ADVERTISEMENT

ജമ്മു ∙ പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ നാഷനൽ കോൺഫറൻസ് (എൻസി) ചോദ്യം ചെയ്തിട്ടില്ലെന്ന് പാർട്ടി നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല. സർജിക്കൽ സ്ട്രൈക്കിന്റെ വിഡിയോ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘‘എനിക്ക് ഇതിലൊന്നും പറയാനില്ല. ഇത് (വിഡിയോ പുറത്തുവിടണമെന്ന ആവശ്യം) കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണ്. മിന്നലാക്രമണത്തെ ഞങ്ങൾ ചോദ്യം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല’’– ബനിഹാലിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ ഒമർ പ്രതികരിച്ചു.

മിന്നലാക്രമണത്തിന്റെ വിഡിയോ ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ചാണ് റാഷിദ് ആൽവി രംഗത്തെത്തിയത്. ‘‘സർക്കാർ പറയുന്നു അവരുടെ കൈവശം വിഡിയോ ഉണ്ടെന്ന്. എന്നാൽ അതു പുറത്തുവിടാൻ ദിഗ്‌വിജയ് സിങ് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്? ആക്രമണത്തിന്റെ തെളിവല്ല ഞങ്ങൾ ചോദിച്ചത്. കൈവശമുണ്ടെന്നു സർക്കാർ അവകാശപ്പെടുന്ന വിഡിയോ പുറത്തുവിടണം.’’ – വാർത്താ ഏജൻസിയായ എഎൻഐയോടു റാഷിദ് ആൽവി പറഞ്ഞു.

Read also: തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍; വന്‍ വിലക്കയറ്റം; സവാളയ്ക്ക് വില വർധിച്ചത് 500%

സുരക്ഷാ സേനകളെ രാജ്യത്തിനു വിശ്വാസമാണെന്നും പക്ഷേ ബിജെപി സർക്കാരിനെ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അന്ന് മന്ത്രിയായിരുന്ന സുഷമ സ്വരാജ് പറഞ്ഞത്, ആരെങ്കിലും കൊല്ലപ്പെടാൻ സാധ്യതയുള്ള സ്ഥലത്തല്ല വ്യോമാക്രമണം നടന്നതെന്നാണ്. അമിത് ഷാ പറഞ്ഞത് 300ൽ ഏറെ ഭീകരരെ വധിച്ചുവെന്നും. യുപി മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ച് 400ൽ ഏറെ ഭീകരരെ കൊലപ്പെടുത്തി. വിവിധ മന്ത്രിമാർ വിവിധ തരത്തിൽ പറയുന്നു. അതുകൊണ്ടാണ് വിഡിയോ പുറത്തുവിടാൻ ആവശ്യപ്പെടുന്നത്. വിഡിയോ കൈവശമില്ലെങ്കിൽ സർക്കാർ മാപ്പു പറയണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: അദാനി ‘ആഘാതത്തിൽ’ ഇന്ത്യൻ വിപണി; അടിപതറി സെന്‍സെക്‌സും അദാനി ഓഹരികളും

2019ൽ പുൽവാമയിൽ 40 സൈനികർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചതിനു തിരിച്ചടിയായി സർജിക്കൽ സ്ട്രൈക്ക് (മിന്നലാക്രമണം) നടത്തിയെന്ന സർക്കാരിന്റെ അവകാശവാദത്തിനു തെളിവുകൾ എവിടെയെന്ന് ദിഗ്‌വിജയ് സിങ് ചോദിച്ചിരുന്നു. സിങ്ങിന്റെ നിലപാട് തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി. കോൺഗ്രസിനു സേനയെ വിശ്വാസമുണ്ടെന്നും സൈനിക ദൗത്യത്തിനു തെളിവു ഹാജരാക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ജമ്മുവിൽ പറഞ്ഞു. ദിഗ്‌വിജയ് സിങ്ങിന്റെ വ്യക്തിപരമായ വീക്ഷണത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: "We Never Questioned Surgical Strikes, Never Will": Omar Abdullah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com