ജമന്തിപ്പൂക്കൾ വീണ്ടും

ezhuthiniruthu-845
SHARE

 എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു പോകും.  അത് പ്രകൃതിയുടെ നിയമമാണ്.  കാലം അനസ്യൂതമായി അതിന്റെ ഗതി തുടരും. വിഷു വരും ഓണം വരും.  ക്രിസ്തുമസും ഈസ്റ്ററും റംസാനും ബക്രീദും ഒക്കെ വന്നു പോവും. അങ്ങനെയങ്ങനെ ഇപ്പോൾ പൂജയും പൂജയെടുപ്പും എഴുത്തിനിരുത്തും ഒക്കെ വന്നു. 

ഉത്സവങ്ങളും ആഘോഷങ്ങളും ഒന്നും എനിക്കില്ല എന്ന് ഞാൻ പലതവണ എഴുതിയിട്ടുണ്ട്.  പക്ഷെ കുടുംബത്തിൽ മറ്റുള്ളവർ ഇല്ലേ ?പ്രത്യേകിച്ചും കുട്ടികൾ. അവർക്കു ജീവിതത്തിൽ എല്ലാം വേണമല്ലോ. എന്റെ ജീവിതം ഒരു ദുരന്തമായിപ്പോയി എന്ന് വച്ച് മറ്റുള്ളവരെ  അതിലേക്കു  വലിച്ചിടരുതല്ലോ. 

അത് കൊണ്ട് എന്റെ മകൾ കുട്ടികൾക്കായി എല്ലാ വിശേഷങ്ങളും ചെറുതായി ആഘോഷിക്കും. വലിയ ആർഭാടങ്ങൾ ഇല്ല. ഞാൻ അവരോട് സഹകരിക്കുകയും ചെയ്യും. 

അങ്ങനെ മനോഹരമായ  ഒരു ചെറിയ പൂജ ഒരുക്കി ,മകൾ. എല്ലാവരുടെയും പുസ്തകങ്ങളും പേനയും വീണയും ഒക്കെ വച്ചു. കുടമുല്ല പ്പൂക്കൾ മാത്രമല്ല ,ജമന്തിയും ,ബന്തിയും ,വാടാമല്ലിയും കൊണ്ട് സരസ്വതി ദേവിയുടെ പടവും താലങ്ങളും അലങ്കരിച്ചു.  

തിരുവനന്തപുരത്ത് ഒരു തമിഴ് ചുറ്റുപാടിലാണ് എന്റെ വീട്.  അല്ലെങ്കിൽ തന്നെ ഒരു  തമിഴ് സ്വാധീനം  തിരുവനന്തപുരത്തിനുണ്ട്.  അയല്പക്കത്തെ തമിഴ് വീടുകളിലൊക്കെ ഗംഭീരമായി കൊലു  വയ്ക്കും.  മഹാനവമിക്ക് വലിയ പൂജയാണ്.  വിളക്ക് കത്തിച്ചു കഴിഞ്ഞാൽ പെണ്ണുങ്ങളും കുട്ടികളുമൊക്കെ ഒരുങ്ങി അയൽവീടുകളിൽ പൂജ കാണാൻ പോകും.  അതൊരു ചടങ്ങാണ്.  പൂജ കാണാൻ വരുന്നവർക്ക് പ്രസാദവും കുങ്കുമവും ചന്ദനവും ചെറിയ താലങ്ങളിൽ തേങ്ങാ വെറ്റില പാക്ക് ബ്ലൗസ് തുണി ഒക്കെ വച്ച് സമ്മാനമായി തരും.  ആതിഥേയരെ സന്തോഷിപ്പിക്കാനായി ഞാനും അനുജത്തിയും പലപ്പോഴും പാട്ടുകൾ പാടിയിട്ടുണ്ട്.  മുടി നിറയെ പൂചൂടും.  പിച്ചിയുടെയും മുല്ലയുടെയും കൂടെ കനകാംബരവും കൊഴുന്നും (മണമുള്ള ചെറിയ പച്ചച്ചെടി ) ചേർത്ത് കെട്ടിയ കദംബവും,ജമന്തി പൂക്കളും അന്നും എനിക്കേറെ പ്രിയം.  പ്രസാദമായി എന്തൊക്കെയാണ് കിട്ടുക.  ഓരോ വീട്ടിൽ ഒരോന്നാവും നൈവേദ്യം.  ശർക്കരപൊങ്കലും ചൂണ്ടലും (കടല പുഴുങ്ങിയത് )കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ്. 

എല്ലാ വീടുകളിലും കയറി മടങ്ങി എത്തുമ്പോൾ പിന്നെ അത്താഴം വേണ്ട.  അത്രയ്ക്ക് കഴിച്ചിട്ടുണ്ടാവും.  പൂജ വച്ചിരിക്കുന്ന നാളുകളിൽ പഠിക്കേണ്ട എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഇപ്പോഴും ആ ആചാരങ്ങൾ നിലനിൽക്കുന്നുണ്ടോ ?പുതിയ തലമുറയ്ക്ക് ഇതൊക്കെ അറിയാമോ എന്ന് പോലും എനിക്ക് സംശയം തോന്നി 

ആ കാലമൊക്കെ പോയി. എന്നാലും അപൂർവം ചില വീടുകളിൽ പൂജ  വയ്പ്പും പൂജ എടുക്കലുമൊക്കെ പഴയതു പോലെ നടക്കുന്നുണ്ട് എന്ന്  ബാല്യകാലപൂജാസ്മരണകൾ പങ്കു വയ്ക്കാൻ ഫോണിൽ വിളിച്ച അനുജത്തി പറഞ്ഞു. 

ഇപ്പോൾ പിന്നെ പുസ്തകങ്ങൾ അമ്പലത്തിൽ കൊണ്ട് പോയി വയ്ക്കുക എന്ന രീതിയുമുണ്ട്. വീട്ടിൽ പൂജ വയ്‌ക്കേണ്ട അമ്പലത്തിൽ എന്തായാലും പൂജ വയ്ക്കുമല്ലോ. അവിടെ നേർച്ചകൾ ദക്ഷിണ എല്ലാത്തിനും ചിലവ്.  പഴയ കാലത്ത് എഴുത്തിനിരുത്തൻ പ്രായമായ കുട്ടികൾ ഉണ്ടെങ്കിൽ വീട്ടിലെ മുതിർന്നവരാരെങ്കിലുമാവാം എഴുതിക്കുക. പൂജക്ക്‌ മുന്നിൽ ഒരു താലത്തിൽ നിരത്തിയ അരിയിൽ കുട്ടിയുടെ കൈപിടിച്ച് എഴുതിക്കും. മോതിരം കൊണ്ടോ മറ്റോ നാവിൽ എഴുതിക്കുന്ന രീതി എന്റെ തറവാട്ടിൽ ഉണ്ടായിരുന്നില്ല. തെക്കോട്ടു അങ്ങനെ ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഓർമ. ഇപ്പോൾ ആരീതി എല്ലായിടത്തും ഉണ്ടെന്നു തോന്നുന്നു. ചിലകുട്ടികൾ കരഞ്ഞു ബഹളം വയ്ക്കു.  

എല്ലാം ഓരോരോ രീതികൾ ,വിശ്വാസങ്ങൾ ,ആചാരങ്ങൾ.  നല്ലതു തന്നെ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