ADVERTISEMENT

കോട്ടയം∙ വേനൽചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ കേരളത്തിൽ പ്രതിദിനം വിൽക്കുന്നത് രണ്ടുകോടി രൂപയുടെ കുപ്പിവെള്ളം. ഒരു ദിവസം ശരാശരി 13 ലക്ഷം ലീറ്റർ കുപ്പിവെള്ളം വിറ്റുപോകുന്നുവെന്നാണ് കണക്ക്. ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് കടുക്കുമെന്നതിനാൽ വിൽപന ഇനിയും ഉയരുമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ കണക്കുക്കൂട്ടൽ. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. കുപ്പിവെള്ള വിൽപനയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഈ വർഷത്തെ വിൽപന റെക്കോർഡ് ഭേദിക്കും. വേനൽക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികൾ കണക്കുക്കൂട്ടുന്നത്.

Read also: കടുത്ത വേനൽ: പ്രതിസന്ധിയിൽ പൈനാപ്പിൾ കൃഷി; ഉൽപാദനത്തിൽ ദിവസേന 1000 ടണ്ണിന്റെ കുറവ്...

വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഉപയോഗം കൂടുതൽ. ട്രെയിനുകളിലും കച്ചവടം പൊടിപ്പൊടിക്കുന്നുണ്ട്. നിർമാണ തൊഴിലാളികൾക്ക് കുപ്പിവെള്ളമില്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ആശുപത്രി പരിസരങ്ങളിലും കുപ്പിവെള്ള വിൽപന കൂടി. സീസണല്ലാത്ത ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച്​ വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോഴുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ബാറുകളിലും കടലോര പ്രദേശങ്ങളിലും മാത്രമാണ് വിൽപന കാര്യമായി നടക്കുന്നത്.

20 ലിറ്ററിന്റെ ജാറിനും ആവശ്യക്കാര്‍ കൂടുതലാണ്. എറണാകുളം ജില്ലയിലാണ് ജാര്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വിൽപന നടക്കുന്നുണ്ട്. ഫ്ലാറ്റുകൾ, വേനൽക്കാലത്ത് വെള്ളം ലഭ്യമല്ലാതായ നഗരങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആശ്രയം കുപ്പിവെള്ളമാണെന്നാണ് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിപിൻ പരമേശ്വരൻ പറയുന്നത്. 

2023ൽ 100 കോടി

2023ലെ വേനൽക്കാലത്ത് കേരളം കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളമാണ്. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപന നടന്നു. സദ്യകൾക്ക് ഗ്ലാസിൽ  വെള്ളമൊഴിക്കുന്നതിനു പകരം കുപ്പിവെള്ളത്തെ ആശ്രയിച്ചതാണ് ഇതിനു പ്രധാനകാരണം. 

കളംപിടിക്കാൻ വ്യാജന്മാർ

12 തരത്തിലുള്ള ലൈസൻസാണ് കുപ്പിവെള്ള കമ്പനിയുടെ നടത്തിപ്പിനായി വേണ്ടത്. ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിലായിരിക്കണം വിൽപന എന്നത് നിർബന്ധമാണ്. കുപ്പിയിൽ വെള്ളത്തിന്റെ ബാച്ച് നമ്പർ, കാലാവധി എന്നിവയും രേഖപ്പെടുത്തിയിരിക്കണം. എന്നിട്ടും സംസ്ഥാനത്ത് വ്യാജന്മാർ വലിയതോതിൽ വിപണി കീഴടക്കുന്നുണ്ട്. വേനൽക്കാലത്ത് കച്ചവടം പൊടിപൊടിച്ചതോടെ വ്യാജന്മാരുടെ എണ്ണവും കൂടി.

സർക്കാരിനും നേട്ടം

അരുവിക്കര,തൊടുപുഴ എന്നിവിടങ്ങളിലെ പ്ലാന്റുകളിലായി സർക്കാർ നിർമിക്കുന്നത് ദിവസവും 78000 ലീറ്റർ കുപ്പിവെള്ളമാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷനാണ് നിർമാണ ചുമതല. ഹില്ലി അക്വാ എന്ന പേരുള്ള കുപ്പിവെള്ളത്തിനു ലീറ്ററിനു 15 രൂപയാണ് വില. 

English Summary:

Bottled water worth Rs 2 crore is sold in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com