ADVERTISEMENT

കോട്ടയം ∙ പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്കു (39) കോടതി വധശിക്ഷ വിധിച്ചു. റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട് ചിറക്കടവ് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസർ വിധി പറഞ്ഞത്. കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതി അരുൺ. 

2013 ഓഗസ്റ്റ് 28നു പ്രതി ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു എന്നാണു കേസ്. കാർ വാങ്ങാനുള്ള പണത്തിനായി പ്രതി കൊലപാതകം നടത്തിയെന്നാണു മണിമല പൊലീസ് കണ്ടെത്തിയത്. 57 ഗ്രാം സ്വർണം വീട്ടിൽനിന്നു മോഷണം പോയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് തെളിയിച്ചത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.

Read also: ‘ലൈംഗികാതിക്രമം ഞാൻ പൂർണ മയക്കത്തിലാണെന്നു കരുതി; ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമല്ല’

സംഭവദിവസം രാത്രി 9.30നു ശേഷം വീട്ടിലെത്തിയ അരുൺ, ടിവി കാണുകയായിരുന്ന ഭാസ്കരൻ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ടു വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. ബോധരഹിതനായി വീണ ഭാസ്കരൻ നായരെ തലയണ ഉപയോഗിച്ചു ശ്വാസംമുട്ടിക്കുകയായിരുന്നു. 

(1) പഴയിടം ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ‌ദിവസം പ്രതി അരുൺ ശശിയെ കോടതിയിലെത്തിച്ചപ്പോൾ. ചിത്രം: മനോരമ (2) എൻ.ഭാസ്കരൻ നായർ, തങ്കമ്മ
(1) പഴയിടം ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ‌ദിവസം പ്രതി അരുൺ ശശിയെ കോടതിയിലെത്തിച്ചപ്പോൾ. ചിത്രം: മനോരമ (2) എൻ.ഭാസ്കരൻ നായർ, തങ്കമ്മ

ബന്ധുക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിയെ ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ, കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷണക്കേസിൽ അരുൺ പിടിയിലായതാണു കേസിൽ വഴിത്തിരിവായത്. വിചാരണയ്ക്കിടെ ഒളിവിൽ പോയ ഇയാൾ ഷോപ്പിങ് മാളിൽ നടന്ന മോഷണത്തിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ് ഹാജരായി.

എൻ.ഭാസ്കരൻ നായർ, തങ്കമ്മ
എൻ.ഭാസ്കരൻ നായർ, തങ്കമ്മ

Read also: ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

അപൂർവങ്ങളിൽ അപൂർവം: കോടതി

പ്രായമായ ദമ്പതികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുള്ള ബന്ധുവായ പ്രതി ചെയ്ത ക്രൂരകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു കോടതി നിരീക്ഷിച്ചു. ഭവനഭേദനം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങളാണു ചുമത്തിയത്. ഭവനഭേദനത്തിന് 5 വർഷം കഠിനതടവും 5000 രൂപ പിഴയും കവർച്ചയ്ക്ക് 7 വർഷം കഠിനതടവും വിധിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ 2 പെൺമക്കൾക്കു നഷ്ടപരിഹാരമായി 2 ലക്ഷം രൂപ പ്രതിയിൽ നിന്ന് ഈടാക്കാനും വിധിച്ചു.

English Summary: Pazhayidam twin murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com