ADVERTISEMENT

മഴവെയിൽമഞ്ഞുകാലങ്ങൾക്കപ്പുറം ഒരു  ഋതു കൂടിയുണ്ടായിരുന്നു കൃഷ്‌ണഗുഡിയിൽ. പ്രണയകാലം... ഏതു ഋതുവിനേക്കാളും ഏകാന്തസുന്ദരം..  ഓരോ പൂവിലും വിരിയാൻ നിന്നു പ്രണയം, ഓരോ തളിരിലും പുണരാൻ നിന്നു പ്രണയം, അവിടെയെത്തുന്ന ഓരോ പെണ്ണിന്റെയും മനസ്സിൽ കവിതയായ് പൊതിയാൻ നിന്നു പ്രണയം... അതുകൊണ്ടു തന്നെയാകാം കൃഷ്‌ണഗുഡിയിലെ മഞ്ഞുതാഴ്‌വരയിലൂടെ നടക്കുമ്പോൾ മീനാക്ഷിയുടെ ചുണ്ടിലും പ്രണയം മൂളിയെത്തിയത്. 

സഹോദരിയായ ഉമേച്ചിക്കും അവരുടെ ഭർത്താവ് പവിയേട്ടനുമൊപ്പമാണ് മീനാക്ഷി കൃഷ്‌ണഗുഡിയിലേക്കു വന്നത്. ആൾത്തിരക്കൊഴിഞ്ഞ റെയിൽവേ പ്ലാറ്റ്‌ഫോമിൽ അയാൾ നിൽക്കുന്നുണ്ടായിരുന്നു, ഗിരി... അവരുടെ വരവും കാത്ത്. കൃഷ്‌ണഗുഡി മീനാക്ഷിക്ക് ഒളിച്ചിരിക്കാനുള്ളൊരിടമായിരുന്നു. അതുവരെ ഒപ്പം നടന്ന അഖിലചന്ദ്രൻ എന്ന കളിക്കൂട്ടുകാരനെ, കാമുകനെ കളഞ്ഞു വന്നതായിരുന്നു മീനാക്ഷി. അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ അവൾക്ക് അവളെ തന്നെ നഷ്ടപ്പെട്ടുപോകുമെന്നു തോന്നിയിരിക്കണം. അഖിലചന്ദ്രൻ... മീനാക്ഷിയോടൊപ്പം കളിച്ചും കലഹിച്ചും വളർന്നവൻ... ആരുമില്ലാത്തൊരു കടുംതെമ്മാടിയോടു തോന്നിയ സഹതാപമായിരുന്നു ആദ്യം. പിന്നെപ്പിന്നെ കുറുമ്പുള്ളൊരിഷ്‌ടം. ഒടുവിൽ ആ ഇഷ്‌ടം വളർന്നു വഴിമുട്ടിയതു പ്രണയത്തിന്റെ പതിവിടങ്ങളിൽ തന്നെയായിരുന്നു. വിവാഹനിശ്‌ചയം വരെയെത്തിയ ആ അടുപ്പം ചില പ്രത്യേക സാഹചര്യങ്ങളിൽ പാതിവഴിയിൽ ഉപേക്ഷിച്ചു കൃഷ്‌ണഗുഡിയിലേക്കു വണ്ടി കയറുമ്പോൾ, ഇനിയൊരിക്കലും തന്റെ പ്രണയത്തിനൊരു പിൻനടത്തമില്ലെന്നു തന്നെ അവൾ തീരുമാനിച്ചു. പക്ഷേ വന്നുപെട്ടതു കൃഷ്‌ണഗുഡിയിലേക്കാവുമ്പോൾ, അവളെ കാത്തിരിക്കാൻ ഗിരി എന്നൊരു അനുരാഗി ഉണ്ടാകുമ്പോൾ മീനാക്ഷിക്കു വീണ്ടുമൊരു പ്രണയിനിയാകാതെ വയ്യ...

