ആശങ്കത്തുമ്പത്തെ ഹിമാലയൻ സഫാരി
Mail This Article
സിൽക്യാരയിലെ അപകടസ്ഥലത്ത് ആദ്യമെത്തിയ വാർത്താ മാധ്യമങ്ങളിലൊന്നായിരുന്നു മലയാള മനോരമ. ഡൽഹിയിൽനിന്ന് 400 കിലോമീറ്റർ അകലെയായിരുന്നു ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര. 10 മണിക്കൂർ സഞ്ചരിച്ച് ഇവിടെയെത്തിയപ്പോൾ തന്നെ ആദ്യ വെല്ലുവിളി മനസ്സിലായി; വാർത്ത അയയ്ക്കുന്നതിനുള്ള ഇന്റർനെറ്റ് സൗകര്യം വിരളം. മൊബൈലിൽ റേഞ്ചുമില്ല. വളഞ്ഞുംപുളഞ്ഞുമുള്ള ഹിമാലയൻ മലനിരകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ ഏതെങ്കിലുമൊരു മലമടക്കിൽ വച്ച് മൊബൈൽ ഫോണിൽ റേഞ്ച് അൽപമൊന്നു നിവർന്നുനിൽക്കും. അവിടെയിറങ്ങിയാണ് ഓഫിസിലേക്കു വാർത്തകളും ചിത്രങ്ങളും അയച്ചത്.
10 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലായിരുന്നു താമസം. മലയിടിച്ചിലുണ്ടാകുന്ന വഴിയിലൂടെ വേണമായിരുന്നു ഇവിടെനിന്നു തുരങ്കത്തിലെത്താൻ. നിരന്തരമുള്ള ഇടിച്ചിൽ മൂലം ഓരോ ദിവസവും മലകൾക്കു പുതിയ രൂപമായിരുന്നു. ശൈത്യകാലം ആരംഭിച്ചതിനാൽ വൈകിട്ട് അഞ്ചരയാകുമ്പോഴേ ഇവിടെമാകെ ഇരുട്ടിലാകും. രാത്രികളിൽ താപനില അഞ്ചിനു താഴേക്കു വീഴും.
രക്ഷാദൗത്യത്തിനായി നിരന്തരം പായുന്ന കൂറ്റൻ വാഹനങ്ങളിൽനിന്നുള്ള പൊടിയും കൊടുംതണുപ്പും ചേർന്നതോടെ, പല രാത്രികളിലും പൊടിയിൽ കുളിച്ച്, തണുത്തു വിറച്ച് ഞങ്ങൾ നിന്നു. തണുപ്പ് അസഹ്യമാകുമ്പോൾ പൊലീസുകാർ വിറകുവെട്ടി തീയിടും. അതിനു ചുറ്റുമുള്ള ‘പൊലീസ് വലയത്തിൽ’ നുഴഞ്ഞുകയറി ശരീരത്തെ ചൂടുപിടിപ്പിച്ചു.
അപകടം രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയതോടെ വിദേശത്തുനിന്നടക്കം വൻ മാധ്യമസംഘം ഇവിടേക്കെത്തി. തുരങ്കത്തിനു 100 മീറ്റർ വരെയായിരുന്നു മാധ്യമപ്രവർത്തകർക്കു പ്രവേശനം. അവിടെനിന്ന് സൂം ലെൻസിലൂടെയാണു ചിത്രങ്ങൾ പകർത്തിയത്. തുരങ്കത്തിനു മേലുള്ള മലയിലുടനീളം മരങ്ങളിൽനിന്നുള്ള ഇലകൾ വീണിരുന്നു. ചിത്രമെടുക്കാൻ അവിടെ കയറിയപ്പോൾ പലപ്പോഴും കാൽവഴുതി.
ഈ ദിവസങ്ങളിൽ ഞങ്ങൾ കണ്ട ഏറ്റവും കൗതുകരമായ കാഴ്ച സമ്മാനിച്ചത് രാജ്യാന്തര തുരങ്കനിർമാണ വിദഗ്ധനും ഓസ്ട്രേലിയക്കാരനുമായ ആർനോൾഡ് ഡിക്സ് ആണ്. തുരങ്കത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക ക്ഷേത്രത്തിലേക്ക് നടന്നെത്തിയ ഡിക്സ്, തൊഴിലാളികൾക്കു വേണ്ടി അവിടെ മുട്ടുകുത്തി, തലകുമ്പിട്ടു പ്രാർഥിക്കുന്നു! മനോരമ മാത്രം ഒപ്പിയെടുത്ത നിമിഷം.
17 ദിവസത്തിനു ശേഷം 41 തൊഴിലാളികളും സുരക്ഷിതരായി പുറത്തുവന്നപ്പോൾ, പ്രാർഥനകളെല്ലാം സഫലമായതിന്റെ സന്തോഷത്തിൽ ഞങ്ങൾ ഹിമാലയമിറങ്ങി.