ADVERTISEMENT

കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന് പൊലീസ്. ഇർ‍ഫാന്‍ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിലാണ് കൊച്ചിയിലെത്തിയത്. ‘അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാമർഹി’ എന്ന ബോർഡും കാറിലുണ്ടായിരുന്നു. ഇർഫാന്റെ ഭാര്യ ഗുൽഷൻ പര്‍വീണ്‍ ബിഹാറിലെ സീതാമര്‍ഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ‍ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചത് എന്ന് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ആരാണ് ഉടമസ്ഥന്‍ അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇർഫാന്റെ സഞ്ചാരം.

ഇർഫാൻ പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വർണവും വാച്ചും കണ്ടെടുത്തു.15 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോഷിയുടെ വീട്ടിലെ കുറ്റകൃത്യത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവർത്തനങ്ങൾ നിർണായകമായതിനാൽ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു പൊലീസ് നീക്കങ്ങൾ. എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങൾ തേടിയും വേണ്ട മാർഗനിർദേശങ്ങൾ നൽകിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാരും എസ്ഐമാരും പൊലീസുകാരും ഉൾപ്പെടെ ഊർജിതമായി രംഗത്തിറങ്ങി.

പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു തന്നെ ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗത്തിനും വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ പൊലീസിനു തിരിച്ചടിയായി. എന്നാൽ, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ ശേഖരിച്ച പൊലീസ് വൈകാതെ ഇർഫാന്റെ സഞ്ചാര പഥം കണ്ടെത്തി. പ്രതി കാറിലാണു സഞ്ചരിക്കുന്നതെന്നും ഈ കാറിന്റെ പ്രത്യേകതകളും വഴിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിൽ ബിഹാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന ചുവന്ന ബോർഡ് വച്ചായിരുന്നു പ്രതിയുടെ യാത്ര.

സിറ്റി പൊലീസിൽ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണു കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്. തടയാൻ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാതെ ‘കത്തിച്ചുവിട്ട’ ഇർഫാനെ സാഹസികമായാണ് ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ സഹിതമാണു പ്രതി കുടുങ്ങിയതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു സമാധാനമായി. മോഷണമുതലുകൾ വീണ്ടെടുത്തില്ലെങ്കിൽ കേസിനു ബലം ലഭിക്കില്ലെന്ന ആശങ്ക ഒഴിവായതാണു കാരണം. സമീപകാലത്ത് അന്വേഷണ മികവിന്റെ കരുത്തിൽ കേരള പൊലീസിനുണ്ടായ ഏറ്റവും വലിയ നേട്ടമാണു ‘ബിഹാറിന്റെ റോബിൻഹുഡി’ന്റെ അറസ്റ്റ്.

English Summary:

The wife of Muhammad Irfan, who stole from Joshiy's house, is the district panchayat president in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com