ADVERTISEMENT

ഇളം പച്ച തലമുടിയും വെള്ളാരംകല്ലു പോലുള്ള കണ്ണുകളുമുള്ള ഒരു പെൺകുട്ടി! പേരറിയാത്തവർക്ക് അതായിരുന്നു അവളുടെ അടയാളം. ചെറുചിരിയോടെ ലോകസംഗീതവേദികളുടെ പടവുകൾ അതിവേഗം നടന്നുകയറിയ ഒരുവൾ, കൗമാരത്തിളക്കം അവസാനിക്കും മുൻപേ പുരസ്കാര നിശകളിൽ മായ്ക്കാനാകാത്ത വിധം പേരെഴുതിച്ചേർത്തവൾ. ആദ്യമൊക്കെ അവൾ പങ്കെടുക്കാനെത്തുന്ന മത്സരവേദികളും പുരസ്കാരപ്രഖ്യാപനങ്ങളും ആരാധകവൃന്ദത്തിന് ആവേശവും ആകാംക്ഷയുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ‘അവൾ എത്രയെണ്ണം നേടി’ എന്നു മാത്രം അറിഞ്ഞാൽ മതി അവർക്ക്. കാരണം, അവളില്ലാതെ എന്തു വേദി, എന്തു പുരസ്കാരനിശ, എന്ത് ആഘോഷം! ആ പെൺകുട്ടിയുടെ പേര്: ബില്ലി ഐലിഷ്. ഏറ്റവുമൊടുവിൽ അവൾ നേടിയത് ഓസ്കർ!

Read Also: വസ്ത്രം ധരിക്കാതെ ജോൺ സീന, ഫാഷനിൽ ഇടം നേടി സീസ്ഫയർ പിന്നും; കാണാം റെഡ്കാർപെറ്റ് ലുക്ക്

കഴിഞ്ഞ വർഷം സംഗീതലോകത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ബില്ലിയുടെ ബാർബി ഹിറ്റ് ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ എന്ന പാട്ടിലാണ് ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചമേറ്റത്. ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിച്ച പാട്ട്, ലോകഗായകരുടെ സൃഷ്ടികളെ പിന്തള്ളി പുരസ്കാരം സ്വന്തമാക്കി. 2022 ൽ ജയിംസ് ബോണ്ട് സീരീസിലെ 25 ാം ചിത്രമായ ‘നോ ടൈം ടു ഡൈ’യിലെ തീം ഗാനത്തിലൂടെയാണ് ബില്ലി ആദ്യ ഓസ്കർ വീട്ടിലെത്തിച്ചത്. ഇപ്പോഴിതാ രണ്ടു വർഷത്തിനിപ്പുറം നേട്ടം ആവർത്തിച്ചിരിക്കുന്നു. ഇതോടെ ഓസ്കറിന്റെ ചരിത്രത്തിൽ 2 തവണ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഖ്യാതിയും ബില്ലി ഐലിഷ് സ്വന്തം കൈപ്പിടിയിലൊതുക്കി. ലൂയിസ് റെയ്നർ എന്ന നടിയുടെ റെക്കോർഡ് മറികടന്നാണ് ബില്ലിയുടെ ഈ നേട്ടം. 1937ൽ ലൂയിസ് മികച്ച നടിക്കുള്ള ഓസ്കർ നേടുമ്പോൾ 28 വയസ്സായിരുന്നു പ്രായം. തൊട്ടടുത്ത വർഷവും ലൂയിസ് നേട്ടം ആവർത്തിച്ചു. അതിനിപ്പുറം ഏറ്റവും പ്രായം കുറഞ്ഞവളായി ഓസ്കറിൽ ചുംബിച്ചത് 22കാരിയായ ബില്ലി! സഹോദരൻ 26 കാരൻ ഫിനിയാസുമായാണ് ബില്ലി ഈ പുരസ്‌കാരം പങ്കിടുന്നത്. 