അവൾക്കു കൂട്ടു നടക്കുമ്പോൾ ആദ്യമൊക്കെ ഗിരി ഉള്ളിൽ അടക്കിവയ്‌ക്കുകയായിരുന്നു അവളോടുള്ള ഇഷ്‌ടം. പ്രണയം പറയുമ്പോഴും ഗിരിക്കറിയാമായിരുന്നു, മറ്റൊരാൾക്കു വേണ്ടി പറഞ്ഞുറപ്പിച്ച പെണ്ണായിരുന്നു അവളെന്ന്... ഒരിക്കൽ മറ്റൊരാളുടെ കാമുകിയായിരുന്നു അവളെന്ന്. കണ്ടുമുട്ടാൻ വൈകിയെങ്കിലും അവളോടു പ്രണയം പറയാതിരിക്കാനാവുന്നില്ല ഗിരിക്ക്. എന്നെങ്കിലും അവളെ തിരക്കി വന്നേക്കാവുന്ന ആദ്യകാമുകനു വേണ്ടിയോ മറ്റെന്തിനെങ്കിലും വേണ്ടിയോ അവളെ വിട്ടുകൊടുക്കാനുമാകുന്നില്ല. ‘ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം...’ ഗിരിയുടെ കാതിൽ കാലം പറഞ്ഞുകൊടുത്ത ആ സ്വകര്യമായിരുന്നല്ലോ മീനാക്ഷി... 

‘കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിൽ വിദ്യാസാഗർ ഈണം നൽകിയ ഈ ഗാനം എത്ര കേട്ടു മറന്നാലും പിന്നെയും പിന്നെയും പാടിയെത്താറില്ലേ നമ്മുടെ ഓർമകളിൽ? ഓരോ വട്ടം ഈ പാട്ടു കേൾക്കുമ്പോഴും തോന്നാറില്ലേ ഒരു പ്രണയകാതം മാത്രം ദൂരെയെവിടെയോ നമുക്കുവേണ്ടിയും ഒരു കൃഷ്‌ണഗുഡി മഞ്ഞുപെയ്‌തു കാത്തിരിക്കുന്നുണ്ടെന്ന്. അതുകൊണ്ടാകാം ഈ വരികൾ മലയാളികൾക്ക് എക്കാലത്തേക്കും പ്രിയപ്പെട്ടതായത്.. 

ഗാനം: പിന്നെയും പിന്നെയും ആരോ കിനാവിന്റെ 

ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: വിദ്യാസാഗർ

ആലാപനം: കെ.ജെ.യേശുദാസ്

പിന്നെയും പിന്നെയും ആരോ കിനാവിന്റെ 

പടി കടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്തു 

പൊൻവേണു ഊതുന്ന മൃദു മന്ത്രണം

 

പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ

പൂവിതൾതുള്ളികൾ പെയ്‌തതാവാം

അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ

അലസമായ് കൈവിരൽ ചേർത്തതാവാം...

മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ

ചിറകുകൾ മെല്ലെ പിടഞ്ഞതാവാം.

താനേ തുറക്കുന്ന ജാലകച്ചില്ലിൽ

തെളിനിഴൽച്ചിത്രം തെളിഞ്ഞതാവാം.

പിന്നെയും പിന്നെയും ആരോ..ആരോ..

 

തരളമാം സന്ധ്യകൾ നറുമലർതിങ്കളിൻ

നെറുകയിൽ ചന്ദനം തൊട്ടതാവാം..

കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ

കുസൃതിയാൽ മൂളിപ്പറന്നതാവാം.

അണിനിലാ തിരിയിട്ട മണിവിളക്കായ് മനം

അഴകോടെ മിന്നിത്തുടിച്ചതാവാം..

ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ

സ്വകാര്യം പറഞ്ഞതാവാം

English Summary:

Pinneyum Pinenyum aaro kinavinte song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com