ADVERTISEMENT

പാക്കിസ്ഥാനിൽനിന്നു ‘ഗോത്രവർഗക്കാരുടെ ആക്രമണം’ നേരിട്ടപ്പോൾ ഇന്ത്യൻ യൂണിയനോടു ചേർന്ന ജമ്മു കശ്മീർ രാജാവ് ഹരിസിങ്ങിനു കേന്ദ്രം നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ 370–ാം അനുച്ഛേദത്തിൽ സ്വയംഭരണാവകാശം കൂട്ടിച്ചേർത്തത്. എന്നാൽ ഇതിന് 1953 ൽ തന്നെ കേന്ദ്രസർക്കാർ പരിമിതി പ്രഖ്യാപിച്ചിരുന്നു. രാജ്യതാൽപര്യങ്ങൾക്കു ഭീഷണി ഉയരുകയോ വിദേശാക്രമണം നേരിടുകയോ ചെയ്താൽ ഭരണഘടനാ ഭേദഗതിയോ സംസ്ഥാന നിയമസഭയുടെ സമ്മതമോ ഇല്ലാതെ ഓർഡിനൻസ് വഴി കേന്ദ്രസർക്കാരിനു നടപടി എടുക്കാമെന്നാണ് അന്നു പ്രഖ്യാപിച്ചത്. കശ്മീരിന്റെ സ്വയംഭരണാവകാശത്തിനു മേലുള്ള പരിമിതപ്പെടുത്തൽ പ്രക്രിയ അവിടെ ആരംഭിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ലെ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി ഇന്നലെ ശരിവച്ചതോടെ അതു പൂർണമാവുകയും ചെയ്തു.

പരിമിതപ്പെടുത്തൽ ഘട്ടം ഘട്ടമായി

സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും അധികാരപരിധി ജമ്മു കശ്മീരിലേക്കു വ്യാപിപ്പിച്ചതാണ് ആദ്യ നടപടികൾ. ഒപ്പം, പാർലമെന്റ് പാസാക്കിയ നിയമങ്ങൾ കശ്മീരിലും ബാധകമാക്കി. ഈ നീക്കങ്ങളെ എതിർത്ത കശ്മീർ നേതാവ് ഷെയ്ഖ് അബ്ദുല്ലയെ ജയിലിലടയ്ക്കാനും ജവാഹർലാൽ നെഹ്‌റു മടിച്ചില്ല. ഭരണാധികാരികളുടെ പേര് സദർ– ഇ–റിസായത്ത്, പ്രധാനമന്ത്രി എന്നിങ്ങനെയായിരുന്നു കശ്മീരിൽ. 1965 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത്, മറ്റു സംസ്ഥാനങ്ങളിലെന്നപോലെ ഇതു യഥാക്രമം ഗവർണർ, മുഖ്യമന്ത്രി എന്നാക്കി മാറ്റി.

1975 ൽ ഷെയ്ഖ് അബ്ദുല്ല വീണ്ടും അധികാരത്തിലെത്തി. ഇതിനിടെ വിഘടനവാദത്തെ കേന്ദ്രം ശക്തമായി നേരിട്ടുകൊണ്ടിരുന്നു. ജയിലിലായിരുന്ന തീവ്രവാദി നേതാവ് മഖ്ബൂൽ ഭട്ടിന്റെ മോചനം ആവശ്യപ്പെട്ടു ജമ്മു കശ്മീർ വിമോചനമുന്നണിക്കാർ യുകെയിലെ ബർമിങ്ങാമിൽ ഇന്ത്യൻ കോൺസൽ ജനറൽ രവീന്ദ്ര മാത്രെയെ റാഞ്ചിക്കൊണ്ടുപോയി വധിച്ചപ്പോൾ, ഭട്ടിനെ തൂക്കിലേറ്റിയാണ് ഇന്ദിരാ ഗാന്ധി സർക്കാർ മറുപടി നൽകിയത്.