billie3

ഓസ്കറിനു മുൻപേ ഗോൾഡൻ ഗ്ലോബും ഗ്രാമിയും

ഓസ്കറിലെത്തും മുൻപ് ബില്ലിയുടെ ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ ഗോൾഡൻ ഗ്ലോബിലും തിളങ്ങി. 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഒറിജിനൽ മോഷൻ സിനിമാ ഗാനത്തിനുള്ള അവാർഡ് ആണ് പാട്ട് സ്വന്തമാക്കിയത്. അവിടെ തീർന്നില്ല, പാട്ടിന്റെ തേരോട്ടം. ഈ വർഷത്തെ ഗ്രാമിയിൽ സോങ് ഓഫ് ദ് ഇയർ പുരസ്കാരവും ഈ ബാർബി ഹിറ്റിനു തന്നെ. ഒരേ വർഷം 3 ലോകോത്തര പുരസ്കാരവേദികളിലും മത്സരിച്ച് വിജയിക്കുന്ന അപൂർവത ഇനി ബില്ലിക്കു സ്വന്തം. 

പഠനം സ്കൂളിലല്ല

ബില്ലിയെയും സഹോദരൻ ഫിനിയാസിനെയും സ്വന്തം ഇഷ്ടത്തിനുസരിച്ചു ജീവിക്കാനുള്ള സർവ സ്വാതന്ത്ര്യവും കൊടുത്താണ് മാതാപിതാക്കളായ മാഗി ബെയ്ഡും പാട്രിക് ഓ കോണലും വളർത്തിയത്. ഔദ്യോഗിക സ്കൂൾ വിദ്യാഭ്യാസത്തിനപ്പുറം മക്കളുടെ കഴിവുകൾ കണ്ടെത്തി അത് വികസിപ്പിച്ചെടുക്കാൻ മാതാപിതാക്കൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു. നൃത്തം, പോപ് സംഗീതം, ഹോഴ്സ് റൈഡിങ് തുടങ്ങിയവയൊക്കെ ബില്ലി അഭ്യസിച്ചു. 2016 ലാണ് ആദ്യ ആൽബമായ ‘ഓഷ്യൻ ഐസ്‌’ പുറത്തിറക്കുന്നത്. അന്ന് ബില്ലിക്ക് പ്രായം കഷ്ടിച്ച് 15! ആദ്യ ഗാനം തന്നെ ജനകോടികൾ ഏറ്റെടുത്തതോടെ ബില്ലി പറന്നുയർന്നത് നേട്ടങ്ങളുടെ നെറുകയിലേക്ക്. പിന്നീടവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി ബിൽ ബോർഡ് ഹിറ്റ് ചാർട്ടുകളിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ ബില്ലി സ്വന്തമാക്കി. 

billie4

പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ബില്ലി

പുരസ്കാര തട്ടകങ്ങളിലെ നന്നേ പ്രായം കുറഞ്ഞ സംഗീതജ്ഞയാണ് ബില്ലി ഐലിഷ്. ലോകത്തിന്റെ നെറുകയിലെത്താൻ പ്രായമൊരു മാനദണ്ഡമല്ലെന്ന് ബില്ലിയെ കണ്ടുപഠിക്കാം. 22 വയസ്സിനുള്ളിൽ ഒരു വ്യക്തിക്ക് എന്തൊക്കെ നേടാനാകുമോ അതിലേക്കെല്ലാം ബില്ലി എത്തിക്കഴിഞ്ഞു. ഇനിയും നേടാൻ ഒരുപാടുണ്ടെന്നതുകൂടി ഇതിനൊപ്പം ചേർത്തു വായിക്കണം. 18 ാം വയസ്സിൽ മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയാണ് ബില്ലി ലോകത്തെ കയ്യടിപ്പിച്ചത്. വെറുതെ നേടിയെന്നു പറയാൻ പറ്റി‌ല്ല, ഗ്രാമി ചരിത്രത്തിൽ മികച്ച ആൽബത്തിനുളള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഖ്യാതിയോടെയായിരുന്നു നേട്ടം. മികച്ച പാട്ട്, റെക്കോർഡ്, പുതുമുഖം എന്നീ മുൻനിര വിഭാഗങ്ങളിലും പുരസ്കാരം നേടി ബില്ലി അന്ന് ഗ്രാമി വേദിയിൽ തിളങ്ങി. കൂടാതെ എംടിവി പുരസ്കാരങ്ങൾ, അമേരിക്കൻ സംഗീത പുരസ്കാരങ്ങൾ, രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ എന്നിവയും ബില്ലിയുടെ പേരിലുണ്ട്. ഇൻസ്റ്റഗ്രാമിൽ നിലവിൽ 110 മില്യൻ ഫോളോവേഴ്സാണ് ബില്ലിക്ക് ഉള്ളത്. 

