ADVERTISEMENT

ചെന്നൈ ∙ ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നും ആളെക്കൊല്ലിയായെന്ന് ആരോപണം. ഇന്ത്യയിൽ‌ നിർമിച്ച തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതയിൽ യുഎസിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്കു കാഴ്ച നഷ്ടപ്പെട്ടെന്നുമാണു പരാതി. ചെന്നൈ ആസ്ഥാനമായ മരുന്നുകമ്പനിയെ യുഎസ് നിരോധിച്ചു.

ഗ്ലോബൽ ഫാർമ‍ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുമ്പോൾ കൃത്രിമ കണ്ണുനീരായി ഉപയോഗിക്കുന്ന തുള്ളിമരുന്നാണു വിവാദത്തിൽപ്പെട്ടത്. പരാതിയെത്തുടർന്ന് യുഎസ് വിപണിയിൽനിന്ന് കമ്പനി ഈ മരുന്ന് പിൻവലിച്ചു. യുഎസിലെ സംഭവങ്ങൾക്കു പിന്നാലെ ചെന്നൈയിൽ കമ്പനിയുടെ ആസ്ഥാനത്തു പരിശോധന നടന്നു. കേന്ദ്ര ഡ്രഗ് കൺട്രോൾ അതോറിറ്റിയും തമിഴ്നാട് ഡ്രഗ് കൺട്രോളറുമാണു പരിശോധിച്ചത്. പുലർച്ചെ രണ്ടു മണിവരെ പരിശോധന നീണ്ടു. 

മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ തുള്ളിമരുന്നിൽ കലർന്നതാണ് അപകടങ്ങൾക്കു കാരണമെന്നാണു യുഎസ് ആരോഗ്യവിഭാഗം പറയുന്നത്. ഒരു മരണം, കാഴ്ച നഷ്ടമാകൽ എന്നിവയടക്കം ഈ മരുന്നുമായി ബന്ധപ്പെട്ട് 55 അപകട സംഭവങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്തു. ‘‘യുഎസിലേക്ക് അയച്ച ബാച്ചിൽനിന്ന് സാംപിളുകൾ ശേഖരിച്ചു. യുഎസിലെ സാംപിളുകൾക്കായി കാക്കുകയാണ്. സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകി’’– തമിഴ്നാട് ഡ്രഗ് കൺട്രോളർ ഡോ. പി.വി.വിജയലക്ഷ്മി ദേശീയ മാധ്യമത്തോടു പറഞ്ഞു.

Read Also- മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ്: എം.വി.ഗോവിന്ദൻ– പിണറായി കൂടിക്കാഴ്ച...

ഗ്ലോബൽ ഫാർമയുടെ എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് ഐ ഡ്രോപ്സ് (EzriCare Artificial Tears Eye Drops) ആണ് ചിലരിൽ പ്രശ്നമുണ്ടാക്കിയത്. തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണു റിപ്പോർട്ട്. മരുന്ന് നിർമാണത്തിനും കയറ്റുമതിക്കും ആവശ്യമായ ലൈസൻസുകൾ കമ്പനിക്ക് ഉണ്ടെന്ന് അധികൃതർ പറയുന്നു. യുഎസിലെ പൊട്ടിക്കാത്ത ബാച്ച് മരുന്നുകളുടെ സാംപിൾ‌ കൂടി പരിശോധിച്ചുള്ള റിപ്പോർട്ട് കിട്ടിയാലെ അന്തിമ നിഗമനത്തിൽ എത്താനാകൂവെന്ന് ഡ്രഗ് കൺട്രോൾ അധികൃതർ വ്യക്തമാക്കി.

Read Also:  ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ ഇനി കുലയ്ക്കൂ; എന്തൂട്ടാത്?!

ഇന്ത്യന്‍ കമ്പനി ഉല്‍പാദിപ്പിച്ച ചുമ സിറപ്പ് കുടിച്ച് 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബെക്കിസ്ഥാന്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നിന്റെ ഉല്‍പാദനം മാരിയോണ്‍ ബയോടെക് നിര്‍ത്തിവച്ചു. ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രംഗത്തെത്തി. ആംബ്രനോള്‍ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കമ്പനിയുടെ നിര്‍മാണ ലൈസന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

English Summary: Late-Night Inspection At Chennai Firm Linked To Vision Loss, Death In US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com