ADVERTISEMENT

ഡൽഹി ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കു പിന്തുണയുമായെത്തിയ നടൻ കമൽഹാസനെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ 5 വർഷമായി താൻ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും നടൻ ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഒരു മാസം പിന്നിട്ടിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയി രംഗത്തെത്തിയത്.

 

‘തമിഴ്‌നാട്ടിലെ ഒരു ഗായിക ഒരു പീഡകന്റെ പേര് പരസ്യമായി വിളിച്ചു പറ‌ഞ്ഞതിന് കഴിഞ്ഞ 5 വർഷമായി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും അത് തുടരുന്നു. ആ പീഡകനോട് ബഹുമാനം ഉള്ളതുകൊണ്ട് അയാൾക്കെതിരെ ആരും ഒന്നും ശബ്ദിച്ചില്ല. നിങ്ങൾ ഒരു വാക്കെങ്കിലും ഉച്ചരിച്ചോ? മൂക്കിനു താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും?’, ചിന്മയി കുറിച്ചു. 

 

ചിന്മയിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആയിരുന്നു പരാതി. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തുകയായിരുന്നു. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com