billie6

പുഞ്ചിരിക്കു പിന്നിലെ കണ്ണീർ

അസൂയാവഹമാം വിധം സംഗീതലോകത്ത് ജ്വലിച്ചു നിൽക്കുമ്പോഴും സ്വകാര്യജീവിതത്തിൽ വലിയ ദുഃഖങ്ങൾ അനുഭവിക്കുന്നുണ്ട് ബില്ലി. ടൂറെറ്റ് സിൻഡ്രോം എന്ന അപൂർവ ന്യൂറോ രോഗത്തോട് പൊരുതിയാണ് ബില്ലി കുട്ടിക്കാലവും കൗമാരവും ചെലവഴിച്ചത്. രോഗത്തെത്തുടർന്ന് തൊണ്ടയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകൾ  അനുഭവിച്ചു. വിഷാദരോഗത്തിനും അടിമയാണ് ബില്ലി. താൻ നേരിട്ടുകൊണ്ടിരിക്കുന്ന രോഗാവസ്ഥകളെക്കുറിച്ച് ഗ്രാമി പുരസ്കാര വേദിയിൽ പോലും ഗായിക തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്. ബ്രാന്റൻ ആദംസുമായുള്ള ബില്ലിയുടെ പ്രണയവും വേർപിരിയലും ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. ജെസി റൂതർഫോഡുമായും ബില്ലി പ്രണയത്തിലായെങ്കിലും അതും പരാജയത്തിൽ അവസാനിച്ചു. 

പ്രണയം സ്ത്രീകളോടും പുരുഷന്മാരോടും

അടുത്തിടെയാണ് താൻ ബൈസെക്‌ഷ്വൽ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്. തനിക്ക് ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പൊതുവേദിയിൽ തുറന്നു പറഞ്ഞു. പെൺകുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും തന്നെ ഏറെ മോഹിപ്പിക്കുന്നുവെന്നും അവരുടെ ശരീരം കാണുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിയാറില്ലെന്നും ഗായിക തുറന്നു സമ്മതിച്ചു. താൻ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതിൽ ആൺ–പെൺ വേർതിരിവുകളില്ലെന്നും ബില്ലി പറയുന്നു. ലൈംഗികതാൽപര്യം വെളിപ്പെടുത്തിയതിന്റെ പേരിൽ പലയിടത്തുനിന്നും ബില്ലിക്കെതിരെ വിമർശന സ്വരങ്ങളുയർന്നു. എന്നാൽ അപ്പോഴും സ്വന്തം നിലപാടിൽ കരുത്തോടെ ഉറച്ചു നിൽക്കുകയാണ് ബില്ലി ഐലിഷ്. 

billie-2

നിലപാടുകളിൽ കരുത്ത, ബീബറിന്റെ ആരാധനാപാത്രം

ഒട്ടും എളുപ്പമായിരുന്നില്ല അത്യുന്നതിയിലേക്കുള്ള ബില്ലിയുടെ യാത്ര. നന്നേ ചെറുപ്പത്തിൽത്തന്നെ ലൈംഗികപീഡനത്തിന് ഇരയായി. അതേക്കുറിച്ചുള്ള ഗായികയുടെ തുറന്നുപറച്ചിലുകള്‍ വലിയ തോതിൽ ചര്‍ച്ചയായിരുന്നു. വിവാദങ്ങളോ വിമർശനങ്ങളോ ബില്ലിയെ തളർത്തിയില്ല. ലിംഗ വിവേചനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കുമേതിരെ അവർ നിരന്തരം പ്രതികരിച്ചു. ബോഡി പോസിറ്റിവിറ്റിക്കു വേണ്ടിയും വീഗൻ ജീവിത രീതിക്കു വേണ്ടിയും അവർ ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു. സാക്ഷാൽ ജസ്റ്റിൻ ബീബർ പോലും തനിക്ക് ബില്ലിയോട് ആരാധനയാണെന്നു പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബില്ലിയുടെ പേരെഴുതിയ വസ്ത്രം ധരിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ട ബീബറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