അസ്ഥിരതയുടെ ഒരു പതിറ്റാണ്ട്

വിഘടനവാദികൾക്കു ഭൂരിപക്ഷം ലഭിക്കുമെന്ന ആശങ്കയിൽ 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഇടപെട്ടെന്ന ആരോപണമാണ് തണുത്തിരുന്ന വിഘടനവാദത്തെ ഊതിക്കത്തിച്ചത്. ആകസ്മികമെന്നു പറയട്ടെ, അത് ആളിക്കത്തിക്കാൻ പാകത്തിൽ 2 രാഷ്ട്രീയ–ശാക്തിക മാറ്റങ്ങൾ തൊട്ടുപിന്നാലെ സംഭവിക്കുകയും ചെയ്തു.

1) അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് യൂണിയന്റെ പിന്മാറ്റം. സോവിയറ്റ് സൈന്യത്തിനെതിരെ പൊരുതിയിരുന്ന തീവ്രവാദികളെ കശ്മീരിലേക്കു തിരിച്ചുവിടാൻ പാക്കിസ്ഥാന് ഇത് അവസരമൊരുക്കി. ഇതുവഴി, കശ്മീരികളുടെ സ്വയംഭരണാഗ്രഹത്തെ വിഘടനവാദവും മതതീവ്രവാദവും ഭീകരപ്രസ്ഥാനവുമായി കൂട്ടിച്ചേർക്കാൻ അവർക്കു സാധിച്ചു.

2) ശക്തമായ നടപടിയെടുക്കാൻ കഴിവുണ്ടായിരുന്ന ഭൂരിപക്ഷ ഭരണകൂടങ്ങൾ മാറി, ദുർബലമായ കൂട്ടുകക്ഷി മന്ത്രിസഭകളും ന്യൂനപക്ഷ മന്ത്രിസഭകളും കേന്ദ്രത്തിൽ അധികാരത്തിലെത്തി.

1990 ൽ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളെ റാഞ്ചിക്കൊണ്ടു പോയതോടെ ദൗർബല്യത്തിന്റെ ആ കാലഘട്ടം ആരംഭിച്ചു. അതോടെ ഭീകരരുടെ ആവശ്യങ്ങൾക്കു വഴങ്ങാൻ വി.പി.സിങ്ങിന്റെ കൂട്ടുകക്ഷി മന്ത്രിസഭ നിർബന്ധിതരായി. 1999 ൽ ഇന്ത്യൻ യാത്രാവിമാനം തട്ടിയെടുത്ത് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു കൊണ്ടുപോയ ഭീകരരുടെ മുന്നിൽ എ.ബി.വാജ്പേയി സർക്കാരിനു വഴങ്ങേണ്ടി വന്നതായിരുന്നു ആ ദുർബലദശകത്തിന്റെ അന്ത്യരംഗം.

പാക്കിസ്ഥാന്റെ കാർഗിൽ ആക്രമണം ഇതിന്റെ അവസാന പ്രതിഫലനമായിരുന്നു. കശ്മീർ ഭീകരതയ്ക്കെതിരെ ഏറ്റവും കടുത്ത സൈനിക നടപടികൾ നടന്നതും അക്കാലത്തായിരുന്നു.  താഴ്‌വരയിലെ ഭീകരപ്രവർത്തനവും നിയന്ത്രണരേഖയിലെ ആക്രമണവും ഫലവത്തല്ലെന്നു കാർഗിൽ പരാജയത്തോടെ പാക്കിസ്ഥാനു ബോധ്യമായി. 

മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് നിയന്ത്രണരേഖയിലും നരേന്ദ്ര മോദിയുടെ കാലത്ത് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലും തിരിച്ചടി നൽകിയതോടെ പാക്കിസ്ഥാൻ പത്തി മടക്കി. ഇതോടെ, 370–ാം ഖണ്ഡിക എടുത്തുകളയാൻ കേന്ദ്രത്തിനു സാധിച്ചു.

English Summary:

Supreme Court verdict on abrogation of Article 370

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com