ട്രെയിൻ ദുരന്തം: മൃതദേഹങ്ങൾ എംബാം ചെയ്താലും അധികനാള്‍ സൂക്ഷിക്കാനാകില്ലെന്ന് വിദഗ്ധൻ
Mail This Article
ന്യൂഡൽഹി ∙ ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അധികനാൾ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ. മൃതദേഹങ്ങളിൽ പലതും ഛിന്നഭിന്നമാണ്. അതുകൊണ്ടുതന്നെ എംബാം ചെയ്താലും ഏറെനാൾ സൂക്ഷിക്കാനാവില്ലെന്ന് ഡൽഹി എയിംസിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എ.ഷരീഫ് പറഞ്ഞു.
Read Also: ചക്രവാതച്ചുഴിയിൽപ്പെട്ട് കാലവർഷക്കാറ്റ് ‘അകന്നു’; ദിശമാറാനും ദുർബലമാകാനും സാധ്യത
മരിച്ച് 12 മണിക്കൂറിനുള്ളിൽ ശരിയായ രീതിയില്‍ എംബാം ചെയ്ത മൃതദേഹങ്ങൾ മാത്രമേ ദീർഘകാലം സൂക്ഷിക്കാൻ സാധിക്കൂ എന്നും ഡോ.ഷരീഫ് പറഞ്ഞു. ‘‘മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. സാധാരണ ഊഷ്മാവിൽ 8 മണിക്കൂർ വരെ മൃതദേഹങ്ങള്‍ സുരക്ഷിതമാണ്. അങ്ങനെ പരമാവധി 12 മണിക്കൂർ വരെ മൃതദേഹങ്ങൾ സുരക്ഷിതമായിരിക്കും. മൃതദേഹം ജീർണിക്കാനെടുക്കുന്ന സമയം കൂട്ടുക മാത്രമാണ് ഐസ് ചെയ്യുന്നത്.’– ഡോ. ഷരീഫ് പറഞ്ഞു.
Read Also: ട്രെയിൻ യാത്ര പേടി; ആയിരങ്ങൾ ടിക്കറ്റ് റദ്ദാക്കിയെന്ന് കോൺഗ്രസ് നേതാവ്: ഇല്ലെന്ന് റെയിൽവേ
മരിച്ചവരുടെ കുടുംബങ്ങൾക്ക് തിരിച്ചറിയാനായി എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങൾ. എന്നാൽ പലപ്പോഴും തിരിച്ചറിയാനാവാത്ത സാഹചര്യവുമുണ്ട്. ‘‘മരണശേഷം 12 മണിക്കൂർ കഴിഞ്ഞാണ് മൃതദേഹങ്ങൾ എംബാം ചെയ്തതെങ്കിൽ അത് ഗുണം ചെയ്യില്ല. അത് വളരെ വേഗത്തിൽ ജീർണിക്കാൻ തുടങ്ങും. പരുക്കു പറ്റിയ ശരീരമാണെങ്കിൽ എംബാം ചെയ്യുന്നതിനു വളരെ ബുദ്ധിമുട്ടാണ്. കുറച്ചുകാലത്തേക്കു മാത്രമേ ഫ്ലൂയിഡുകൾ കുത്തിവയ്ക്കാൻ സാധിക്കൂ. മൃതദേഹം ദീർഘകാലം സൂക്ഷിക്കാൻ ഇത് ഉപകരിക്കില്ല.’’– ഡോ. ഷരീഫ് പറഞ്ഞു.
ബാലസോർ അപകടത്തിൽ മരിച്ച 123 പേരുടെ മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ഞായാറാഴ്ച എത്തിയത്. അപ്പോൾത്തന്നെ ഏകദേശം 30 മണിക്കൂർ പിന്നിട്ടിരുന്നു. മൃതദേഹങ്ങൾ ശീതീകരിച്ച അറകളിലേക്കു മാറ്റുന്നതിനാണ് ആദ്യപരിഗണന നൽകിയതെന്ന് ഭുവനേശ്വർ എയിംസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ അഷുതോഷ് ബിശ്വാസ് പറഞ്ഞു.
English Summary: Can't Keep Train Crash Bodies Long, Embalming Won't Help, Says Top Doctor