billie7

‘വിലപിടിപ്പുള്ള’ ഫാഷൻകാരി

പാട്ടിൽ മാത്രമല്ല, ഫാഷനിലും ബില്ലിയുടെ കയ്യൊപ്പുണ്ട്. ഗായികയുടെ വെള്ളാരംകല്ലുപോലുള്ള സ്ലീപ്പി ഐസ് ആരാധകർക്ക് ഏറെ പ്രിയം. ഇളം പച്ചയും കറുപ്പും കലർന്ന, അഴിച്ചിട്ട തലമുടി! അതായിരുന്നു ദീർഘകാലം ബില്ലിയുടെ സിഗ്നേച്ചർ ഹെയർസ്റ്റൈൽ. പേരറിയാത്ത പലരും അവളെ എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടി പറയുന്ന അടയാളവും അതു തന്നെ. എന്നാൽ 3 വർഷം മുൻപ് ബില്ലി മുടിയിലെ പച്ചയെ ബട്ടർ സ്കോച്ച് ബ്ലോണ്ട് ഹെയർകളറാക്കി മാറ്റി. മുൻപ് സിൽവർ, നീല, ബ്രൗൺ, ചുവപ്പ് എന്നീ നിറങ്ങളും ബില്ലിയുടെ തലമുടിയിൽ ഇടം പിടിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഓരോ സമയത്തും എളുപ്പത്തിൽ അടയാളപ്പെടുത്താനാകും വിധം ഓരോ ഹെയർ കളറായിരിക്കും ബില്ലി ഐലിഷ് എന്ന ‘ഫാഷൻ ലേഡി’ തലമുടിയിലേക്കു പകർത്തുന്നത്. ബോഡി ഫിറ്റ് വസ്ത്രങ്ങളിലെ പരീക്ഷണങ്ങൾ ഫാഷൻ ലോകത്ത് തരംഗമാകുമ്പോൾ അയഞ്ഞുതൂങ്ങിയ ടീ–ഷർട്ടും പാന്റുമാണ് ബില്ലി ധരിച്ചിരുന്നത്. എന്നാലിപ്പോൾ അതിലും പുതുമകൾ കൊണ്ടുവന്നിരിക്കുന്നു ബില്ലി. 2021 ൽ ബ്രിട്ടിഷ് വോഗ് മാഗസിന്റെ കവർഗേളായി എത്തിയതോടെയാണ് ബില്ലിയുടെ വസ്ത്രധാരണത്തിൽ മാറ്റത്തിന്റെ പുതിയ കാലം ആരംഭിച്ചത്. ഓരോ വേദിയിലും പ്രത്യക്ഷപ്പെടുന്നതിനു മുൻപ് വേറിട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു ബില്ലി. ഇത്തവണ ഓസ്കർ വേദിയിൽ അക്കാ‍ഡമിക് കോച്ചർ ലുക്കിലാണ് ബില്ലി ഐലിഷ് ‌എത്തിയത്. വസ്ത്രത്തിനൊപ്പം ചുവപ്പ് നിറത്തിലുള്ള സീസ്ഫയർ പിന്നും ആക്സസറൈസ് ചെയ്തിരുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം. പലസ്തീന് നീതി ഉറപ്പാക്കണം എന്ന ആശയത്തോടെയാണ് സീസ്ഫയർ പിന്ന് സ്റ്റൈൽ ചെയ്തത്.

English Summary:

Billie Eilish creates history in Oscar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com