാപനത്തില്‍ ഭാവം നല്‍കുന്നതില്‍ ബ്ലെസി സാറിന്റെയും വരികളെഴുതിയ റഫീഖ് അഹമ്മദ് സാറിന്റെയും വാക്കുകള്‍ക്കു വലിയ സ്വാധീനമുണ്ട്. എന്ത് മൂഡിലാണ് ആ പാട്ട് പാടേണ്ടതെന്നൊക്കെ മനസ്സില്‍ തന്നത് അവര്‍ നടത്തിയ വര്‍ത്തമാനമാണ്. 

പാട്ടിന്റെ ബാക്കി റെക്കോഡിങ് നടത്തിയത് അദ്ദേഹത്തിന്റെ എൻജിനീയർമാരാണ്. പക്ഷേ അദ്ദേഹത്തിനൊപ്പം റെക്കോഡിങിനിരുന്ന നിമിഷം മറക്കാനാകില്ല. ഒന്നാമതേ കേട്ടുകൊതിച്ച സംഗീതം ചെയ്ത ആളാണ് മുന്നില്‍. രണ്ടാമത് അദ്ദേഹത്തിനു മുന്നില്‍ പാട്ടിന്റെ പല എക്‌സ്പ്രഷന്‍ പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് അദ്ദേഹത്തിനൊപ്പമുള്ള റെക്കോഡിങിന്റെ ഏറ്റവും വലിയ പ്രത്യേകത. എങ്ങനെ പാടണമെന്ന് ഉളളു തുറന്ന് അദ്ദേഹം സംസാരിക്കും അദ്ദേഹം. സ്റ്റുഡിയോയിലെ എൻജിനീയര്‍മാരും വലിയ പിന്തുണയാണ്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയുടെ അന്തരീക്ഷമേ അങ്ങനെയാണ്. 

റഹ്‌മാന്‍ മാജിക്

പാട്ടിന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. ഇന്‍സ്റ്റഗ്രാം വഴിയും അല്ലാതെയും എല്ലാവരും പാട്ടിന്റെ ഫീലിനെ കുറിച്ച് പറഞ്ഞു മെസേജ് അയയ്ക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹവും കടപ്പാടും മാത്രം. അതൊരു റഹ്‌മാന്‍ മാജിക് ആണ്. സന്തോഷം മാത്രം. അഭിമാനവും. പാട്ട് ഹിറ്റ് ആയതിനേക്കാള്‍ അതിന്റെ ഫീല്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നതിലാണ് ഏറ്റവും സന്തോഷം.

ഞാന്‍ ജീവിതത്തില്‍ ആകെ മുഴുവന്‍ വായിച്ച പുസ്തകമാണ് ആടുജീവിതം. അതും പാട്ട് റെക്കോര്‍ഡ് ചെയ്തതിനു ശേഷമാണ് മുഴുവന്‍ വായിക്കുന്നത്. അതിനു മുന്‍പ് പുസ്തകത്തെ കുറിച്ച് വായിച്ചുള്ള അറിവാണ് ഉണ്ടായിരുന്നത്. അങ്ങേയറ്റം ഗതികെട്ടു പോകുന്ന ഒരു മനുഷ്യന്റെ അതിജീവനമാണല്ലോ അത്. ആ അവസ്ഥയില്‍ ഏതൊരാളും വിളിച്ചു പോകുക ദൈവത്തെയാണ്. ആ വിളിയാണ് ഈ പാട്ട്. ആ ഫീല്‍ പാട്ടില്‍ വന്നുവെന്നതും അതിന് സ്വരമാകാനായതും വലിയൊരു അവാര്‍ഡ് ആയാണ് കണക്കാക്കുന്നത്.

നാടും വീടും പൂര്‍ണശ്രീയും

നാട് മലപ്പുറം കൊണ്ടോട്ടിക്ക് അടുത്ത് കുന്നുംപുറം ആണ്. അച്ഛന്‍ ഗോപാലന്‍കുട്ടി നായര്‍, അമ്മ രമണി, ചേച്ചി രഞ്ജിനി, ഭര്‍ത്താവ് രാജേഷ് അവര്‍ക്കൊരു മകനുണ്ട് ആര്യന്‍. ഭാര്യ പൂര്‍ണശ്രീ. എന്നെപ്പോലെ തന്നെ റിയാലിറ്റി ഷോകളിലൂടെ അവളെയും കുറേപേര്‍ക്കെങ്കിലും അറിയാം. സംഗീതം തന്നതാണ് പൂര്‍ണശ്രീയെ. അതുവഴിയാണ് പരിചയപ്പെടുന്നത്. പൂര്‍ണശ്രീ വേറെ ഫീല്‍ഡില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്ന ആളാണ്. എന്റെ സംഗീത ജീവിതത്തെ എന്നെക്കാള്‍ ശ്രദ്ധിക്കുന്ന ആളും പൂര്‍ണശ്രീ ആണ്. ഇപ്പോള്‍ ചെന്നൈയില്‍ തന്നെ സൗണ്ട് എൻജിനീയറിങ്ങും കൂടി പഠിക്കുന്നുണ്ട് ഞാന്‍.

English Summary:

Interview with Jithin Raj on Periyone Rahmane song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com