ADVERTISEMENT

നേമം∙  ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36)യും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർഡ് കൗൺസിലർ ദീപിക. ആദ്യത്തെ മൂന്നു പ്രസവവും സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പു നൽകിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് ദീപിക ആരോപിച്ചു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി.

Read more at: അമ്മയും കുഞ്ഞും മരിച്ച സംഭവം; ഷമീറയെ വീട്ടിൽ പ്രസവിക്കാൻ നിർബന്ധിച്ചു, നൽകിയത് അക്യുപങ്ചർ ചികിത്സ

‘‘ഇവർ എന്റെ വാർഡിൽ വന്നിട്ട് ഒരു വർഷമായി. ഇവിടെ ഗർഭിണിയായ ഒരു യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് ഞാൻ അറിയുന്നത്. ഞങ്ങൾ അവിടെ എത്തിയെങ്കിലും വീടിനകത്തു കയറാൻ അവർ അനുവദിച്ചില്ല. ഗർഭിണിയായ യുവതിയുടെ വിശദാംശങ്ങളും നൽകാൻ വിസമ്മതിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്കു പോയോ എന്നു ചോദിച്ചപ്പോൾ പോയി എന്നു മാത്രം പറഞ്ഞു. വേറെയൊന്നും പറഞ്ഞില്ല.

ആ സമയത്ത് അവർ എട്ടു മാസം ഗർഭിണിയായിരുന്നു. സംശയം തോന്നി വീട്ടിൽ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവർക്ക് ഒരു കാരണവശാലും നോർമൽ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. നമ്മൾ ഫോൺ ചെയ്യുമ്പോൾ പോലും ആ സ്ത്രീക്ക് സംസാരിക്കാൻ ഭയമായിരുന്നു. അവർ ഭർത്താവിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്നു.

എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയിൽ എത്തിക്കണമെന്ന ചിന്തയോടെ ഞാൻ വീണ്ടും അവരുടെ വീട്ടിൽ വന്നു. അപ്പോൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോൾ ഒടുവിൽ അയാൾ വന്ന് വാതിൽ തുറന്നുതന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയിൽ കൊണ്ടുപോകില്ല എന്നാണ് അയാൾ പറയുന്നത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണു സംസാരം. എന്നോടു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. അന്ന് അയാൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ ഞാൻ ശ്രമിച്ചു. ഇതു കണ്ടിട്ട് വീട്ടിൽനിന്ന് ഇറങ്ങാൻ പറഞ്ഞു.

ഞാനും രണ്ട് സിസേറിയൻ കഴിഞ്ഞ ആളാണെന്നും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഞാൻ അയാളോടു വീണ്ടും പറഞ്ഞു. പിറ്റേന്ന് ഡിഎംഒ ഓഫിസിൽനിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാൽ ഫോൺപോലും എടുക്കാതായി. വന്നാൽ വാതിലും തുറക്കില്ല. ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്ക്കായി.

ഈ സ്റ്റെപ്പ് ഇറങ്ങാൻ പോലും അവർക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ പറഞ്ഞു. യുട്യൂബിൽ നോക്കി നോർമൽ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാൾ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാൻ മനസ്സിലാക്കിയത്. പക്ഷേ, അവർ അയാളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാൽ ഉപേക്ഷിക്കാൻ പോലും മടിക്കില്ലെന്ന് അവർ ഇടയ്ക്ക് പറഞ്ഞു. അവരാണെങ്കിൽ വേറെ നാട്ടുകാരിയുമാണ്. തീരെ സാമ്പത്തിക ചുറ്റുപാടില്ലാത്തതിനാൽ വീട്ടുകാർക്കും അവരെ വന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ല’’ – ദീപിക പറഞ്ഞു.

English Summary:

Councilor Deepika Exposes husband's YouTube Delivery Attempt Leading to Mother and Infant's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com