ADVERTISEMENT

മഴപ്പാട്ടുകളിലൂടെയാണ് സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ഈണങ്ങളെ ആദ്യമായി ഞാൻ നെഞ്ചോടുചേർക്കുന്നത്. മഴയിത്രയും മധുരമായി പെയ്യുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളിലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പാട്ടിന്റെ പെയ്ത്തുനോവത്രയും ആർത്തലച്ചു കരഞ്ഞൊരു പെരുമഴക്കാലം ഓർമയില്ലേ? ആ പെരുമഴയത്ത് കല്ലായിക്കടവത്തു കാത്തിരുന്നൊരു പെൺമേഘത്തെ ഓർമയില്ലേ? അതേ മഴവഴിയുടെ മറ്റൊരറ്റത്ത് കൽപാത്തിയെ കണ്ണീരണിയിച്ച മഴപ്പാട്ട് ഓർമയില്ലേ? ‘പെരുമഴക്കാലം’ എന്ന ചിത്രത്തിൽ ‘രാക്കിളി തൻ വഴി മറയും നോവിൻ പെരുമഴക്കാലം’ എന്നു തുടങ്ങുന്ന ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സിലൊരു സങ്കടമേഘം ഉരുണ്ടുകൂടുന്നു. ‘ഒരു വേനലിൻ വിരഹബാഷ്പം’ പോലെ കണ്ണുകൾ വെറുതെ കരഞ്ഞുപോകുന്നു. റസിയയെന്നും ഗംഗയെന്നും പേരുള്ള രണ്ടു പെൺസങ്കടങ്ങളെ ഓർമിപ്പിക്കാതെ ഒരിക്കലും ആ പാട്ട് പൂർണമാകുന്നില്ലെന്നതുതന്നെ കാരണം.  

Read Also: രമേശൻ നായർ എപ്പോഴേ മറന്നുകഴിഞ്ഞിരിക്കുന്നു എല്ലാം, ആ മറവി ആരുടെയൊക്കെയോ മരണം കൂടിയായിരുന്നില്ലേ?

റസിയ.. പേർഷ്യക്കു പോയ പ്രിയതമന്റെ തിരിച്ചുവരവു കാത്തു കഴിയുന്നവൾ. കല്ലായിക്കടവത്തായിരുന്നു അവളുടെ കാത്തിരിപ്പുകൾ. എന്നാൽ ആ കാത്തിരിപ്പിനെ നിരർഥകമാക്കിക്കൊണ്ട്, ഒരു കത്ത് വരുന്നു. നാട്ടിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങിയ അവളുടെ ഭർത്താവ് അക്‌ബർ സഹപ്രവർത്തകനായ രഘുരാമ അയ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു തടവിലാക്കപ്പെടുന്നു. അയ്യരുടെ ഭാര്യ മാപ്പു നൽകിയാൽ മാത്രമേ അയാൾക്കിനി അവളിലേക്കൊരു മടക്കമുള്ളു. പിന്നെയെങ്ങനെ അവൾക്കു തിരഞ്ഞുവരാതിരിക്കാൻ കഴിയും കൽപ്പാത്തിയിലെ ആ വിലാസം. ഒരു തോരാമഴയുടെ അലർച്ചയ്‌ക്കിടയിലാണ് അവൾ ആ അഗ്രഹാരത്തിലേക്കു നടന്നുകയറുന്നത്. തന്റെ പ്രിയതമനെ തിരികെകിട്ടാൻ, ഗംഗയോടു മാപ്പിരന്നുകൊണ്ടുള്ള വരവാണത്. എന്തൊരു കൂടിക്കാഴ്ചയായിരിക്കുമതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. രണ്ടു പെൺകടലുകൾ ഇരമ്പിയാർക്കുന്നതുപോലെ.. രണ്ട് സങ്കടക്കടലുകൾ ഒരുമിച്ചു കരഞ്ഞലയ്ക്കുന്നപോലെ... ആ സങ്കടമത്രയും വിങ്ങിനിൽക്കുന്നുണ്ട് എം.ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിൽ.  

Read Also: 2 മിനിറ്റ് കൊണ്ട് പുത്തഞ്ചേരി എഴുതി; ഇതളടർന്ന വഴിയിലൂടെ വന്ന ആ വസന്തം ഇപ്പോഴും സുഗന്ധം വീശുന്നില്ലേ?

കഥ പറഞ്ഞു പോരുന്ന വഴിയിലൊക്കെയും കോരിച്ചൊരിയുന്നുണ്ട് പെരുമഴ. ചിത്രം മുഴുവൻ കണ്ടു തീരുമ്പോൾ മഴയിൽ നനഞ്ഞു കുതിർന്നൊലിക്കാത്ത ഫ്രെയിമുകൾ ഓർത്തെടുക്കാൻ പ്രയാസമാകും. റഫീഖ് അഹമ്മദിന്റെ ഹൃദ്യമായ വരികൾ... എം.ജയചന്ദ്രന്റെ തന്നെ ശബ്ദത്തിൽ, കരച്ചിലുപോലെ വികാരനിർഭരമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കേൾക്കുമ്പോൾ നമ്മുടെ കണ്ണുകളും എന്തിനോ വെറുതെ കടലായി മാറുന്നു.. കരളിനുള്ളിലൊരു നൊമ്പരപ്പക്ഷി കുറുകുന്നു...  

ഗാനം: രാക്കിളിതൻ വഴി മറയും 

ചിത്രം: പെരുമഴക്കാലം 

രചന: റഫീഖ് അഹമ്മദ് 

സംഗീതം: എം.ജയചന്ദ്രൻ 

ആലാപനം: എം.ജയചന്ദ്രൻ 

ഏ...ഏ... ബരസ്‌ ബരസ്‌ ബദ്‌രാ... 

ആശാ കി ബൂന്ദേം ബൻകെ ബരസ്‌... 

 

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം  

കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം  

ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം 

ഒരു തേടലായ്‌ മഴക്കാലം.... 

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... 

 

പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ  

കാഗ കാഗ സബ്‌ തൻ ഖൈയ്യൊ ഖാ മോരിയാ കിലേ...  

ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ...  

പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു... 

സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം... 

തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം... 

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... 

 

ഏ.....റസിയാ.... 

നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ... 

ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ... 

ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം... 

ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും... 

 

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം  

കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം  

ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം 

ഒരു തേടലായ്‌ മഴക്കാലം.... 

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....

English Summary:

Rakkilithan Vazhi Marayum song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com