ADVERTISEMENT

മാനന്തവാടി ∙ വയനാട്ടിൽ ഇറങ്ങിയ കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള മൂന്നാം ദിവസത്തെ ദൗത്യം അവസാനിച്ചു. രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടിൽ പ്രവേശിച്ചിരുന്നു. എന്നാൽ ആനയെ വെടിവയ്ക്കാനായില്ല. തിരിച്ചിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു.

Read Also:  വനംവകുപ്പിനെ വട്ടംചുറ്റിച്ച് കൊലയാളി മോഴയാന; മയക്കുവെടി വയ്ക്കാനായില്ല, വെല്ലുവിളിയാകുന്നത് ഭൂപ്രകൃതി

രാവിലെ 11.30നും 4.30നും മയക്കുവെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു ആനയുടെ സാന്നിധ്യവും മേഖലയിലെ കുറ്റിക്കാടും ദൗത്യം ദുഷ്കരമാക്കിയെന്നു ദൗത്യംസംഘം പറഞ്ഞു. ബേലൂർ മഖ്നയോടൊപ്പം മറ്റൊരു ആനയുമുണ്ടെന്നാണു വിവരം. ഇതേ വനമേഖലയിൽ നേരത്തെ ഉണ്ടായിരുന്ന കുട്ടിയാനയാണു മഖ്നയോടൊപ്പം കൂടിയത്. ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം നാളെയും തുടരും.

ഓപ്പറേഷൻ ബേലൂർ മഖ്‍ന ദൗത്യത്തിനിടെ. ചിത്രം: അരുൺ വർഗീസ്∙മനോരമ
ഓപ്പറേഷൻ ബേലൂർ മഖ്‍ന ദൗത്യത്തിനിടെ. ചിത്രം: അരുൺ വർഗീസ്∙മനോരമ

ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘം. നാല് കുങ്കിയാനകളും ഉണ്ട്.

ശനിയാഴ്ച അജീഷിനെ ആന ചവിട്ടിക്കൊന്ന പടമലയിൽ ഇന്ന് പുലർച്ചെയും ആനയെത്തിയിരുന്നു. അഞ്ചരയോടെ എത്തിയ ആന കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ബേലൂർ മഖ്ന എന്ന കാട്ടാന കർഷകനായ അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്നതു ശനിയാഴ്ചയാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചു.

ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായില്ല. മറ്റ് ആനകളിൽ നിന്ന് വ്യത്യസ്തനായ മോഴയാനയായതാണ് ദൗത്യം സങ്കീർണമാക്കുന്നത്. മയക്കുവെടി വച്ചാൽ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മയങ്ങാനെടുക്കുന്ന അര മണിക്കൂറോളം സമയം ആന ഓടാനും സാധ്യതയുണ്ട്. ഇങ്ങനെ ഓടിയാൽ ആന ആക്രമിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ആന നിൽക്കുന്ന സ്ഥലത്തിനു സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു.

English Summary:

Today's operation belur makhna ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com