ADVERTISEMENT

പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പോപ് ഗായകൻ നിക് ജൊനാസ്. പ്രിയങ്കയ്ക്കൊപ്പം കുഞ്ഞിനെ വരവേൽക്കാൻ കഴിഞ്ഞതാണ് തനിക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും അതിൽ എന്നും സന്തോഷിക്കുന്നുവെന്നും നിക് പറഞ്ഞു. കഴിഞ്ഞ ദിവസം നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കവെ വേദിയിൽ വച്ചാണ് ഗായകൻ വികാരാധീനനായത്. 

 

‘എന്റെ സുന്ദരിയായ ഭാര്യേ, നീ വളരെ ശാന്തയാണ്. കൊടുങ്കാറ്റിൽ പാറ പോലെ ഉറച്ചു നിൽക്കുന്നു. നിന്നെ വിവാഹം കഴിക്കാനായതിൽ ഞാൻ സന്തോഷിക്കുന്നു. അതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. നിനക്കൊപ്പം രക്ഷിതാവാകാൻ സാധിച്ചതിൽ ഏറെ സന്തോഷം’, നിക് വേദിയിൽ പറഞ്ഞു. മകളെ മടിയിലിരുത്തി നിക്കിന്റെ പ്രസംഗം കേട്ടുകൊണ്ട് പ്രിയങ്ക സദസ്സിൽ തന്നെയുണ്ടായിരുന്നു. മാൾട്ടി ഇടയ്ക്കിടെ നിക്കിനെ നോക്കി കുസൃതിയോടെ ചിരിച്ചത് ചുറ്റുമുള്ളവരുടെ മനം കവർന്നു. ‘ഹായ് ബേബി’ എന്നു വിളിച്ച് വേദിയിൽ വച്ചു തന്നെ നിക് മകളോടു സംസാരിച്ചു. 

 

കഴിഞ്ഞ ദിവസത്തെ പരിപാടിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി മകളെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നത്. മാൾട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ആദ്യമായി കുഞ്ഞിന്റെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

 

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com