സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് സതീശൻ
Mail This Article
പാലക്കാട്∙ സിദ്ധാർഥന്റെ മരണത്തിലെ സിബിഐ അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ സമരവും തിരഞ്ഞെടുപ്പും ഭയന്നാണു സിബിഐ അന്വേഷണത്തിന് സർക്കാർ തയാറായതെന്നും സതീശൻ കുറ്റപ്പെടുത്തി.
‘‘സിദ്ധാർഥന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ട് പുറത്ത് ഇറങ്ങിയപ്പോഴേക്കും സിബിഐ അന്വേഷണത്തിനുള്ള ഉത്തരവിറങ്ങി. ഇത് നേരത്തെ തയാറാക്കി വച്ചിരുന്നതാണ്. സിദ്ധാർഥന്റെ അച്ഛനെ കണ്ട ശേഷം ഉണ്ടാക്കിയതല്ല. നടപടിക്രമം വൈകിപ്പിച്ചതില്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമല്ല കുറ്റക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവഗണനയായിരുന്നെന്നാണ് സിദ്ധാർഥന്റെ അച്ഛന്‍ പറഞ്ഞത്. മനപൂര്‍വം സിബിഐ അന്വേഷണം വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമം പുറത്തുവന്നു. സിദ്ധാര്‍ഥന്റെ അച്ഛന്റെ ഉത്കണ്ഠ കേരളം ഏറ്റെടുത്തതോടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉപജാപകത്തിന്റെ കേന്ദ്രം’’–സതീശൻ പറഞ്ഞു.
അതേസമയം സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16നായിരുന്നു.