നമ്മൾ കണ്ട ഇന്ത്യയെ നിലനിർത്താൻ അവസാന അവസരം: പിണറായി
Mail This Article
തിരുവനന്തപുരം ∙ ഇതുവരെ നമ്മൾ കണ്ട നിലയിൽ ഇന്ത്യ നിലനിൽക്കണോ എന്നു നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യവും മതനിരപേക്ഷതയും ഉൾപ്പെടെ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെ പരിരക്ഷിച്ചു നിലനിർത്താനുള്ള അവസാനത്തെ അവസരമാണിത്. 2004 ആവർത്തിക്കാൻ പോകുകയാണ്. അന്നു ബിജെപി മുന്നോട്ടുവച്ച ‘ഇന്ത്യ തിളങ്ങുന്നു’ മുദ്രാവാക്യം തകർന്നടിഞ്ഞതിനും ഇടതുപക്ഷം പാർലമെന്റിൽ സ്വാധീന ശക്തിയായതിനും സമാനമായ ഫലം ഇത്തവണയുമുണ്ടാകും.
ഇടതുപക്ഷം അന്നു മുന്നോട്ടുവെച്ച പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യുപിഎ ജന്മമെടുത്തതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ സർക്കാരെന്ന് അന്നത്തെ യുപിഎ സർക്കാരിനെ വിശേഷിപ്പിച്ചു. ബിജെപി നയങ്ങളുമായി സമരസപ്പെട്ടാലേ പിടിച്ചു നിൽക്കാനാവൂ എന്ന ധാരണയിൽ കോൺഗ്രസ്, പ്രകടന പത്രികയിലെ എഴുതി വച്ച കാര്യങ്ങൾ നീക്കം ചെയ്തതെന്നും പിണറായി ആരോപിച്ചു.
ബിജെപി സർക്കാർ കേരളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിനെല്ലാം ചൂട്ടു പിടിക്കുകയാണു കേരളത്തിലെ യുഡിഎഫ് ചെയ്തതെന്നും ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര ഇടപെടലുകളിലും അർഹമായ നികുതിവിഹിതം വെട്ടിക്കുറച്ചതിലും എതിരെ പ്രതികരിക്കാൻ യുഡിഎഫ് എംപിമാർക്കു കഴിഞ്ഞില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവന്നു സംസ്ഥാനത്തെ ക്ഷേമപദ്ധതികളെയും തകർക്കാൻ ശ്രമിച്ചവരാണു യുഡിഎഫ്– പിണറായി പറഞ്ഞു.