ലാലേട്ടന്റെ അമ്മയ്ക്കു മുന്നിൽ ഞാൻ അന്നു പാടി, ആ മുഖത്തു വിരിഞ്ഞ സന്തോഷത്തിനു പകരം വയ്ക്കാൻ മറ്റൊന്നും കണ്ടിട്ടേയില്ല: ജി.വേണുഗോപാൽ
Mail This Article
മോഹൻലാലിന്റെ അമ്മയെ നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഗായകൻ മൂന്നു വർഷം മുൻപത്തെ കൂടിക്കാഴ്ചയിലെ അനുഭവങ്ങളാണ് വിവരിച്ചത്. അമ്മയ്ക്കരികിലിരുന്ന് പാട്ട് പാടിയതിന്റെ ഓർമകളും ജി.വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും: മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ. പോകാൻ നേരം "അമ്മയെവിടെ" എന്ന ചോദ്യത്തിന് ലാലേട്ടൻ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ട് പോയി. "അമ്മയ്ക്കിതാരാന്ന് മനസ്സിലായോ"? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി...
"കൈ നിറയെ വെണ്ണ തരാം .... കവിളിലൊരുമ്മ തരാം... കണ്ണൻ''
അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേവരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ....!’, ജി.വേണുഗോപാൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മോഹൻലാൽ നായകനായെത്തിയ ഷാജി കൈലാസ് ചിത്രം ‘ബാബാ കല്യാണി’യിലെ ഗാനമാണിത്. അലക്സ് പോളിന്റെ സംഗീതത്തിൽ ജി.വേണുഗോപാൽ ആലപിച്ച ഈ ഗാനം അമ്മ–മകൻ ബന്ധത്തിന്റെ ആഴം വിവരിക്കുന്നതാണ്. വയലാർ ശരത് ചന്ദ്രവർമയാണ് പാട്ടിനു വരികൾ കുറിച്ചത്. ഇന്നും പാട്ടിന് ആരാധകരും ആസ്വാദകരും ഏറെയാണ്.