ADVERTISEMENT

പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പൃഥ്വിയെ തേടി ഓസ്കർ പുരസ്കാരമെത്തുമെന്നും ഈ ചിത്രം രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പൃഥ്വിരാജിന്റെ പ്രകടനമികവിനെ പ്രശംസിച്ച ശ്രീകുമാരൻ തമ്പി, സുകുമാരൻ–മല്ലിക ദമ്പതികളെക്കുറിച്ചും വാചാലനായി. 

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പിന്റെ പൂർണരൂപം:

മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസിയുടെ 'ആടുജീവിതം'. ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി, സിനിമ എന്ന മാധ്യമത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം, ഗാനരചന തുടങ്ങി എല്ലാം ഏറ്റവും മികച്ചത്. രാജ്യാന്തര അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. 'ഓസ്‌കർ അവാർഡ്സിന് ഇതാ ഒരു മലയാളസിനിമ' എന്നു ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിനു മികച്ച നടനുള്ള ഓസ്കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ എന്നീ സിനിമകളിൽ സംവിധാനത്തിൽ മല്ലിക സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്കു നൽകിയ ജനിതകമൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. 

രണ്ടു ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിനു കാരണമുണ്ട്, സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം റജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവിനും എന്റെ അഭിനന്ദനം. 

English Summary:

Sreekumaran Thampi appreciates Prithviraj Sukumaran on Aadujeevitham performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com