ADVERTISEMENT

ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററിന്റെ ജന്മദിനമാണിന്ന്. മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ മാസ്റ്റർ ഓർമയായിട്ട് വര്‍ഷം 13 പിന്നിട്ടെങ്കിലും എന്നെന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലെ, സ്വപ്നം വെറുമൊരു സ്വപ്നം തുടങ്ങിയ മലയാളികളുടെ നാവിൻ തുമ്പത്തുള്ള എത്രയെത്ര പാട്ടുകൾക്കാണ് ജോൺസൺ മാസ്റ്റർ ഈണം പകർന്നിരിക്കുന്നത്?

മലയാള സിനിമയുടെ ദേവസംഗീതം ജി.ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ, ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്കു സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 നാണ് ജോൺസൺ ജനിച്ചത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം, ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968ൽ ജോൺസണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പിലെ കണ്ടക്ടറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനു ശേഷം മദ്രാസിൽ എത്തിയ ജോൺസൺ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ, ദേവരാജൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്.

ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു ജോൺസന്റെ സിനിമ ലോകത്തിലേക്കുള്ള പ്രവേശനം. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിനു സംഗീതം ഒരുക്കി അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായി. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ജോൺസൺ മാസ്റ്ററുടെ പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പർഹിറ്റുകളാക്കി മാറ്റിയതിൽ ജോൺസൺ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകരുടെ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്കു ലഭിച്ചത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല ഗാനങ്ങളായിരുന്നു. കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോൺസൺ 17 പത്മരാജൻ ചിത്രങ്ങൾക്കാണു സംഗീതം പകർന്നിരിക്കുന്നത്.

മുന്നൂറിലധികം മലയാള ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്കാരം നേടുന്ന ഏക മലയാളിയാണ് ജോൺസൺ. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ട് തവണയും നേടി.

തൊണ്ണൂറുകൾക്കു ശേഷം അൽപകാലം സംഗീത ലോകത്തു നിന്നു വിട്ടു നിന്ന മാസ്റ്റർ 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവ്വഹിച്ചു. 2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടർന്ന് 58ാം വയസ്സിൽ ജോൺസൺ മാസ്റ്റർ ഓർമയായി. മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ മധുരമൂറുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

English Summary:

Remembering Johnson Master on his birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com