ADVERTISEMENT

ബേലാ... അത്രമേൽ ആർദ്രമായി അയാൾ അവളെ അങ്ങനെ വിളിക്കുന്നതുകേൾക്കുമ്പോഴൊക്കെ ചിലപ്പോൾ അസൂയ തോന്നിയിട്ടുണ്ട്. ബേല.. അതല്ലായിരുന്നു അവളുടെ യഥാർഥ പേര്. പക്ഷേ ബേലാ എന്നൊരാൾ ഹൃദയത്തോടു ചേർത്തുവിളിക്കുംവരെ ഇസബെല്ല എന്ന സ്വന്തം പേര് അവൾ ഓർമിച്ചിട്ടുപോലുമില്ലായിരുന്നിരിക്കണം. അല്ലെങ്കിലും ഓരോ സീസണിലും വിരുന്നിനെത്തുന്ന ടൂറിസ്റ്റുകൾക്കു മുന്നിൽ വെറുമൊരു ഗൈഡിന്റെ വേഷംകെട്ടിയാടുന്ന അവൾക്ക് ഒരു പേര് തന്നെ എന്തിനെന്നു ചിന്തിച്ചിരിക്കണം. ഓർക്കുന്നില്ലേ ‘ഇസബെല്ല’ എന്ന ചിത്രത്തിൽ സുമലത അവതരിപ്പിച്ച ഒരു പാവം ടൂറിസ്‌റ്റ് ഗൈഡിന്റെ മുഖം?

അവളുടെ ഒരു തനിച്ചുനോക്കി നിൽപിലാണ് ആ ചിത്രം അവസാനിക്കുന്നത്. എത്ര നേരം അവൾ അങ്ങനെ നിന്നിട്ടുണ്ടാകും? മഞ്ഞിറങ്ങുന്ന താഴ്‌വരകളിലേക്കു മലയിറങ്ങിപ്പോകുന്ന ആ വാഹനത്തെ നോക്കി, അതിൽ അവൾ യാത്രയാക്കിയ കൂട്ടുകാരനെ നോക്കി, അവളുടെ ഹൃദയം ആദ്യമായും അവസാനമായും കണ്ടുമുട്ടിയ കൂട്ടുകാരന്റെ ഒരിക്കലും തിരിച്ചുവരാത്ത മടങ്ങിപ്പോക്കുനോക്കി എത്രനേരം അവൾ നിശ്ചലം നിന്നിട്ടുണ്ടാകണം? ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പുള്ളൊരാളെ യാത്രയാക്കുന്നതിന്റെ ഉൾനോവും വേവും പാവം അവൾ എങ്ങനെ സഹിച്ചിട്ടുണ്ടാകുമെന്ന് ഓർക്കുമ്പോൾ പോലും കണ്ണുകളിൽ സങ്കടം നനയുന്നു. ബേലയെപ്പോലെ യാത്രയാക്കലിന്റെ വക്കത്തു തനിച്ചായിപ്പോയ മറ്റു പലരെയും ഓർമിപ്പിച്ചു ആ രംഗം. 

അല്ലെങ്കിലും തനിച്ചാകലുകൾക്കു തീരെ പുതുമയില്ല. വസന്തം വരുമ്പോൾ നുരഞ്ഞു പൂക്കുന്ന മരച്ചില്ലകൾ ഗ്രീഷ്‌മം വരുമ്പോൾ തനിച്ചാകാറില്ലേ? ഇനിയും വരുമെന്ന വാക്കു നൽകിയാണ് ഓരോ വസന്തവും പടിയിറങ്ങുക. പക്ഷേ മടങ്ങിവരുമെന്ന വെറുംവാക്കിന്റെ മരുപ്പച്ച പോലുമില്ലാത്ത വെയിൽപ്പരപ്പിലേക്കാണ് ബേലയുടെ നിറവസന്തം ഞെട്ടറ്റു വീണതെന്നു മാത്രം. ഒരുമിച്ചു കണ്ട കിനാവുകളിൽ നിന്ന് ഒരാൾ മാത്രം പടിയിറങ്ങുമ്പോഴുള്ള ഒറ്റപ്പെടലോളം നൊമ്പരപ്പെടുത്തില്ല ലോകത്തു മറ്റൊന്നും. എന്തായാലും അതിൽപിന്നെ ആ കുന്നിൻ ചെരിവുകളിൽ ഋതുക്കൾ മാറിവരുന്നത് അവൾ അറിഞ്ഞിട്ടുണ്ടാകില്ല. ഏറ്റവും പ്രിയപ്പെട്ടൊരാൾ ഒറ്റയ്ക്കാക്കി പോയ നൊമ്പരം പേറുന്നൊരു പെൺപൈൻമരമായി മാറിയോ നീ ബേലാ?

ഒഎൻവി രചന നിർവഹിച്ച വരികൾക്കു ജോൺസൺമാഷിന്റെ സംഗീതം. ആഘോഷവിസ്മയം പോലെ ഒരു വിവാഹരാത്രി സ്വപ്നം കാണുകയാണ് ബേല. യേശുദാസിന്റെ ശബ്ദമാധുരിയിൽ പൈൻമരക്കാടുകൾപോലും സ്വരതന്ത്രികൾ മീട്ടുന്ന പോലെ തോന്നുന്ന ഗാനചിത്രീകരണം. ഓർമകളിലേക്ക് ഒരു ഗൃഹാതുര പ്രണയഗാനം കൂടി.. 

ഗാനം: ഇസബെല്ലാ..

ചിത്രം ഇസബെല്ല

രചന: ഒ.എൻ.വി

സംഗീതം: ജോൺസൺ

ആലാപനം: യേശുദാസ്

ഇസബെല്ലാ.... ഇസബെല്ലാ....

 

നില്പൂ നീ ജനിമൃതികള്‍ക്കകലേ (2)

കല്പനതന്‍ കണി മലരേ കണി മലരേ

ഇസബെല്ലാ.. ഇസബെല്ലാ..

ഇസബെല്ലാ.. ഇസബെല്ലാ...

 

വസന്ത പുഷ്പം പോലെ

ഒരു ദുരന്ത ഗീതം പോലെ (2)

അടിവച്ചകലും പകലിന്‍ വഴിയില്‍

വിടരും താരക പോലെ

ഒരു വിഷാദ രാഗം പോലെ

ഒരു വിഷാദ രാഗം പോലെ (നില്പൂ..)

 

പ്രണയാരുണമായ് ഉണരും

ഈ കനകാംബരലിപിയാലെ (2)

അലര്‍ വനിതോറും പുലര്‍ വേളകള്‍ നിന്‍

തിരുനാമ കുറി എഴുതും

തൃക്കണിപോല്‍ കാവ്യം പോലെ

തൃക്കണിപോല്‍ കാവ്യം പോലെ 

 

നില്പൂ നീ ജനിമൃതികള്‍ക്കകലേ

നിത്യത തന്‍ നിറകതിരെ നിറകതിരെ

ഇസബെല്ലാ.. ഇസബെല്ലാ..

ഇസബെല്ലാ.. ഇസബെല്ലാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com