ADVERTISEMENT

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ശുദ്ധവും ഫിൽറ്റർ ചെയ്തതുമാണെന്ന് മിക്കവരുടെയും വിശ്വാസം. എന്നാൽ കുപ്പിവെള്ളത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നാഷനൽ അക്കാദമി ഓഫ് സയൻസ് ജേണൽ. ഒരു ലീറ്റർ പ്ലാസ്റ്റിക് കുപ്പിയിൽ 2,40,000ത്തിലധികം പ്ലാസ്റ്റിക് കണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസിൽ ഏറ്റവും കൂടുതൽ വിൽപന നടത്തുന്ന മൂന്ന് ബ്രാൻഡ് കുപ്പിവെള്ളമാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഒരു ലക്ഷം മുതൽ മൂന്നര ലക്ഷത്തിലധികം പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലീറ്റർ വെള്ളത്തിലും കണ്ടെത്തിയത്. മുൻപ് കണക്കാക്കിയതിനേക്കാൾ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങളാണ് ഇപ്പോൾ വിപണിയിലുള്ള കുപ്പിവെള്ളത്തിൽ ഉള്ളതെന്ന് പഠനം പറയുന്നു. ഇതിൽ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാണ്.

വിൽപനയ്ക്ക് വച്ചിരിക്കുന്ന കുപ്പിവെള്ളം (Photo: X/@JamesWakibia)
വിൽപനയ്ക്ക് വച്ചിരിക്കുന്ന കുപ്പിവെള്ളം (Photo: X/@JamesWakibia)

മൈക്രോപ്ലാസ്റ്റിക്കുകളേക്കാൾ ഹാനികരമാണ് നാനോ പ്ലാസ്റ്റിക്. പലപ്പോഴും ഇവ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻപ് നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അത് കണ്ടുപിടിക്കാൻ സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായി മൈക്രോസ്കോപി എന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഇപ്പോൾ അതുപയോഗിച്ച്  പരിശോധിക്കുകയുമായിരുന്നു.

നാനോപ്ലാസ്റ്റിക്ക് കണങ്ങൾ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അതിവേഗത്തിൽ രക്തത്തിൽ കലരും. പിന്നീട് അവയവങ്ങളിലേക്ക് കടക്കുന്നു. ഗർഭിണികളിൽ പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിലും നാനോപ്ലാസ്റ്റിക് എത്താൻ സാധ്യതയുള്ളതായി ഗവേഷകർ വ്യക്തമാക്കുന്നു. ഓരോ തവണ കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിൽ വീഴുന്നുണ്ടെന്ന് 2021ൽ കണ്ടെത്തിയിരുന്നു. 2022ൽ നടത്തിയ പഠനത്തിൽ പൈപ്പ് വെള്ളത്തിൽ കാണുന്നതിനേക്കാൾ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ കുപ്പിവെള്ളത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

English Summary:

A 1-Litre Bottle Of Water Contains Some 2,40,000 Plastic Fragments: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com